അർജുൻ പാണ്ഡ്യൻ
കാസർഗോഡ്: കേവലം ആറുമാസംകൊണ്ട് ജില്ലയുടെ മനംകവർന്നാണ് അർജുൻ പാണ്ഡ്യൻ കളക്ടർ സ്ഥാനമൊഴിയുന്നത്. തെരഞ്ഞെടുപ്പുകാലത്താണ് അദ്ദേഹത്തെ തൃശൂരിൽനിന്ന് കാസർഗോട്ടേക്ക് മാറ്റി നിയമിച്ചത്. സമ്മർദഘട്ടങ്ങളിൽ പോലും പുഞ്ചിരിക്കുന്ന മുഖവുമായി ഒപ്പംനിന്ന കളക്ടർ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രചോദനമായി. വിദൂരമേഖലകളിൽ പോലും നേരിട്ട് സന്ദർശനം നടത്തി ഗോത്രവിഭാഗങ്ങൾക്ക് സഹായങ്ങളെത്തിച്ചും വിവിധയിടങ്ങളിലെ വിനോദസഞ്ചാര പദ്ധതികൾക്ക് പ്രോത്സാഹനം നൽകിയും കളക്ടർ ജില്ലയിലെങ്ങും സജീവ സാന്നിധ്യമായി. ജില്ലയുടെ ചിരകാലാഭിലാഷമായ എയിംസ് സ്ഥാപിക്കാൻ പെരിയയിലെ പ്ലാന്റേഷൻ ഭൂമിയിൽ സർവേ നടത്തി റിപ്പോർട്ട് നൽകിയതും ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഏറെ ബുദ്ധിമുട്ടുകൾ സഹിക്കുന്ന നീലേശ്വരത്ത് പുതിയ പാലവും ആകാശപാതയും നിർമിക്കാൻ ശുപാർശ ചെയ്തതും ജില്ലയിലെ ജനങ്ങൾക്കൊപ്പം നിന്നുകൊണ്ടുള്ള നിർണായക തീരുമാനങ്ങളായി.
നമസ്തേ കളക്ടർ എന്ന പ്രതിവാര പരിപാടിയിലൂടെ ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളുമായി നേരിട്ട് സംവദിക്കാനും കളക്ടർ സമയം കണ്ടെത്തി. ഉരുൾപൊട്ടലും മലവെള്ളവും മൂലം തയ്യേനിയും പാലാവയലുമടക്കമുള്ള മലയോരമേഖലകൾ വിറങ്ങലിച്ചുനിന്ന വേളയിൽ നേരിട്ടു സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും ശ്രദ്ധേയമായി. കൃഷിവകുപ്പ് ഡയരക്ടറെന്ന നിലയിൽ ഇനി കർഷകർക്കു വേണ്ടിയുള്ള മികച്ച പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.
Tags : NattuVishesham DistrictNews