ആശാനേ, കാലവർഷം ചതിക്കുമോ? നിക്ഷേപ മേഖലയിൽ പുതിയ ആശങ്ക തലയുയർത്തി. അറബിക്കടലിൽ മഴമേഘങ്ങൾ ഇടംപിടിച്ചിച്ചെങ്കിലും കേരളത്തിന്റെ തീരങ്ങളിലേക്ക് മൺസൂൺ മേഘങ്ങൾ ഇനിയും പ്രവേശിച്ചിട്ടില്ല. ഇതിനിടയിൽ കാലവർഷം ദുർബലമാവുമെന്ന കേന്ദ്ര ഏജൻസിയുടെ വിലയിരുത്തൽ ധനമന്ത്രാലയം ശരിവച്ചത് കണക്കുകൂട്ടിയാൽ നാണയപ്പെരുപ്പം പിടിച്ചാൽ കിട്ടാത്ത വിധം മുന്നേറാം.
രാജ്യാന്തര ക്രൂഡ് ഓയിൽ വില സാങ്കേതികമായി ദുർബലാവസ്ഥയിലേക്ക് മുഖംതിരിക്കാൻ ഒരുങ്ങുന്നത് ഡോളറിനു മുന്നിൽ നിവർന്നു നിൽക്കാൻ ഇന്ത്യൻ രൂപയ്ക്ക് ഊർജം പകരാം. സെൻസെക്സ് 640 പോയിന്റും നിഫ്റ്റി സൂചിക 172 പോയിന്റ് പ്രതിവാര നഷ്ടത്തിലാണ്. ഡെയ്ലി ചാർട്ടിൽ മുൻനിര ഇൻഡക്സുകൾ രണ്ടും സാങ്കേതികമായി സെല്ലിംഗ് മൂഡിലായതിനാൽ ഓപ്പറേറ്റർമാർ വില്പനത്തോത് ഉയർത്താം. ഇതിനിടയിൽ കാലവർഷം മുംബൈ തീരത്ത് എത്താൻ വൈകിയാൽ അതിന്റെ പ്രതിഫലനം വിപണിയെ പിടിച്ചുലയ്ക്കാം.
മുൻ ലക്കം ഇതേ കോളത്തിൽ നൽകിയ സൂചനകൾ ശരിവയ്ക്കുന്ന വിധത്തിലായിരുന്നു നിഫ്റ്റിയുടെ നീക്കങ്ങൾ. നിഫ്റ്റിക്ക് 50 ഡേ മൂവിംഗ് ആവറേജിനു മുകളിൽ സ്ഥിരത കണ്ടെത്താൻ ശ്രമം നടത്തിയാൽ 350 – 400 പോയിന്റ് റാലിക്കുള്ള ഊർജം കൈവരിക്കുമെന്നു വ്യക്തമാക്കിയത് ശരിവച്ച സൂചിക 23,719 പോയിന്റിൽനിന്നും കൃത്യം 24,087 വരെ ഉയർന്നു. അതേസമയം, ഡെയ്ലി ചാർട്ട് എംഎസിഡി ദുർബലാവസ്ഥയിലേക്ക് തിരിയുന്നത് ഊഹക്കച്ചവടക്കാരെ വില്പനക്കാരാക്കുമെന്ന് അന്നു സൂചന നൽകിയത് പോലെ തന്നെ സംഭവിച്ചു.
മുൻനിര ഓഹരികളിൽ അലയടിച്ച വില്പന തരംഗത്തിൽ നിഫ്റ്റി 23,490ലേക്ക് ഇടിഞ്ഞെങ്കിലും ഈ അവസരത്തിൽ വിപണി 23,418ലെ സപ്പോർട്ട് നിലനിർത്തി. അതേസമയം, വാരത്തിന്റെ അവസാന മൂന്നു ദിവസങ്ങളിൽ 50 ഡേ മൂവിംഗ് ആവറേജിനു മുകളിൽ ഇടംപിടിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടത് ദുർബലാവസ്ഥയെ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഹ്രസ്വകാലയളവിലേക്ക് നിക്ഷേപത്തിന് ഒരുങ്ങുന്നവർ രണ്ടു തവണ ഇരുത്തി ചിന്തിക്കുന്നത് അഭികാമ്യം.
വിപണിയിൽ ഇപ്പോൾ അനുഭവപ്പെടുന്ന സാങ്കേതിക തിരുത്തലുകൾ ദീർഘകാല നിഷേപകർക്ക് അനുകൂല അവസരമാവും തുറന്നുതരിക. വാരാന്ത്യം നിഫ്റ്റി 23,547 പോയിന്റിലാണ്. ഈവാരം ആദ്യ സപ്പോർട്ട് 23,329ലാണ്, വില്പന സമ്മർദത്തിൽ വിപണി ആടിയുലഞ്ഞാൽ സൂചിക 23,111 - 22,514 റേഞ്ചിലേക്ക് തിരുത്തലിനു ശ്രമിക്കാം. ഇൻഡക്സ് മുന്നേറിയാൽ 23,926 – 24,305 പോയിന്റിൽ തടസം നേരിടാം.
