വടക്കഞ്ചേരി: വടക്കഞ്ചേരിയെ സുന്ദരിയാക്കാനുള്ള സൗന്ദര്യവത്കരണ പദ്ധതിക്ക് തുടക്കമായി. ടൗൺ സൗന്ദര്യവത്കരിക്കുന്നതിന്റെ ഉദ്ഘാടനം പി.പി. സുമോദ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സൗന്ദര്യവത്കരണം.
നടപ്പാതയിലെ കൈവരിയിൽ പൂച്ചെട്ടികൾ ഘടിപ്പിച്ചാണ് ടൗണിനെ മനോഹരിയാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം അനിത പോൾസൺ, സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ശ്രീകല, രശ്മി ഷാജി, സുമിത ഷഹീർ, വടക്കഞ്ചേരി സിഐ കെ.പി. ബെന്നി, ഉമ്മർ ഫാറൂഖ്, ജോമോൻ, വിജേഷ്, പഞ്ചായത്ത് സെക്രട്ടറി ടി.എസ്.അഭിൻ പ്രസംഗിച്ചു.
അതേസമയം നടന്നുപോകാൻ ഇടമില്ലാത്തവിധം നടപ്പാതകളിലെല്ലാം വഴിയോര കച്ചവടക്കാരാണ്. ഇതു കൂടാതെ കടകളിലെ സാധനങ്ങളും നടപ്പാതകളിലാണ് വില്പനക്ക് വക്കുന്നത്. നന്നേ വീതിയില്ലാത്ത നടപ്പാതയിൽ ഇനി കൈവരികളിൽ പൂച്ചെട്ടി കൂടി വച്ചാൽ ഇരുഭാഗത്തും തട്ടി നടക്കാനാൻ കഴിയാത്ത സ്ഥിതിയാകുമെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്.
സൗന്ദര്യവത്കരണം എന്നൊക്കെ പറഞ്ഞ് എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി ഫണ്ട് ദുർവ്യയമാണ് നടത്തുന്നതെന്ന ആക്ഷേപവുമുണ്ട്. സൗന്ദര്യവത്കരണം എന്ന് പറഞ്ഞ് ജൂൺ മാസത്തിലെ പരിസ്ഥിതി ദിനത്തിൽ നടുന്ന പൂച്ചെടികൾക്കും തണൽ വൃക്ഷങ്ങൾക്കും പിന്നീട് എന്ത് സംഭവിക്കുന്നു എന്ന് ആരും നോക്കുന്നില്ല.
കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ ആമക്കുളത്തും മിഷൻ സ്കൂളിനു സമീപവും നട്ട ചെടികളെല്ലാം കാടുമൂടി നശിച്ചു.