ദുബായ്: ലോകത്തെ കോടീശ്വരൻമാരുടെ ഇഷ്ടയിടമായിരുന്ന ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ മാന്ദ്യം. പശ്ചിമേഷ്യൻ സംഘർഷമാണു മാന്ദ്യത്തിന് മുഖ്യകാരണം. ആറു വർഷം മുന്‍പ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇടിവുണ്ടായത്. കഴിഞ്ഞ വർഷം രണ്ടര ലക്ഷം ഇടപാടുകളാണ് ദുബായിൽ നടന്നത്. ഓരോ മാസവും വർധനയാണുണ്ടായത്.
എന്നാൽ ഈ വർഷം കാര്യങ്ങൾ വ്യത്യസ്തമാണ്. ദുബായ് ആസ്ഥാനമായുള്ള പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടിംഗ് കമ്പനിയായ വാലുസ്ട്രാറ്റിന്റെ നിരീക്ഷണപ്രകാരം ഒരു മാസം മുമ്പുള്ളതിനേക്കാള്‍ 5.9% ബിസിനസ് കുറഞ്ഞു. 2020ന് ശേഷമുള്ള ആദ്യത്തെ ഇടിവാണിത്.
ഫെബ്രുവരി 28ന് ഇറാനെതിരേ അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച സൈനികനടപടിയും ഗൾഫ് മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾക്കു നേരേ ഇറാൻ നടത്തുന്ന ആക്രമണവും ഗൾഫ് രാജ്യങ്ങളെ വലിയ പ്രതിസന്ധിയിലേക്കാണു തള്ളിവിട്ടിരിക്കുന്നത്. ആക്രമണം ചെറുക്കാൻ ഗൾഫ് രാജ്യങ്ങൾക്കു സാധിക്കുന്നുണ്ടെങ്കിൽത്തന്നെ അതു സൃഷ്ടിക്കുന്ന ചെലവ് ഗൾഫ് രാജ്യങ്ങളുടെ സാന്പത്തികസ്ഥിതിയെ ബാധിക്കുന്നുണ്ട്.
ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡാറ്റ വിശകലനം ചെയ്യുന്ന സ്ഥാപനമായ റെയ്ഡിന് പറയുന്നതനുസരിച്ച്, മാര്‍ച്ചില്‍ ദുബായ് റസിഡന്‍ഷൽ വില്പനയുടെ മൂല്യം മുന്‍മാസത്തെ അപേക്ഷിച്ച് അഞ്ചിലൊന്ന് കുറഞ്ഞു. ആ കാലയളവില്‍ ഇടപാടുകളുടെ എണ്ണം ഏകദേശം 16,000ത്തില്‍നിന്ന് ഏകദേശം 13,000 ആയും കുറഞ്ഞു. ദുബായിലെ ഇടപാടുകളുടെ മുക്കാല്‍ ഭാഗവും നടക്കുന്ന ഓഫ്-പ്ലാന്‍ മാര്‍ക്കറ്റിന്റെ മൊത്തം വില്പനമൂല്യം മാര്‍ച്ചില്‍ മുന്‍ മാസത്തേക്കാള്‍ ഏകദേശം 13 % കുറഞ്ഞതായും റെയ്ഡിന്റെ റിപ്പോർട്ടിലുണ്ട്.
പാം ജുമൈറ, ഡൗണ്‍ ടൗണ്‍ ദുബായ്, ബിസിനസ് ബേ തുടങ്ങിയ സ്ഥലങ്ങളില്‍ ആഡംബര വില്ലകള്‍ക്കും അപ്പാര്‍ട്ട്മെന്റുകള്‍ക്കും വന്‍ ഡിമാന്‍ഡുണ്ട്. എന്നാൽ ഈ വർഷം അവിടെയും കാര്യമായ ബിസിനസ് നടക്കുന്നില്ലെന്ന് വൻകിട കെട്ടിട നിർമാണ കന്പനികൾ വ്യക്തമാക്കുന്നു. മേഖലയിലെ സംഘര്‍ഷങ്ങളെത്തുടർന്ന് അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിക്കുന്നതും നിര്‍മാണമേഖലയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. സിമന്റ്, സ്റ്റീല്‍ തുടങ്ങിയവയുടെ വിലവര്‍ധനവ് പുതിയ പ്രോജക്ടുകളുടെ വിലയെ ബാധിക്കുന്നതായും വൻകിട കെട്ടിടനിർമാതാക്കൾ പറഞ്ഞു.
നിലവിൽ പ്രതിസന്ധിയുണ്ടെങ്കിലും ലോകത്തിലെ സമ്പന്നരായ നിക്ഷേപകര്‍ തങ്ങളുടെ സമ്പത്ത് സംരക്ഷിക്കാനുള്ള ‘സുരക്ഷിത പെട്ടക’മായി ദുബായിയെ കാണുന്നത് വിപണിക്ക് കരുത്തേകുമെന്ന പ്രതീക്ഷയിലാണ് റിയൽ എസ്റ്റേറ്റ് മേഖല.
Tags : Dubai's real estate