കൊല്ലം: ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും മലയോരമേഖലയിലെ കർഷകർക്കും ആശ്വാസപ്രദമായ പദ്ധതികൾ നിറഞ്ഞ ആദ്യത്തെ ബജറ്റ് യുഡിഎഫ് സർക്കാർ അവതരിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ തന്ത്രപരമായ ദേശീയ പ്രാധാന്യമുള്ള ഒരു ഏകീകൃത സാമ്പത്തിക മേഖലയായി സംയോജിപ്പിക്കുന്ന സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോറും അര്‍ത്തുങ്കല്‍ ബസിലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കാഴം പള്ളി, മണ്ണാറശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതി എന്നിവയും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപനം.
ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശന് അവതരിപ്പിച്ച ബജറ്റില്‍ കടലിന്റെ മക്കള്‍ക്ക് മണ്ണെണ്ണ സബ്സിഡി വർധനവ് ഉള്‍പ്പെടെയുള്ള നിര്‍ണായക പ്രഖ്യാപനങ്ങളാണ് തീരദേശത്തിനായി മാറ്റിവച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കു വലിയ ആശ്വാസമേകി ബോട്ടുകള്‍ക്കുള്ള മണ്ണെണ്ണ സബ്സിഡി ലിറ്ററിന് 75 രൂപയായി ഉയര്‍ത്തി. വര്‍ഷങ്ങളായി തീരദേശത്ത് താമസിച്ചിട്ടും രേഖകളില്ലാത്ത പ്രശ്നത്തിന് പരിഹാരമായി, പട്ടയമില്ലാത്ത എല്ലാ തീരദേശവാസികള്‍ക്കും പട്ടയം നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി അവര്‍ക്കായി മാത്രം പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കും. തീരദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും ഉപജീവനത്തിനും പൂര്‍ണ പിന്തുണ നല്‍കുകയാണ് പുതിയ പദ്ധതികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അപകട ഇന്‍ഷ്വറന്‍സ് തുക പരിഷ്കരിക്കമെന്നുള്ള പ്രഖ്യാപനവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് റെസ്ക്യൂ ബോട്ടുകളും വനിതകള്‍ക്ക് മത്സ്യവിപണനത്തിന് ഷീ സ്കൂട്ടറുകളും അനുവദിക്കുമെന്ന പ്രഖ്യാപനവും സര്‍ക്കാര്‍ മുന്നറിയിപ്പുള്ള ദിവസങ്ങളില്‍ മത്സ്യ ബന്ധനത്തിനു പോകാന്‍ കഴിയാത്ത ദിവസങ്ങളില്‍ വേദനം നല്‍കുമെന്ന പ്രഖ്യാപനവും ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി.
കോഴിമാംസ പ്രോസസിംഗ് പ്ലാന്റ്
കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കോട്ടുക്കലില്‍ മണിക്കൂറില്‍ 1000 കോഴികളെ പ്രോസസ് ചെയ്യാന്‍ ശേഷയുള്ള ആധുനിക കോഴിമാംസ പ്രോസസിംഗ് പ്ലാന്റും ഒരു പെറ്റ് ഫുഡ് ഫാക്ടറിയും ആരംഭിക്കും.
പോലീസ് സ്റ്റേഷൻ
പത്തനാപുരം മണ്ഡലത്തിൽ പട്ടാഴിയിൽ പോലീസ് സ്റ്റേഷൻ സ്ഥാപിക്കും.
