പൂച്ചാക്കൽ പാലത്തിലുണ്ടായ അപകടത്തിൽ തകർന്ന ബൈക്ക്.
പൂച്ചാക്കൽ: ചേർത്തല-അരൂക്കുറ്റി റോഡ് മരണ ട്രാക്കായി മാറുന്നു. അമിതവേഗതയിലും അശ്രദ്ധമായും ചീറിപ്പായുന്ന ന്യൂജെൻ ബൈക്കുകൾ പ്രദേശവാസികൾക്കും മറ്റു വാഹനയാത്രക്കാർക്കും നിരന്തര ഭീഷണിയായി തുടരുന്നു. നിയമങ്ങൾ കാറ്റിൽപ്പറത്തി രാവും പകലും നടക്കുന്ന ഇത്തരം മരണപ്പാച്ചിലുകൾ ഒട്ടേറെ കുടുംബങ്ങളെയാണ് ഇതിനകം കണ്ണീരിലാഴ്ത്തിയത്.
ഞായറാഴ്ച രാത്രി പൂച്ചാക്കൽ പാലത്തിൽ നടന്ന ബൈക്ക് അപകടമാണ് ഏറ്റവും ഒടുവിലത്തേത്. അമിതവേഗതയിലെത്തിയ രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയുകയാണ്.
അപകടത്തിൽപ്പെട്ട യുവാക്കൾ മദ്യലഹരിയിലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അപകടസമയത്ത് യുവാക്കൾ അരയിൽ സൂക്ഷിച്ച ബിയർ കുപ്പി പൊട്ടി വയറ്റിൽ തുളഞ്ഞുകയറിയത് പരിക്കിന്റെ തീവ്രത വർധിപ്പിച്ചു. ഇത്തരം സംഭവങ്ങൾ പതിവാകുന്നത് റോഡിലെ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും പരിശോധനകളുടെ കുറവും എടുത്തുകാണിക്കുന്നു.
ഭീതിയിൽ നാട്ടുകാർ
ചേർത്തല-അരൂക്കുറ്റി പാതയിൽ യുവാക്കൾ നടത്തുന്ന ബൈക്ക് റൈസിംഗും അമിതവേഗതയും ഒട്ടേറെ ജീവനുകളാണ് ഇതിനകം കവർന്നെടുത്തത്. പലരും അകാലത്തിൽ പൊലിഞ്ഞപ്പോൾ പരിക്കേറ്റ് ജീവിതം വഴിമുട്ടിയവരും ഏറെയാണ്. റോഡരികിലെ കാൽനടയാത്രക്കാരും സൈക്കിൾ യാത്രികരും ഉൾപ്പെടെയുള്ളവർ എപ്പോൾ വേണമെങ്കിലും അപകടത്തിൽപ്പെടാമെന്ന ഭീതിയിലാണ് പുറത്തിറങ്ങുന്നത്.
അടിയന്തര നടപടി വേണം
പ്രദേശത്തെ ജനങ്ങൾ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും കാര്യക്ഷമമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് ആരോപണം.
പ്രധാന ജംഗ്ഷനുകളിലും പൂച്ചാക്കൽ പാലം പോലുള്ള അപകടസാധ്യതയുള്ള സ്ഥലങ്ങളിലും പോലീസ് പരിശോധന കർശനമാക്കുക.
അമിതവേഗത നിയന്ത്രിക്കാൻ സിസിടിവി കാമറകൾ സ്ഥാപിക്കുക. മദ്യപിച്ചുള്ള ഡ്രൈവിംഗിനെതിരേ കർശന നിയമ നടപടികൾ സ്വീകരിക്കുക.
റോഡിലെ ഈ മരണപ്പാച്ചിലിന് അറുതിവരുത്താൻ പോലീസും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇനിയൊരു ജീവൻകൂടി റോഡിൽ പൊലിയാതിരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും ഉടനടി നടപടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.