കാഞ്ഞങ്ങാട്: വിലപിടിപ്പുള്ള നിർമാണ സാമഗ്രികൾ കൊണ്ട് മനോഹരമായ വീടുകൾ പണിത് അവയെ ഒട്ടുമിക്ക സമയങ്ങളിലും ആളനക്കമില്ലാതെ ഒഴിച്ചിടുന്നവരാണ് നമ്മളിലേറെയും. കുടുംബാംഗങ്ങൾ ജോലിക്കും പഠനത്തിനും മറ്റാവശ്യങ്ങൾക്കുമായി പല വഴിയ്ക്കു പോകുമ്പോൾ വീടുകൾ ശൂന്യമാകുകയാണ്.
പക്ഷേ പരപ്പ നെല്ലിയടുക്കത്തെ റിട്ട. മുഖ്യാധ്യാപകൻ എം.കെ. ഗോപകുമാറിന്റെ വീട് ഒരിക്കലും അങ്ങനെയാകില്ല. ഈ വീടിന്റെ ജീവനും ആത്മാവുമെല്ലാം പുസ്തകങ്ങളാണ്. കഥയും കവിതയും നോവലും ബാലസാഹിത്യവും എന്നുതുടങ്ങി ഗഹനമായ തത്വചിന്തകളും വൈജ്ഞാനിക സാഹിത്യവും വരെയുള്ള പുസ്തകങ്ങളും ആനുകാലികങ്ങളും നിറഞ്ഞുനിൽക്കുന്ന ഈ വീടിന്റെ വായനാമുറിക്കുള്ളിലിരുന്ന് നമുക്ക് ലോകം കണ്ടറിയാം.
വായനാദിനത്തിന്റെ ആഘോഷങ്ങൾ കഴിഞ്ഞാൽ പലപ്പോഴും സ്കൂളുകളിൽ പോലും പുസ്തകശാലകൾ നിർജീവമാകുന്ന കാലത്താണ് ഈ അധ്യാപകൻ ഇത്രയേറെ പുസ്തകങ്ങൾ സ്വന്തമായി വാങ്ങി വീട്ടിലൊരു പുസ്തകശാലയൊരുക്കിയത്. എണ്ണായിരത്തോളം പുസ്തകങ്ങളാണ് എം.കെ. ഗോപകുമാറിന്റെ നെല്ലിയടുക്കത്തെ "കൃഷ്ണഗൃഹം' എന്ന വീട്ടിലുള്ളത്. മുകളിലത്തെ നിലയിലുള്ള വായനാമുറിയിലെ ഷെൽഫുകൾ നിറഞ്ഞുകവിഞ്ഞതോടെ ഏതാനും വിഭാഗം പുസ്തകങ്ങളെ താഴെ സ്വീകരണമുറിയിലേക്കു മാറ്റി. ഇപ്പോൾ വീട്ടിലേക്കു കയറിയാലുടൻ നമ്മെ സ്വാഗതം ചെയ്യുന്നത് പുതിയ പുസ്തകങ്ങളുടെ മണമാണ്.
ഗോപകുമാറിന്റെ പെൻഷൻ തുകയിൽ നല്ലൊരു ശതമാനവും ചെലവഴിക്കുന്നത് പുതിയ പുസ്തകങ്ങളും ആനുകാലികങ്ങളും വാങ്ങാനാണ്. വായിക്കുന്നതിനൊപ്പം സമൂഹമാധ്യമങ്ങളിൽ ആസ്വാദനക്കുറിപ്പുകളെഴുതി പുതിയ കാലത്തേയും ഒപ്പം ചേർത്തുനിർത്തുന്നുണ്ട് ഈ അധ്യാപകൻ. മികച്ച വായനക്കാരനായ ഗോപകുമാർ കച്ചവട താത്പര്യങ്ങളില്ലാതെ എഴുതുന്ന ആസ്വാദനക്കുറിപ്പുകൾ എഴുത്തുകാർക്കും പ്രോത്സാഹനമാകുന്നു.
കുട്ടിക്കാലത്ത് വീടിനു സമീപം കട നടത്തിയിരുന്ന സാധാരണക്കാരനായ ഗോപാലേട്ടനും വഴിവക്കിൽ വീണുകിടക്കുന്ന തുണ്ടുകടലാസിലും എന്തെങ്കിലും അറിവുണ്ടാകുമെന്നു പഠിപ്പിച്ച അച്ഛൻ കെ.എസ്. കൃഷ്ണപിള്ളയുമാണ് വായനയുടെ വഴിയിലേക്ക് തന്നെ ആദ്യം കൈപിടിച്ചുനടത്തിയതെന്ന് ഗോപകുമാർ പറയുന്നു.
പഠിക്കുന്ന കാലത്ത് പാഠപുസ്തകമല്ലാതെ മറ്റു പുസ്തകങ്ങൾ വായിക്കുന്നതിന്റെ പേരിൽ പലപ്പോഴും
വീട്ടുകാരുടെ വഴക്ക് കേൾക്കേണ്ടിവന്നിട്ടുണ്ട്. പക്ഷേ സ്കൂളിലെയും കോളജിലെയും പരീക്ഷകളിലും പിഎസ്സി പരീക്ഷയിലും മികച്ച റാങ്ക് വാങ്ങാൻ വഴിയൊരുക്കിയത് പഠനത്തിനൊപ്പമുള്ള ആ വായനാശീലമായിരുന്നു.
അഞ്ചുവർഷം മുമ്പ് സർവീസിൽനിന്ന് വിരമിച്ചെങ്കിലും ഈ പുസ്തകങ്ങൾക്കിടയിലിരിക്കുമ്പോൾ ഒരിക്കലും സമയം പോകുന്നതറിഞ്ഞിട്ടില്ലെന്ന് ഗോപകുമാർ പറയുന്നു. വായനയ്ക്കൊപ്പം പുസ്തക ചർച്ചകളിൽ പങ്കെടുക്കാനും പുസ്തകങ്ങളും വായനയുമായി ബന്ധപ്പെട്ട് ക്ലാസുകളെടുക്കാനും പോകുന്നുണ്ട്. ലളിതഗാനങ്ങൾക്കും ആൽബങ്ങൾക്കുംവേണ്ടി ഗാനരചനയും നിർവഹിച്ചിട്ടുണ്ട്.
ഗോപകുമാറിന്റെ വീട്ടിലെ പുസ്തകശാല കാണാൻ അടുത്തുള്ള സ്കൂളുകളിൽനിന്നും വായനശാലകളിൽ നിന്നും കുട്ടികളും അധ്യാപകരും ഇവിടെയെത്താറുണ്ട്. പുതുതലമുറക്കാർ പുസ്തകങ്ങളിൽനിന്നും വായനയിൽനിന്നും അകന്നുപോകുന്നുവെന്ന ആവലാതികൾക്കിടയിൽ ഇതിൽ കുറച്ചു കുട്ടികൾക്കെങ്കിലും വായനയുടെ സംസ്കാരം ഉൾക്കൊള്ളുന്നതിനുള്ള പ്രേരണയാകാൻ തനിക്കു കഴിഞ്ഞിട്ടുണ്ടെങ്കിൽ താൻ കൃതാർഥനാണെന്ന് ഗോപകുമാർ പറയുന്നു.
Tags : library Nattuvishesham District News