മാരിടൈം മ്യൂസിയം
പുരാതന തുറമുഖമായ മുസിരിസ് മുതൽ പേരുകേട്ട ബേപ്പൂർ ഉരു നിർമ്മാതാക്കൾ വരെയും കൊല്ലം (ക്വായിലോൺ) ട്രേഡ് റൂട്ട് മുതൽ ആധുനിക കാലത്തെ വിഴിഞ്ഞം ആഴക്കടൽ തുറമുഖം വരെയും കേരളത്തിന് മാരിടൈം ചരിത്രത്തിൽ കേന്ദ്രസ്ഥാനമുണ്ട്. ഈ പൈതൃകം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ജനങ്ങൾക്ക് ഇതേക്കുറിച്ച് അറിവ് നൽകുന്നതിനുമായി കേരളത്തിന്റെ സമുദ്രയാത്രാ ചരിത്രം, കപ്പൽ നിർമ്മാണ പാരമ്പര്യം, വാണിജ്യപൈതൃകം, കടൽമേഖലാ ജീവിത സംസ്കാരം എന്നിവയെ ഒരുമിപ്പിക്കുന്ന ഒരു അന്തർദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും.
സംവേദനാത്മക പ്രദർശനങ്ങൾ, പൗരാണിക രേഖകളുടെ ശേഖരങ്ങൾ, ഗവേഷണ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന കേരള മാരിടൈം ടൂറിസത്തിൻ്റെ അടിത്തറയായിരിക്കും ഇത്.
കേരളത്തെ മുൻനിര എക്കോണമിയും മാരിടൈം ലോജിസ്റ്റിക്സ് ഹബ്ബും ആയി മാറ്റുന്നതിനുള്ള സർക്കാരിന്റെ ലക്ഷ്യത്തിനു നിദർശനമായിരിക്കും ഈ മ്യൂസിയം. ഇതിനായി 50 കോടി രൂപ വകയിരുത്തുന്നു.
സതേൺ കേരളാ ഇക്കണോമിക് കോറിഡോർ
ലോകോത്തരമായ വിഴിഞ്ഞത്തെ ആഴക്കടൽ തുറമുഖം, തീരദേശത്തെ നിർണായക ധാതുസമ്പത്ത്, അപൂർവ ധാതുക്കളുടെ നിക്ഷേപങ്ങൾ, ബഹിരാകാശ - സാങ്കേതിക സ്ഥാപനങ്ങൾ, സമാനതകളില്ലാത്ത സാധ്യതകളുള്ള ഒരു ബ്ലൂ ഇക്കോണമി എന്നിങ്ങനെ സവിശേഷ ഘടകങ്ങൾഒത്തു ചേരുന്ന തെക്കൻ ജില്ലകളാണ് തിരുവനന്തപുരവും കൊല്ലവും ആലപ്പുഴയും. ഈ മൂന്ന് ജില്ലകളെയും തന്ത്രപരമായ ദേശീയ പ്രാധാന്യമുള്ള ഒരു ഏകീകൃത സാമ്പത്തിക മേഖലയായി സംയോജിപ്പിക്കുന്ന സതേൺ കേരളാ ഇക്കണോമിക് കോറിഡോർ സൃഷ്ടിക്കും.
ബ്ലൂ ഇക്കോണമി തലസ്ഥാനം
കൊല്ലത്തെ ധാതു സംസ്കരണത്തിന്റെ ഇന്ത്യയുടെ ബ്ലൂ ഇക്കോണമി തലസ്ഥാനമായി മാറ്റും. ഈ ആശയങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഭരണപരവും നയപരവുമായ ഇടപെടലുകൾ എന്നിവയെക്കുറിച്ച് പഠിക്കുന്നതിന് ഒരു വിദഗ്ധ ഏജൻസി വഴി വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കും. റയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോറിനായി 100 കോടി രൂപയും സതേൺ കേരളാ ഇക്കണോമിക് കോറിഡോറി നായി 50 കോടി രൂപയും വകയിരുത്തുന്നു.
