ന്യൂഡൽഹി: ആയിരക്കണക്കിനു മൈലുകൾക്കപ്പുറം നടക്കുന്ന ഒരു യുദ്ധം ഇന്ത്യൻ സാന്പത്തികമേഖലയെ വരിഞ്ഞുമുറുക്കുന്നതാണ് കാണുന്നത്.
എണ്ണ വില ഉയരുന്നതും കടുത്ത പെട്രോളിയം വാതകക്ഷമവും അടുക്കള മുതൽ ഫാക്ടറികൾ വരെ ഒരുപോലെ പ്രതിസന്ധിയിലാക്കുന്നു. ഇത് രാജ്യത്തിന്റെ സാന്പത്തിക വളർച്ചയെ പ്രതിസന്ധിയിലാക്കുകയും പണപ്പെരുപ്പത്തെക്കുറിച്ചുള്ള പുതിയ ആശങ്കകൾക്കു വഴിയൊരുക്കുകയും ചെയ്തിരിക്കുകയാണ്.
പശ്ചിമേഷ്യൻ സംഘർഷത്തിലൂടെ രൂപപ്പെടുന്ന പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്ന സാന്പത്തികവ്യവസ്ഥകളിലൊന്നാണ് ഇന്ത്യയുടേത്. ആവശ്യത്തിന്റെ 90 ശതമാനം അസംസ്കൃത എണ്ണയും ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന്റെ പകുതിയോളവും ഇറക്കുമതി ചെയ്യുകയാണ്.
നിലവിൽ പശ്ചിമേഷ്യയിൽ രൂപപ്പെട്ടിരിക്കുന്ന സംഘർഷത്തെത്തുടർന്ന് ഇറാൻ് ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. ഇതേത്തുടർന്ന് ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ പകുതിയും എൽപിജി ഇറക്കുമതിയുടെ നാലിൽ മൂന്നു ഭാഗവും തടസപ്പെട്ടിരിക്കുകയാണ്. ഇത് എണ്ണവില ബാരലിന് 100 ഡോളറിനു മുകളിലെത്തുന്നതിന് കാരണമായി.
ഇതിന്റെ പ്രത്യാഘാതങ്ങൾ പെട്ടെന്നുതന്നെ പ്രകടമാകാൻ തുടങ്ങി. പാചകവാതകക്ഷാമം വീടുകളെയും ഭക്ഷണശാലകളെയും ചെറുകിട വ്യവസായശാലകളെയും വരിഞ്ഞുമുറുക്കി. എൽപിജിയെ ആശ്രയിച്ചു പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ പൂർണമായും അടച്ചിടാൻ നിർബന്ധിതരായി. വളരെയകലെ നടക്കുന്ന ഒരു ഭൗമരാഷ്ട്രീയ സംഘർഷം ഇപ്പോൾ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലേക്കും ലാഭനഷ്ടക്കണക്കുകളിലേക്കും പടർന്നിരിക്കുകയാണ്.
ഇന്ത്യ അമിതമായി ഇറക്കുമതി ഇന്ധനങ്ങളെ ആശ്രയിക്കുന്നത് രാജ്യത്തിന്റെ സാന്പത്തികവളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് ഗോൾഡ്മാൻ സാക്സ്, ഓസ്ട്രേലിയ ആൻഡ് ന്യൂസിലൻഡ് ബാങ്കിംഗ് ഗ്രൂപ്പ് (എഎൻസെഡ്), ഇൻഡ്സ്ഇൻഡ് ബാങ്ക് എന്നിവർ മുന്നറിയിപ്പ് നൽകി.
ഗോൾഡ്മാൻ 2026ലെ ഇന്ത്യയുടെ വളർച്ചാ പ്രവചനം 0.5 ശതമാനം കുറച്ച് 6.5 ശതമാനമാക്കി. ഏപ്രിൽ മുതൽ ആരംഭിക്കുന്ന സാന്പത്തികവർഷത്തിന്റെ വളർച്ചാ നിരക്ക് ഏഴു ശതമാനത്തിൽനിന്ന് 6.5 %- 6.8 % ശതമാനമായി കുറയുമെന്ന് എഎൻസെഡ് വിലയിരുത്തുന്നു.
