തൃശൂർ: തെരഞ്ഞെടുപ്പുഫലത്തിൽ, മറ്റുള്ള ജില്ലക്കാർ സന്തോഷിക്കുന്നതുപോലെ ജില്ലയിലെ കോണ്ഗ്രസ് നേതൃത്വത്തിനു സന്തോഷിക്കാൻ കഴിയുന്നുണ്ടോയെന്ന് ആലോചിക്കണമെന്നു ഡിസിസിയിൽ നൽകിയ സ്വീകരണയോഗത്തിൽ മന്ത്രി കെ. മുരളീധരൻ. വേദിയിൽ കോർപറേഷൻ മേയർ ഉണ്ടെന്നതിൽ അഭിമാനിക്കാൻ വകയുണ്ട്. ബാക്കിയുള്ളവരിൽ അത്ര സന്തോഷിക്കാനില്ലെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, ഷാജി കോടങ്കണ്ടത്ത്, ഒ. അബ്ദുറഹ്മാൻകുട്ടി, എം.പി. വിൻസെന്റ് തുടങ്ങിയ നേതാക്കളെ വേദിയിലിരുത്തി മുരളീധരൻ പറഞ്ഞു.
13ൽ 12ഉം ജയിച്ച കോഴിക്കോടിനു മന്ത്രിസ്ഥാനം നൽകാതിരുന്നപ്പോൾ 13ൽ നാലുമാത്രം ജയിച്ച തൃശൂരിൽ ഒരു മന്ത്രിയുണ്ടെന്നുപറഞ്ഞ മുരളീധരൻ, കോണ്ഗ്രസും യുഡിഎഫും തൃശൂരിനോടു സ്നേഹം കാണിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി. അങ്ങോട്ടുമിങ്ങോട്ടും കുറ്റംപറച്ചിലിനു പ്രസക്തിയില്ലെന്നും മലർന്നുകിടന്നു തുപ്പരുതെന്നും ഉൾപാർട്ടി വിഴുപ്പലക്കലുകളെ വിമർശിച്ചു. 1967ൽ യുഡിഎഫ് ഒന്പതു സീറ്റ് മാത്രം നേടിയപ്പോൾപോലും തൃശൂരിൽനിന്നു പാർട്ടിക്കു മൂന്നു സീറ്റ് ലഭിച്ചിരുന്നു. അതിൽ മണലൂർ ഉണ്ടായിരുന്നുവെന്നും മുരളീധരൻ അനുസ്മരിച്ചു.
2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജില്ലയിൽ പ്രവർത്തനം ശക്തമാക്കി ഒരുമിച്ചുമുന്നേറാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ത്യാസഖ്യം ആവശ്യപ്പെട്ടിട്ടുള്ളതു സീറ്റ് കൂട്ടാതെതന്നെ വനിതകൾക്കു പ്രത്യേകം സംവരണം നടപ്പാക്കണമെന്നാണ്. അതുകേട്ട് ആരും ഇന്നുതന്നെ സ്ഥാനാർഥിക്കുപ്പായമൊന്നും ധരിക്കേണ്ടെന്നും സംവരണംകൂടി വരുന്പോൾ മണ്ഡലം ജനറലാകുമോ വനിതയാകുമോയെന്ന് അന്നുമാത്രമേ പറയാനാകൂവെന്നും മുരളീധരൻ തമാശരൂപേണ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഷാളണിയിച്ചാണു മന്ത്രിയെ സ്വീകരിച്ചത്. ടി.വി. ചന്ദ്രമോഹൻ, എം.പി. വിൻസെന്റ്, ജോസഫ് ചാലിശേരി, എം.കെ. അബ്ദുൾസലാം, കെ.വി. ദാസൻ, മേയർ നിജി ജസ്റ്റിൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ടി.യു. ഉദയൻ, സി.ഒ. ജേക്കബ്, ഐ.പി. പോൾ, കെ.കെ. ബാബു, പി.കെ. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.