ഫിഷറീസ് സബ് പ്ലാൻ
മത്സ്യ ലഭ്യതയിലുള്ള കുറവ്, കാലാവസ്ഥാ വ്യതിയാനം, തൊഴിലിടങ്ങളിലെ അപകടങ്ങൾ, ഉയർന്ന ഇന്ധനവില, വിലയിലെ അസ്ഥിരത എന്നിവ മൂലം മത്സ്യ മേഖലയും മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലാണ്. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾ കഴിഞ്ഞാൽ ഏറ്റവും വിഭാഗത്തിന് പദ്ധതി പിന്നോക്കാവസ്ഥയിലുള്ള നിർവ്വഹണത്തിൽ ഒരു ഫിഷറീസ് സബ് പ്ലാൻ ആവിഷ്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും നിലവിലെ അപകട ഇൻഷുറൻസ് തുക പരിഷ്കരിക്കും. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും വിദേശ പഠനത്തിനും സഹായം നൽകും. വേഗത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് റെസ്ക്യൂ ബോട്ടുകളും വനിതകൾക്ക് മത്സ്യ വിപണനത്തിന് സഹായകമായി ഷീ സ്കൂട്ടറുകളും അനുവദിക്കും. മിഷൻ സമുദ്രയുടെ ഭാഗമായി പോർട്ട്സിറ്റിയുമായി ബന്ധപ്പെട്ട തൊഴിൽ മേഖലകളിൽ പ്രത്യേക പരിഗണനയും ഉറപ്പാക്കും.
മണ്ണെണ്ണ സബ്സിഡി, തീരദേശക്ഷേമം
മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണയ്ക്കു നൽകിവരുന്ന സബ്സിഡി 75 രൂപയായി വർധിപ്പിക്കുന്നു. കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് ഉറപ്പുവരുത്തുന്ന നടപടികൾ സ്വീകരിക്കും. കേരളത്തിലെ മത്സ്യബന്ധന മേഖലയിലെ പിന്നാക്കാവസ്ഥയിലുള്ള വരെയും ഉയർത്തിക്കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവന നടപ്പാക്കും. മത്സ്യത്തൊഴിലാളി മേഖലകളിൽ കൂടുതൽ വൈവിധ്യമാർന്ന തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും, മത്സ്യത്തൊഴിലാളി സമൂഹത്തിന് മറ്റു തൊഴിൽ മാർഗങ്ങൾ കണ്ടെത്താനുമുള്ള പരിശീലന പരിപാടികൾ ആരംഭിക്കും.
സ്വയം മത്സ്യതൊഴിലാളി മേഖലയിലെ സ്ത്രീകൾക്ക് തൊഴിലിനായി സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കാൻ ആവശ്യമായ സഹായം ലഭ്യമാക്കും. പട്ടയം ലഭിച്ചിട്ടില്ലാത്ത എല്ലാ തീരദേശ നിവാസികൾക്കും പട്ടയം ലഭ്യമാക്കും. സർക്കാർ മുന്നറിയിപ്പ് പ്രകാരം മത്സ്യബന്ധനത്തിന് പോകാൻ സാധിക്കാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളി കൾക്ക് വേതന സഹായം ലഭ്യമാക്കും. ഹൈടെക് ഫിഷ് നഴ്സറികൾക്കും, അലങ്കാര മത്സ്യകൃഷിക്കുമായി സർക്കാർ പ്രോത്സാഹനം നൽകും.
മലയോര കർഷക ക്ഷേമം
മലയോര മേഖലയിൽ ബഹുവിള കൃഷി രീതി പ്രോത്സാഹിപ്പിക്കും. നിർമ്മാണം നടത്തും. ഇതിനായി ആവശ്യമായ നിയമനിർമാണം നടത്തും. മലയോര മേഖലയിൽ പട്ടയവിതരണത്തിന് തടസമായിട്ടുള്ള എല്ലാ പ്രശ്നങ്ങൾക്കും സമയബന്ധിതമായി പരിഹാരം കാണും. കോടതികേസുകൾ പെട്ടെന്നു തീർപ്പാക്കി കർഷക താല്പര്യം സംരക്ഷിച്ച് പട്ടയ വിതരണം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കും.