ഇൻഡസ്ഇൻഡിന്റെ സാന്പത്തികവിദഗ്ധൻ ഗൗരവ് കപുറിന്റെ അഭിപ്രായത്തിൽ 30 ബേസിസ് പോയിന്റ് കുറവാണ് കണക്കാക്കുന്നത്. വളർച്ചാ പ്രവചനം ഏകദേശം 6.5 ശതമാനത്തിലെത്തുമെന്നാണ് വിലയിരുത്തുന്നത്. ജനങ്ങളുടെ ഉപഭോഗം കുറയുന്നത് സാന്പത്തിക വളർച്ചയുടെ തിരിച്ചുവരവിനെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
വ്യവസായ മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വളം, അലുമിനിയം വ്യവസായങ്ങൾ മുതൽ സെമികണ്ടക്ടർ നിർമാണത്തിന് ആവശ്യമായ ഹീലിയം വരെയുള്ള മേഖലകളെ ഗ്യാസ് റേഷനിംഗ് തടസപ്പെടുത്തുന്നു. ഇത് ദീർഘകാല സാന്പത്തിക മാന്ദ്യത്തിന്റെ പ്രതീതി ഉയർത്തുന്നു.
►വ്യവസായശാലകൾ അടച്ചുപൂട്ടലിൽ
എല്ലാ ഹീറ്റിംഗ് ഫർണസുകളും എൽപിജിയാണ് ഉപയോഗിക്കുന്നത്. വാതകക്ഷാമവും വ്യാവസായിക ആവശ്യങ്ങൾക്കുപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളുംമൂലം വ്യാവസായശാലകൾ അടച്ചുപൂട്ടിയിരിക്കുകയാണ്. ഗുജറാത്തിലെ 98 ശതമാന എൻജിനിയറിംഗ് സ്ഥാപനങ്ങളും അടച്ചു. മഹാരാഷ്ട്രയിൽ പകുതിയോളം സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തി. എൽപിജിയുടെ വിലവർധന ഇതിനെ ആശ്രയിച്ച് പ്രവർത്തിക്കുന്ന റെസ്റ്ററന്റുകൾ, നിർമാണ യൂണിറ്റുകൾ എന്നിവയുൾപ്പെടെയുള്ള മേഖലകളെ ബാധിക്കും.
►കയറ്റുമതിയും നിലച്ചു
ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഏകദേശം 20,000 കോടി ഡോളറിന്റെ (200 ബില്യണ് ഡോളർ) കയറ്റുമതിയെ തടസങ്ങൾ ബാധിക്കുന്നത് ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് തിരിച്ചടിയുണ്ടാകാം. ഇത് കറന്റ് അക്കൗണ്ട് കമ്മി വർധിപ്പിക്കുകയും, നിലവിൽ ഒരു ഡോളറിന് 92.5 രൂപ എന്ന റിക്കാർഡ് താഴ്ചയ്ക്കടുത്ത് നിൽക്കുന്ന ഇന്ത്യൻ രൂപയ്ക്കു മേൽ കൂടുതൽ സമ്മർദം ചെലുത്തുകയും ചെയ്യും. കൂടാതെ, ഏകദേശം ഒരു കോടി ഇന്ത്യൻ തൊഴിലാളികൾ വർഷം തോറും 5,000 കോടി ഡോളറോളം (50 ബില്യണ് ഡോളർ) നാട്ടിലേക്ക് അയയ്ക്കുന്നതിനാൽ ഈ മേഖല ഏറെ നിർണായകമാണ്.
പണപ്പെരുപ്പം വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. ഇന്ധനവിലയിലുണ്ടാകുന്ന കുതിച്ചുചാട്ടം, വിലക്കയറ്റം നിയന്ത്രിക്കാനായി ആർബിഐ വർഷങ്ങളായി നടത്തിവരുന്ന ശ്രമങ്ങളെ ഇല്ലാതാക്കുമെന്ന് സാന്പത്തികവിദഗ്ധർ അഭിപ്രായപ്പെടുന്നു.
►സംഘർഷത്തിനു മുന്പ്
പശ്ചിമേഷ്യയിലെ സംഘർഷത്തിനു മുന്പ് ഇന്ത്യയുടെ സാന്പത്തിക മേഖലയെക്കുറിച്ചുള്ള പ്രവചനം അസാധാരണമാംവിധം സുസ്ഥിരമാണെന്നായിരുന്നു. വരാനിരിക്കുന്ന സാന്പത്തികവർഷത്തിൽ 7.3 ശതമാനം സാന്പത്തികവളർച്ചയാണ് സർക്കാർ പ്രവചിച്ചത്. അതുപോലെ പണപ്പെരുപ്പം സെപ്റ്റംബർ വരെയെങ്കിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യമായ നാലു ശതമാനത്തിനടുത്തു നിൽക്കുമെന്നും പ്രതീക്ഷിച്ചു.
Tags : West Asia conflict Middle East War economic growth threat India