സ്വതന്ത്ര്യ ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ നിർണായകമായി സ്വാധീനിച്ചത് നമ്മുടെ ഭരണകർത്താക്കളാണ് അഥവാ രാഷ്ട്രീയ നേതാക്കന്മാരാണ്. അവർ സ്വീകരിച്ച പുരോഗമനപരമോ, പ്രതിലോമപരമോ ആയ നടപടികൾ. അവരുടെ ശരിയായതോ തെറ്റായതോ ആയ തീരുമാനങ്ങൾ രാജ്യത്തെ/ സംസ്ഥാനത്തെ മുന്നോട്ടോ പുറകോട്ടോ നയിച്ചു. പലപ്പോഴും നമ്മുടെ രാഷ്്ട്രീയ നേതാക്കന്മാർ നിർണായക ഘട്ടങ്ങളിൽ എടുത്ത തീരുമാനങ്ങൾക്കു പുറകിലെ ഘടകങ്ങളെക്കുറിച്ച്, കാരണങ്ങളെക്കുറിച്ച് നമുക്ക് വ്യക്തമായ അറിവില്ല. രാഷ്്ട്രീയ നേതാക്കന്മാരെക്കുറിച്ചും, അവരുടെ ഭരണപരമായ നടപടികളെക്കുറിച്ചും, അവരുടെ ജീവിതത്തെക്കുറിച്ചും അടുത്തറിയാൻ നമ്മളെ സഹായിക്കുന്ന നിരവധി ഗ്രന്ഥങ്ങൾ ഓർമക്കുറിപ്പുകളായും, ആത്മകഥകളായും വിവരണാത്മകരൂപത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
നമ്മുടെ പ്രധാനമന്ത്രിമാരായ നെഹ്റു, ഇന്ദിരാഗാന്ധി, മൊറാർജിദേശായി, രാജീവ്ഗാന്ധി, പി.വി നരസിംഹറാവു, എ.ബി വാജ്പേയ്, ഡോ. മൻമോഹൻസിംഗ്, നരേന്ദ്രമോദി തുടങ്ങിയവർക്കുപുറമേ നമ്മുടെ മുഖ്യന്ത്രിമാരായിരുന്ന/ മുഖ്യമന്ത്രിമാരായ എം.ജി ആർ, എം.കരുണാനിധി, ജയലളിത, ചന്ദ്രബാബു നായിഡു, നവിൻപട്നായ്ക്, മമത ബാനർജി, നിധീഷ് കുമാർ, അരവിന്ദ് കെജ്രിവാൾ, അമരേന്ദ്രസിംഗ്, ബാൽതാക്കറേ, യോഗി ആദിത്യനാഥ്, മായാവതി, രാഷ്ട്രീയ നേതാക്കന്മാാരും ജനപ്രതിനിധികളുമായ മാധവറാവുസിന്ധ്യ, രാജേഷ് പൈലറ്റ്, കൻഷിറാം, സോമനാഥ്ചാറ്റർജി എന്നിവരെക്കുറിച്ചുള്ള ഗ്രന്ഥങ്ങൾ വിപണിയിൽ ലഭ്യമാണ്. ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ സംഭവങ്ങൾ വിവരിക്കുന്ന നമ്മുടെ മുൻരാഷ്ട്രപതി പ്രണബ്മുഖർജിയുടെയും രണ്ട് ഗ്രന്ഥങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ടവയാണ്. രണ്ടായിരത്തി പതിന്നാലിലെ ലോക്സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രശസ്ത മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി എഴുതിയ ഗ്രന്ഥവും, പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ശശിതരൂർ എഴുതിയ ഗ്രന്ഥവും പുസ്തക വിപണിയിൽ ചൂടപ്പംപോലെ വിറ്റവയാണ്.
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും അധികം വിവാദത്തിൽപ്പെട്ടവരും, ശക്തരെന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ദിരാഗാന്ധിയെക്കുറിച്ചും നരേന്ദ്രമോദിയെക്കുറിച്ചുമാണ് ഏറ്റവും കൂടുതൽ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത്. ഏതാണ്ട് എഴുപതോളം ഗ്രന്ഥങ്ങൾ. രണ്ടായിരത്തി പതിനാലിൽ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട നരേന്ദ്രമോദിയുടെ വിപണനമൂല്യം ആദ്യം മനസിലാക്കിയത് ഇന്ത്യയിലെ പുസ്തക പ്രസാധകരാണ്.