കോസ്റ്റല്‍ കെയര്‍ യൂണിറ്റുകള്‍
തീരദേശ മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി പ്രത്യേക കോസ്റ്റല്‍ കെയര്യൂണിറ്റുകള് സ്ഥാപിച്ച് ചികിത്സ ഉറപ്പാക്കും
മലയോരമേഖലയ്ക്ക് ആശ്വാസം
വനം-വന്യജീവി സംരക്ഷണപ്രവർത്തനങ്ങൾക്കായി 243.80 കോടി രൂപ വകയിരുത്തുന്നു. സംസ്ഥാനത്ത് മലയോര കർഷകരും മറ്റു ജനങ്ങളും വന്യജീവി ആക്രമണങ്ങളുടെ ഭീഷണിയിലാണ്. കേരള ത്തിലെ കടുവ, പുലി എന്നിവയുടെ ശാസ്ത്രീയ സെൻസസ് നടത്തി അവയെ മാറ്റി പാർപ്പിക്കുന്നതിനുളള നിയമ വിധേയമായ നടപടി സ്വീകരിക്കും.
വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തും. ഇതിനായി ആകെ 192.20 കോടി രൂപ വകയിരുത്തുന്നു. ആർആർടി സംഘത്തെ വന്യജീവി ശല്യം ഏറെ രൂക്ഷമായ പ്രദേശങ്ങളിൽ കൂടുതൽ സ്വീകരിക്കും.
കശുവണ്ടി, കയർ, കരകൗശലം
കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കാൻ സമഗ്ര പാക്കേജിനു രൂപം നൽകും. പൂട്ടി കിടക്കുന്ന ഫാക്ടറികൾക്ക് ബാങ്കുകളുമായി ചേർന്ന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്കായി നടപടികൾ സ്വീകരിക്കും. കൈത്തറി, കരകൗശല വ്യവസായങ്ങൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ ആഗോള തലത്തിൽ വിൽക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം നിർമ്മിക്കുകയും സൂതന യന്ത്ര സാമഗ്രികൾ ലഭ്യമാക്കാനും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും പ്രത്യേക പ്രോത്സാഹനം നൽകും.
സംസ്ഥാനത്തെ പ്രതിസന്ധി നേരിടുന്ന മൺപാത്ര തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നടപ്പിലാക്കും. കയർ ഉൽപന്നങ്ങളുടെ വിപണി ഉറപ്പുവരുത്താനായി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി വർദ്ധിപ്പിക്കാൻ സർക്കാർ സഹായം നൽകും.
കേരള മാരിടൈം പോളിസി
സംസ്ഥാനത്തെ നിർണായകമായ നാല് പ്രധാന നോൺ മേജർ തുറമുഖങ്ങളായ വിഴിഞ്ഞം കോവളം, കൊല്ലം, ബേപ്പൂർ, അഴീക്കൽ എന്നിവയുടെ വികസനത്തിനായും, കടൽ വഴിയുള്ള ചരക്ക് ഗതാഗതത്തിനും, മറ്റ് തുറമുഖ അധിഷ്ഠിത വ്യവസായങ്ങൾക്കും, ലോജിസ്റ്റിക്സ്, കപ്പൽ അനുബന്ധ പ്രവർത്തനങ്ങൾക്കും,
മറ്റു 13 നോൺ മേജർ തുറമുഖങ്ങളിലെ തുറമുഖ ഭൂമികൾ, കെട്ടിടങ്ങൾ, മറ്റ് ആസ്തികൾ പ്രയോജനപ്പെടുത്തി സ്വകാര്യ പങ്കാളിത്ത ത്തോടെ മാരിടൈം ടൂറിസം, ലോജിസ്റ്റിക്സ്, മാരിടൈം വ്യവസായം, മാരിടൈം നിയമ വിദ്യാഭ്യാസം, മാരിടൈം മ്യൂസിയം എന്നിവ ഉൾപ്പെടുന്ന കേരള മാരിടൈം പോളിസി രൂപീകരിക്കും.
അഷ്ടമുടി ടുറിസം, റവന്യുടവർ, സ്കൈവേ
അഷ്ടമുടി ടുറിസം പ്രോല്‍സാഹിപ്പിക്കും. പത്തനാപുരം ടൗണ്‍ റിങ് റോഡ് നിര്‍മാണത്തിന് ഒരു കോടി രുപ. കരുനാഗപ്പള്ളിയില്‍ റവന്യു ടവര്‍, ചിന്നക്കടയില്‍ സ്കൈവേ, അര്‍ബന്‍ പാര്‍ക്ക് എന്നിവ നിര്‍മിക്കുന്നതിന് പ്രാഥമിക ചെലവുകള്‍ക്കായി അഞ്ചു കോടി.
