കുട്ടനാട്: തെരഞ്ഞെടുപ്പു പ്രചാരണം കൊട്ടിക്കലാശത്തോടടുക്കുമ്പോൾ ഊണും ഉറക്കവും ഉപേക്ഷിച്ച് വീടുകൾ കയറിയിറങ്ങി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിൽ മുന്നണികളും സ്ഥാനാർഥികളും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുട്ടനാട്ടിലെ പതിമൂന്നു പഞ്ചായത്തുകളിൽ നാലെണ്ണത്തിൽ യുഡിഎഫും 9 എണ്ണത്തിൽ എൽഡിഎഫും വിജയിച്ചപ്പോൾ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നു വീതം നേടി ഇരുകൂട്ടരും ഒപ്പത്തിനൊപ്പം വിജയം പങ്കിട്ടു.
എന്നാൽ ഇക്കുറി വാർഡ് വിഭജനം വരികയും മിക്ക പഞ്ചായത്തുകളിലും ഒന്നോ അതിലധികമോ വാർഡുകൾ കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തതോടെ വാർഡ് വിഭജനം തങ്ങൾക്ക് അനുകൂലം എന്ന് യുഡിഎഫും എൽഡിഎഫും ഒരേപോലെ പറയുന്നു. മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി എൽഡിഎഫിന് പാളയത്തിൽനിന്നുതന്നെ പട ഉയർന്നത് യുഡിഎഫിന്റെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. കൈനകരി, രാമങ്കരി, നീലംപേരൂർ തുടങ്ങിയ പഞ്ചായത്തുകളിലാണ് ഇത് കൂടുതൽ പ്രകടമായിട്ടുള്ളത്.
നീലംപേരൂർ പഞ്ചായത്തിൽ സിപിഎമ്മിലെ മുതിർന്ന നേതാവിനെതിരേ യുവജനവിഭാഗം നേതാവാണ് മത്സരരംഗത്തെത്തിയതെങ്കിൽ കൈനകരിയിൽ ഒരു മുൻ ലോക്കൽ കമ്മിറ്റി അംഗത്തിനൊപ്പം നിലവിലെ ഒരംഗംകൂടി രംഗത്തെത്തിയത് വലിയ ചർച്ചയായിക്കഴിഞ്ഞു. രാമങ്കരിയിൽ സ്ഥിതി ഇതിലും രൂക്ഷമാണ്. 14 വാർഡുകളിൽ എട്ടെണ്ണത്തിൽ ഇവർ നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിയാണ് . ഇവർ നേരിട്ട് മത്സരിക്കുന്നതിനു പുറമേ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന കുതന്ത്രങ്ങൾകൂടിയായതോടെ വർഷങ്ങളായി സിപിഎം ഭരിച്ചിരുന്ന രാമങ്കരി പഞ്ചായത്ത് ഒപ്പം എന്നത് പ്രവചിക്കുക അസാധ്യമാണ്.
ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥിനിർണയത്തിലും എൽഡിഎഫിൽ പലരെയും വെട്ടി മാറ്റിയതായുള്ള ആക്ഷേപം ശക്തമാണ്. അതിനാൽ ഇവിടെയും അട്ടിമറിക്കുള്ള സാധ്യത വളരെയേറെയാണെന്ന് പറയപ്പെടുന്നു.
മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി എൻഡിഎ സഖ്യം ജില്ലാ പഞ്ചായത്തിലേക്കുവരെ തങ്ങളുടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പിൽ സജീവമാവുകയും ചെയ്തതോടെ കുട്ടനാട്ടിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇക്കുറി തീ പാറുകയാണെന്ന് തന്നെ പറയാം