അട്ടപ്പാടി ചുരംറോഡ് പത്താംവളവിൽ കൾവർട്ടിന്റെ സ്ലാബ് തകർന്ന് രൂപപ്പെട്ട ഗർത്തം പൊലിസ് പരിശോധിക്കുന്നു.
അഗളി: അട്ടപ്പാടി ചുരംറോഡ് അതീവ ദുർബലമാകുന്നു. ഇന്നലെ ചുരംറോഡ് പത്താംവളവിൽ കാണപ്പെട്ട ഗർത്തം യാത്രക്കാരിൽ ഭീതിപരത്തി. റോഡിൽ കൾവെർട്ടിന്റെ സ്ലാബ് തകർന്നാണ് ഗർത്തം രൂപപ്പെട്ടത്. അഗളി പൊലിസ് സ്ഥലത്തെത്തി സംരക്ഷണമൊരുക്കി.
ഇന്നുമുതൽ ചുരംറോഡിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രദേശത്ത് സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്നും അഗളി ഡിവൈഎസ്പി ആർ. അശോകൻ പറഞ്ഞു. ചുരംറോഡിലെ അപകടാവസ്ഥ അനുദിനം വർധിച്ചു വരികയാണ്.
2018-19 വർഷങ്ങളിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ തകർന്ന റോഡിന്റെ ഭാഗങ്ങൾ ഇനിയും ബലപ്പെടുത്തിയിട്ടില്ല. റോഡിലെ സുരക്ഷാ സംവിധാനങ്ങളൊന്നും ശക്തമല്ല. മൂടൽമഞ്ഞും കോടയും നിറഞ്ഞുനിൽക്കുന്ന റോഡിലൂടെയുള്ള രാത്രിസഞ്ചാരം അതീവഅപകടകരമാണ്.
ടാറിംഗ് റോഡ് തിരിച്ചറിയുന്നതിനുള്ള റോഡ് ഫർണിച്ചറുകളൊന്നും തന്നെയില്ല. ഏതുനിമിഷവും തകർന്നുവീഴും വിധമാണ് റോഡിന്റെ സംരക്ഷണ ഭിത്തികളുള്ളതെന്നു യാത്രക്കാരും ഡ്രൈവർമാരും ചൂണ്ടിക്കാട്ടുന്നു. റോഡിന്റെ അപകടാവസ്ഥ ഭയന്ന് പലരും അട്ടപ്പാടിയിൽനിന്ന് പുറത്തുകടക്കുന്നത് തമിഴ്നാട്ടിലൂടെയാക്കിയിട്ടുണ്ട്. അത്യാവശ്യഘട്ടത്തിലെങ്കിലും അട്ടപ്പാടിക്ക് പുറത്തുകടക്കാൻ ബദൽ സംവിധാനം വേണമെന്ന ആവശ്യവും ഇതുവരെ നിറവേറിയിട്ടില്ല.
Tags : NattuVishesham DistrictNews