കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് 2025-26 സാന്പത്തികവർഷത്തിലെ മൂന്നാംപാദത്തിൽ 374.32 കോടി രൂപ അറ്റാദായം നേടി. ബാങ്ക് ഇതുവരെ നേടിയതിൽ ഏറ്റവും ഉയർന്ന അറ്റാദായമാണിത്.
2024-2025 വർഷത്തിലെ മൂന്നാംപാദത്തിലെ അറ്റാദായമായ 341.87 കോടി രൂപയേക്കാൾ ഒന്പതു ശതമാനം വർധനയാണ് ഇത്തവണ നേടിയത്. ഈ സാന്പത്തികവർഷത്തിൽ ഡിസംബറിൽ അവസാനിച്ച ആദ്യ ഒന്പതുമാസത്തെ അറ്റാദായം ഒന്പതു ശതമാനം വർധിച്ച് 1047.64 കോടി രൂപയായി. മുൻ സാന്പത്തികവർഷത്തിൽ ഇതേ കാലയളവിൽ 960.69 കോടിയായിരുന്നു. മൂന്നാംപാദത്തിൽ പ്രവർത്തനലാഭം 10 ശതമാനം വർധിച്ച് 584.33 കോടിയായി. മുൻ സാന്പത്തികവർഷത്തെ മൂന്നാംപാദത്തിൽ 528.84 കോടിയായിരുന്നു പ്രവർത്തനലാഭം.
ബാങ്കിന്റെ ആകെ നിഷ്ക്രിയ ആസ്തി കഴിഞ്ഞവർഷത്തെ 4.30ൽനിന്ന് 2.67 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി 1.25 ശതമാനത്തിൽനിന്ന് 0.45 ആയും കുറഞ്ഞിട്ടുണ്ട്. പലിശയിതരവരുമാനം മുൻവർഷത്തെ 409.22 കോടിയിൽനിന്ന് 485.93 കോടിയായി. 19 ശതമാനം വളർച്ച.
എഴുതിത്തള്ളിയത് ഉൾപ്പെടാതെ കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം (പിസിആർ) മുൻവർഷത്തെ 71.73 ശതമാനത്തിൽനിന്ന് 83.5 ആയി. എഴുതിത്തള്ളിയതുൾപ്പെടെയുള്ള പിസിആർ 81.07 ശതമാനത്തിൽനിന്ന് 91.57 ആയി ഉയർന്നു. ആസ്തിയിന്മേലുള്ള വരുമാനം ഒരു ശതമാനമായി തുടരുന്നു.
സ്ലിപ്പേജ് അനുപാതം 0.33 ശതമാനത്തിൽനിന്ന് 17 പോയിന്റുകൾ കുറച്ച് 0.16 ശതമാനമായി. റീട്ടെയിൽ നിക്ഷേപങ്ങൾ 1,02,421 കോടിയിൽനിന്ന് 1,15,563 കോടിയായി. പ്രവാസിനിക്ഷേപം 31,132 കോടിയിൽനിന്ന് 33,965 കോടിയായി വളർന്നു. കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് നിക്ഷേപത്തിൽ (കാസ) മുൻവർഷത്തെക്കാൾ 15 ശതമാനം വളർച്ച നേടി. സേവിംഗ്സ് ബാങ്ക് നിക്ഷേപത്തിൽ 14 ശതമാനവും കറന്റ് അക്കൗണ്ടിൽ 20 ശതമാനവും വർധനവുണ്ടായി.
മൊത്തം വായ്പകൾ 86,966 കോടിയിൽനിന്ന് 9798 കോടിയുടെ വളർച്ചയുമായി 96,764 കോടിയായി. മുൻവർഷത്തെ അപേക്ഷിച്ച് 11 ശതമാനം വളർച്ച. കോർപറേറ്റ് രംഗത്തെ വായ്പകൾ മുൻവർഷത്തെ 34,956 കോടിയിൽനിന്ന് 38,353 കോടി രൂപയായി. 10 ശതമാനം വളർച്ച. ഇതിൽ എ ഗ്രേഡും അതിനു മുകളിലും റേറ്റിംഗുള്ള മികച്ച കോർപറേറ്റ് വായ്പകൾ 3,560 കോടിയുടെ വർധനയുമായി 24,628 കോടിയായി. മോർട്ട്ഗേജ് ലോണ് ഉൾപ്പെടെ ബിസിനസ് രംഗത്തെ വായ്പകൾ 12 ശതമാനം വളർച്ച രേഖപ്പെടുത്തി. മുൻവർഷം 16,546 കോടി രൂപയായിരുന്ന ബിസിനസ് വായ്പ 18,553 കോടിയായി.
സ്വർണവായ്പയിൽ മുൻവർഷത്തെക്കാൾ 26 ശതമാനം വളർച്ച കൈവരിച്ചു. മുൻവർഷം 16,966 കോടിയായിരുന്ന സ്വർണവായ്പ 4,337 കോടി വർധിച്ച് 21,303 കോടിയായി. വാഹനവായ്പയിൽ 24 ശതമാനമാണ് വളർച്ച. മുൻവർഷത്തെ 1938 കോടിയിൽനിന്ന് 2,393 കോടിയായി വാഹനവായ്പ ഉയർന്നു.
ബാങ്കിന്റെ മികച്ച തന്ത്രങ്ങൾ ശക്തമായ ബിസിനസ് പ്രകടനത്തിന് അടിത്തറയായെന്ന് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു. ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള എസ്ഐബി ഒഎസ്എയുടെ സാന്പത്തികഫലങ്ങൾകൂടി ഉൾപ്പെട്ടതാണ് ബാങ്കിന്റെ ഈ സാന്പത്തികഫലങ്ങളെന്നും അദ്ദേഹം പറഞ്ഞു.
Tags : South Indian Bank profit