രാഷ്ട്രീയ നേതാക്കന്മാരെക്കുറിച്ചുള്ള ഗ്രന്ഥങ്ങളുടെയും രചയിതാക്കൾ പ്രധാനമായും മാധ്യമപ്രവർത്തകരാണ്. രാഷ്ട്രീയ നേതാക്കന്മാരുമായി ഏറ്റവും അടുത്ത ബന്ധമുള്ളത്, ബന്ധപ്പെടാൻ കഴിയുന്നത് നമ്മുടെ മാധ്യമപ്രവർത്തകർക്കാണ്. അതുകൊണ്ടായിരിക്കാം മാധ്യമ പ്രവർത്തകർ ഇത്രയും ഗ്രന്ഥങ്ങളുടെ രചയിതാക്കളായി മാറുന്നത്.
ഈ ഗ്രന്ഥങ്ങളുടെ പ്രധാന വായനക്കാർ നഗരങ്ങളിലെ മധ്യവർഗവും, പ്രസാധകർ ഇന്ത്യയിലെ വലിയ പുസ്തക കന്പനികളുമാണ്. ഇന്ത്യയെപ്പോലുള്ള രാജ്യത്ത് പുസ്തകങ്ങളുടെ അയ്യായിരം, പതിനായിരം കോപ്പികൾ വിറ്റഴിക്കാൻ എളുപ്പമാണ്. ഈ ഗ്രന്ഥങ്ങളുടെ ഭാഷ ലളിതവും ആകർഷകവുമാണ്. അതുകൊണ്ട് ഇംഗ്ലീഷ് ഭാഷയിലെ പുതിയ വായനക്കാർക്ക് ഏറെ ഉപകാരപ്രദമാണ് ഈ ഗ്രന്ഥങ്ങൾ.
ഇംഗ്ലീഷിനു പുറമെ മലയാളത്തിലും നിരവധി ഗ്രന്ഥങ്ങൾ നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരുടേതായും മുഖ്യമന്ത്രിമാരുടെതായും ലഭ്യമാണ്. എ.കെ.ജി, ഇ.എം.എസ് നന്പൂതിരിപ്പാട്, കെ. കരുണാകരൻ, ആർ. ശങ്കർ, ഇ.കെ നായനാർ, വി.എസ് അച്യുതാന്ദൻ, പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങൾ, സി.എച്ച് മുഹമ്മദ്കോയ, ഇബ്രാഹിം സുലൈമാൻസേട്ട്, ആർ. ബാലകൃഷ്ണപിള്ള, മൂന്നു ജയരാജൻമാർ (ഗ്രന്ഥത്തിന്റെ പേരാണ്) ലോലപ്പൻ നന്പാടൻ .. ആ നീണ്ട ലിസ്റ്റ് അവസാനിക്കുന്നില്ല.
ഈ ഗ്രന്ഥങ്ങളുടെ നേട്ടമോ കോട്ടമോ എന്തുമാകട്ടെ അവ രാഷ്ട്രീയ നേതാക്കന്മാരിലൂടെ ഒരു രാജ്യത്തിന്റെ / സംസ്ഥാനങ്ങളുടെ ചരിത്രത്തിലേക്കു സഞ്ചരിക്കുന്നു. നമ്മുടെ രാഷ്്ട്രീയ നേതാക്കന്മാർ എങ്ങനെ ജനങ്ങൾക്കു പ്രിയപ്പെട്ടവരായി, അല്ലെങ്കിൽ വിവാദ പുരുഷരായി എന്ന് വിശദമായി പരാമർശിക്കുന്നു. മാധ്യമ പ്രവർത്തകർക്കും, ജേണലിസം വിദ്യാർഥികൾക്കു ചരിത്ര, രാഷ്ട്രതന്ത്ര വിദ്യാർത്ഥികൾക്കും ഏറെ ഉപകാരപ്രദമാണ് ഈ ഗ്രന്ഥങ്ങൾ.
എം.സി. വസിഷ്ഠ്