ബോംബെ സെൻസെക്സ് മുക്കൽ ലക്ഷം പോയിന്റിനു മുകളിൽ സ്ഥിരതയ്ക്ക് നടത്തിയ ശ്രമം പരാജയപ്പെട്ടു. സൂചിക മുൻവാരത്തിലെ 75,415 പോയിന്റിൽ നിന്നും വാരത്തിന്റെ ആദ്യ പകുതിയിൽ മികവ് കാണിച്ച് ഒരവസരത്തിൽ 76,613 വരെ കയറിയെങ്കിലും രണ്ടാം പ്രതിരോധമായി സൂചിപ്പിച്ച 76,975ലേക്ക് കയറാനായില്ല. ഇതിനിടയിൽ ബ്ലൂചിപ്പ് ഓഹരികളിൽ ഉടലെടുത്ത വില്പന സമ്മർദം പിന്നീട് സെൻസെക്സിനെ 74,601ലേക്ക് ഇടിച്ചു, ക്ലോസിംഗ് വേളയിൽ സെൻസെക്സ് 74,775 ലാണ്. നിലവിലെ ചലനങ്ങൾ കണക്കിലെടുത്താൽ സൂചിക 74,046 – 73,317 റേഞ്ചിലേക്ക് പരീക്ഷണങ്ങൾക്ക് മുതിരാം. ഈ അവസരത്തിൽ വാങ്ങൽ താത്പര്യം കുറഞ്ഞാൽ തിരുത്തൽ 71,300 റേഞ്ചിലേക്ക് നീളാം. തകർച്ചയിൽനിന്നും പൊടുന്നെ ഒരു തിരിച്ചുവരവുണ്ടായാൽ വിപണിക്ക് 76,058 - 77,314ൽ പ്രതിരോധം തലയുയർത്താം.
രൂപ മികവിനു തയാറെടുക്കുന്ന വിവരം മുൻ വാരം സൂചിപ്പിച്ചിരുന്നു. ഡോളറിനു മുന്നിൽ 95.68ൽനിന്നും ഒരുഘട്ടത്തിൽ 95.90ലേക്ക് ദുർബലമായെങ്കിലും വാരത്തിന്റെ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവിൽ മുൻ വാരം വ്യക്തമാക്കിയ 94.90ലേക്ക് കരുത്ത് നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി 94.99ലെത്തി. വിപണിയുടെ ചലനങ്ങൾ വീക്ഷിച്ചാൽ 94.37ലേക്ക് കരുത്ത് നേടാം.
വിദേശ ഫണ്ടുകൾ വാരത്തിന്റെ തുടക്കത്തിൽ 821.75 കോടി രൂപയുടെ നിക്ഷേപം നടത്തി. എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ 25,556.43 കോടി രൂപയുടെ ബാധ്യതകൾ വിറ്റഴിച്ചു. ഒരു മാസകാലയളവിൽ വിദേശ ഓപ്പറേറ്റർമാർ ഏകദേശം 55,000 കോടി രൂപയുടെ ഓഹരികളാണു വിറ്റത്. ആഭ്യന്തര ഫണ്ടുകൾ പോയവാരം 25,803.45 കോടി രൂപയുടെ നിക്ഷേപം നടത്തി.
ക്രൂഡ് ഓയിൽ വിപണിയിൽ ശക്തമായ സാങ്കേതിക തിരുത്തൽ. ബ്രെന്റ് ക്രൂഡ് ഓയിൽ അവധി വില ബാരലിനു 12 ശതമാനം ഇടിഞ്ഞ് 91 ഡോളറായി. പശ്ചിമേഷ്യ ശാന്തമാകുമെന്ന സൂചന നിക്ഷേപകരെ ലാഭമെടുപ്പിനു പ്രേരിപ്പിച്ചു. തിരുത്തൽ സംഭവിച്ചാൽ എണ്ണ വില 82‐80 ഡോളർ വരെ പരീക്ഷണങ്ങൾ നടത്താം. എണ്ണ ഇറക്കുമതിയിൽ മുൻനിരയിലെ ഇന്ത്യക്കും ചൈനയ്ക്കും വിലയിടിവ് ആശ്വാസം പകരും.
ന്യൂയോർക്ക് എക്സ്ചേഞ്ചിൽ സ്വർണ വില ട്രോയ് ഔൺസിന് 4508 ഡോളറിൽ നിന്നു വാരമധ്യം 4368 ഡോളറിലേക്ക് ഇടിഞ്ഞു. എന്നാൽ, വാരാന്ത്യ ക്ലോസിംഗിൽ 4538 ഡോളറിലാണ്. വിപണിയുടെ ചലനങ്ങൾ സാങ്കേതികമായി വീക്ഷിച്ചാൽ 3800-3600 ഡോളറിലേക്ക് നിരക്ക് വരും മാസങ്ങളിൽ താഴാൻ സാധ്യത.
Tags : Stock market monsoon Nifty BSE Sensex