മാവേലിക്കര : ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു കാർത്തികപ്പള്ളി മഹാദേവികാട് കീർത്തി ഭവനത്തിൽ സുധേഷ് ചന്ദ്രൻ (45) ആണ് മരിച്ചത്. മാവേലിക്കര കൊച്ചാലുംമൂട്ടിലെ ജനത മിഷനറീസിലെ തൊഴിലാളിയാണ്.
ഇന്നലെ രാവിലെ സുഹൃത്തിനൊപ്പം ബൈക്കിൽ ജോലിക്ക് പോകുന്പോൾ മാവേലിക്കര മിച്ചൽ ജംഗ്ഷന് കിഴക്ക് കുരിശുംമൂടിന് സമീപം പിന്നാലെ വന്ന ടിപ്പർ ബൈക്കിൽ ഇടിക്കുകയായിരുന്നു . ബൈക്കിന്റെ പിറകിലിരുന്ന സുധേഷ് ടിപ്പറിനടിയിലേക്ക് തെറിച്ചുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.
ബൈക്ക് ഓടിച്ചിരുന്നയാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. കാർത്തികപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന അന്തരിച്ച ആർ. രാമചന്ദ്രന്റെ മകനാണ് സുധേഷ്. അമ്മ: സുമതി. സഹോദരങ്ങൾ : സുമേഷ്ചന്ദ്രൻ, സീമ.
ജീവനെടുക്കുന്ന ടിപ്പർലോറികൾ
മാവേലിക്കര: യാതൊരു നിയന്ത്രണവുമില്ലാതെ പായുന്ന ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറി. ഇന്നലെ രാവിലെ മാവേലിക്കര മിച്ചൽ ജംഗ്ഷന് കിഴക്ക് കുരിശുംമൂടിന് സമീപം അമിത വേഗത്തിൽ വന്ന ടിപ്പർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ജീവൻ നഷ്ടമായി.
ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കാൻ പരിശോധന കാര്യക്ഷമമല്ലെന്ന പരാതി ശക്തമാണ്. അപകടമുണ്ടാകുമ്പോൾ ഒന്നു രണ്ടു ദിവസം പരിശോധന കർശനമാക്കുകയും പിന്നീട് പരിശോധന പ്രഹസനമാകുകയുമാണ് പതിവ് . വീണ്ടും അടുത്ത അപകടം ഉണ്ടാകുമ്പോൾ മാത്രമാണ് ടിപ്പർ ലോറികളുടെ മരണപ്പാച്ചിലിനെതിരേ ശബ്ദം ഉയരുക.
റോഡിന് വീതി കുറവായാലും എതിരേ വാഹനം വന്നാലും ഒരു നിയന്ത്രണവുമില്ലാതെയാണ് ടിപ്പര്‍ ലോറികള്‍ പായുന്നത്. കരാറടിസ്ഥാനത്തില്‍ ഓടുന്നതിനാല്‍ പരമാവധി ട്രിപ്പുകള്ക്കുവേണ്ടി ടിപ്പറുകള്‍ അമിതവേഗത്തില്‍ പായുന്നതാണ് അപകടത്തിന് കാരണമാകുന്നത്. സ്കൂള്‍സമയങ്ങളില്‍ ടിപ്പര്‍ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിയമം കാറ്റില്‍പറത്തി അധികൃതരുടെ മുന്നിലൂടെ വാഹനങ്ങള്‍ ചീറിപ്പായുകയാണ്.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ മാത്രം സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കുകയും പിന്നീട് അവ നീക്കം ചെയ്യുന്നതും പതിവായിരിക്കുകയാണ്. പരിശോധന കർശനമാക്കി ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി.
Tags : Biker dies nattuvishesham local news