"ആശയവിനിമയം നഷ്ടപ്പെട്ടാലുള്ള വേദന എനിക്ക് നന്നായറിയാം'- ഐഎസ്ആർഒ ചെയർമാന് കാഷ്മീർ യുവാവിന്റെ തുറന്ന കത്ത്
Sunday, September 8, 2019 12:13 PM IST
രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നിമിഷമാണ് ചന്ദ്രയാൻ-2 ദൗത്യം. ലാൻഡർ ചന്ദ്രോപരിതലത്തിൽ സ്പർശിക്കുന്നതിന് നിമിഷങ്ങൾ മുമ്പ് ലാൻഡറും ഇസ്രോ കേന്ദ്രവും തമ്മിലുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു.
ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ മുകളിൽ വച്ചാണ് ലാൻഡറിന് ബന്ധം നഷ്ടപ്പെട്ടത്. നിരാശയോടെ പൊട്ടിക്കരഞ്ഞ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. ശിവനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് കാഷ്മീർ സ്വദേശിയായ ഒരു യുവാവ് ഐഎസ്ആർഒ ചെയർമാന് എഴുതിയാണ് കത്താണ് ഏറെ ശ്രദ്ധയാകർഷിക്കുന്നത്. ഫൈസാൻ ബുഖാരി എന്നാണ് ഈ യുവാവിന്റെ പേര്.
ഫൈസാൻ ബുഖാരിയുടെ കുറിപ്പ്
പ്രിയപ്പെട്ട ഡോ. കെ. ശിവൻ,
മികച്ച നേട്ടം കൈവരിച്ച നിങ്ങളേയും നിങ്ങളുടെ ടീമിനേയും ആദ്യമായി ഞാൻ അഭിനന്ദിക്കുന്നു. ചന്ദ്രയാൻ-2 വിജയമാക്കാൻ നിങ്ങൾ ശരിക്കും കഠിനാധ്വാനം ചെയ്തു, പക്ഷേ നിർഭാഗ്യവശാൽ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് അരികെ ലാൻഡ് ചെയ്യാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ചന്ദ്രയാൻ 2വിന്റെ ലാൻഡർ വിക്രവുമായുള്ള ബന്ധം നഷ്ടപ്പെട്ടു.
രാജ്യത്തെ അഭിമാനത്തിലേക്ക് ഉയർത്താൻ താങ്കൾക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് എനിക്കറിയാം. ആർക്കാണ് അതില്ലാത്തത്?. വളരെ അടുത്ത് നിൽക്കുന്ന ആശയവിനിമയം നഷ്ടമാകുന്നത് എത്രത്തോളം വേദനാജനകമാണെന്ന് എനിക്ക് അറിയാം. വളരെ നന്നായിട്ട് അത് അറിയാം. എനിക്ക് എന്റെ ചന്ദ്രനുമായും, എനിക്ക് എന്റെ അമ്മയുമായുള്ള ആശയവിനിമയം ഒരുമാസം മുന്പേ നഷ്ടമായതാണ്. എന്റെ അമ്മ താമസിക്കുന്നത് ജമ്മുകാഷ്മീരിലെ ബുദ്ഗാമിലാണ്. ആഴ്ചകളായി ഞാനവരോട് സംസാരിച്ചിട്ടില്ല.
താങ്കൾ വലിയൊരു ശാസ്ത്രജ്ഞനാണ് എല്ലാം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് താങ്കൾക്കറിയാം, എന്നിട്ടും താങ്കൾ പ്രധാനമന്ത്രിയുടെ മുന്പിൽ പൊട്ടിക്കരഞ്ഞു. ബന്ധങ്ങൾ നഷ്ടമാകുന്പോൾ നമ്മളുമായി അടുത്ത് നിൽക്കുന്നവരുമായി ആശയവിനിമയം നടത്താൻ കഴിയാതെ വരുന്നത് നമ്മളെ വളരെയധികം വേദനിപ്പിക്കും.
സർ, നിങ്ങൾ വളരെ ഭാഗ്യവാനാണ്. കാരണം താങ്കളെ ചേർത്തുനിർത്തി ആശ്വസിപ്പിച്ച് എല്ലാം ശരിയാവുമെന്ന് പറയാൻ പ്രധാനമന്ത്രിയുണ്ടായിരുന്നു. പക്ഷേ എന്റെ കാര്യം നോക്കൂ, ഞാനത്രെ ഭാഗ്യം ഇല്ലാത്തവനാണ്.എനിക്ക് എന്റെ കുടുംബവുമായുള്ള എല്ലാ ആശയവിനിമയവും നഷ്ടമായിട്ട് ഒരുമാസത്തിലേറെയായി. എന്നിട്ടും എന്നെ ആശ്വസിപ്പിക്കാനോ സമാധാനിപ്പിക്കാനോ ഒരാൾപ്പോലും വന്നിട്ടില്ല.
നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി എന്നെപ്പോല കുടുംബവുമായുള്ള ബന്ധം നഷ്ടപ്പെട്ട ആളുകളോട് ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. സർ, ഒരുതരത്തിൽ പറഞ്ഞാൽ ഞാനും നിങ്ങളും ഒരേ വള്ളത്തിലെ യാത്രക്കാരാണ്. എനിക്കു ഇപ്പോൾ തോന്നുന്നത്, എന്റെ കുടുംബവുമായുള്ള ബന്ധം പുനസ്ഥാപിക്കപ്പെടാനുള്ളതിനേക്കാൾ കൂടുതൽ സാധ്യത ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിച്ചുകിട്ടുന്നതിനാണ്.
സാർ, ഏറ്റവും അധികം വേദനയെന്തന്ന് അറിയാമോ?. സ്വന്തം രാജ്യത്തുള്ളവർ നമ്മളെ ആശ്വസിപ്പിക്കാനില്ലാത്ത അവസ്ഥയാണത്. സർ, ഞാൻ വീണ്ടും പറയുന്നു, താങ്കൾ ഭാഗ്യവാനാണ്. ലാൻഡറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടെന്ന് പറഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ നിങ്ങളെ പ്രോത്സാഹിപ്പിച്ചും പിന്തുണച്ചുമുള്ള സന്ദേശങ്ങൾ പ്രവഹിക്കുകയായിരുന്നു. പക്ഷെ ഞാൻ ഇവിടെ ഒറ്റയ്ക്കിരുന്ന് താങ്കൾക്ക് ഈ കത്തെഴുതുകയാണ്.