ചെറുപുഴ: മേഖലയിലെ കാട്ടാനശല്യത്തിന് പരിഹാരമാകുന്നു. ചെറുപുഴയിൽ സോളാർ തൂക്കുവേലി സ്ഥാപിക്കാൻ 85 ലക്ഷത്തിന്റെ പദ്ധതി. പഞ്ചായത്തിലെ അഞ്ച് മുതൽ ഒന്പത് വരെ വാർഡുകളിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിനുള്ള എസ്റ്റിമേറ്റ് തയാറാക്കുന്നതിനായി പദ്ധതി പ്രദേശത്ത് ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ സജീവന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. പഞ്ചായത്തംഗം വിജി കെ. ജോണും സ്ഥലത്തെത്തിയിരുന്നു. പഞ്ചായത്ത് 10 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം ബാക്കി ജില്ലാ പഞ്ചായത്ത് എന്നിങ്ങനെയാണ് പണം പ്രതീക്ഷിക്കുന്നത്.
നിലവിൽ ആറാട്ട്കടവ് മുതൽ ചേന്നാട്ട്കൊല്ലി വരെ 14 കിലോമീറ്റർ നീളത്തിൽ വൈദ്യുത വേലിയുണ്ടെങ്കിലും പലയിടത്തും വേലി തകരാറിലാണ്. ആറു കിലോമീറ്റർ നീളത്തിൽ മാത്രമാണ് വൈദ്യുത വേലി ശരിയായി പ്രവർത്തിക്കുന്നത്. കുറച്ചുഭാഗത്ത് ഭാഗികമായും പ്രവർത്തിക്കുന്നുണ്ട്. വേലി തകരാറിലായ സ്ഥലത്ത് കൂടിയാണ് കാട്ടാനകൾ കൃഷിയിടത്തിൽ എത്തുന്നത്.
വൈദ്യുത വേലി അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
കർണാടക റിസർവ് വനത്തിൽ നിന്ന് കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്. 2023 ഏപ്രിൽ 12ന് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചിരുന്നു. കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നതും പതിവാണ്. സോളാർ തൂക്കുവേലി തൂക്കുവേലി നിർമിക്കുന്നതിനുളള പദ്ധതിയാണ് തയാറാക്കുന്നത്. ചെറുപുഴ പഞ്ചായത്ത് ഭരണസമിതി നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.
Tags : Nattuvishesham Local Desk solar hanging fence Cherupuzha