ചവറയ്ക്ക് പ്രതീക്ഷ നല്കുന്ന വികസന പ്രഖ്യാപനങ്ങള്‍
ചവറ : സംസ്ഥാന ബജറ്റില്‍ ചവറ മണ്ഡലത്തിന് പ്രതീക്ഷ നല്കുന്ന വികസന പ്രഖ്യാപനങ്ങള്‍. ചവറ - പൊന്മന പാലം, തെക്കുംഭാഗം പഞ്ചായത്തിലെ കാടന്മൂല-കൊച്ചുതുരുത്ത് പാലം എന്നിവ യഥാര്‍ഥ്യമാക്കും. ചവറ, നീണ്ടകര ഫൗണ്ടേഷന് താലൂക്ക് ആശുപത്രിയെ അത്യാധുനിക സൗകര്യമുള്ള മള്‍ട്ടി പ്രഫഷണല്‍ ക്രിക്കറ്റ് നെറ്റ്സ്, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടെ ലോകോത്തര നിലവാരത്തിലുള്ള സ്പോര്‍ട്സ് അക്കാദമി സ്ഥാപിക്കും. ചവറ, പന്മന, തേവലക്കര പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പൈപ്പ് റോഡില്‍ കെഎംഎസ് ഓഡിറ്റോറിയം മുതല്‍ കൂനല്ചാല് വരെ ടാറിംഗ് നടത്തും. ചവറ, കോവില്‍തോട്ടം ലൈറ്റ് ഹൗസ് മുതല്‍ വെള്ളനാതുരുത്ത് വരെ അഞ്ചു കിലോമീറ്റര്‍ തീരപ്രദേശത്ത് സൈക്കിള്‍ ട്രാക്കും നടപ്പാതയും സ്ഥാപിക്കും.
നീണ്ടകര പഴയ ദേശീയപാത ബിറ്റ് റോഡ്, വെറ്റമുക്ക് - പഴയ ദേശീയപാത - ചിപ്പിംഗ് കാര്‍പെറ്റ്, ചവറ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് കെട്ടിടം അടിവശം പാര്‍ക്കിംഗ് ഏരിയ, ചാര്‍ജിംഗ് സോഴ്സ്, ഒന്നാമത്തെ നില ഓഫീസ് കെട്ടിടം, ഇന്റര്‍ലോക്ക്, ബ്യൂട്ടിഫിക്കേഷന്. തേവലക്കര - പിഎച്ച്സി ജംഗ്ഷന് - കോണിമുക്ക് - നെല്്പറമ്പ് കൈതപ്പുഴ ടാറിംഗ്, ഓട നിര്‍മാണം.
കൊല്ലം മീനത്തുചേരിയിലെ വിവിധ തുരുത്തുകളില്‍ പാര്‍ശ്വ സംരക്ഷണവും ഡ്രെയിനേജുകളും വെള്ളപ്പൊക്ക നിയന്ത്രണ പ്രവൃത്തികളും. ചവറ സൊസൈറ്റി മുക്ക് - മേനാമ്പള്ളിക്കടവ് റോഡ് / മുക്കട മുക്ക് - കരാറ്റേ കടവ് റോഡ്, ചിപ്പിംഗ് കാര്‍പെറ്റ്, തേവലക്കര വാര്‍ഡ് 19 ലെ കളേളഴുത്ത് - കോട്ടൂര്‍ റോഡ്, സ്നേഹ ഓഡിറ്റോറിയം സിദ്ധ വൈദ്യശാല - സ്ട്രാറ്റ് ഫോര്‍ഡ് സ്കൂള്‍ - കോട്ടൂര്‍ മുക്ക് - മുകളത്തറ റോഡ് ചിപ്പിംഗ് കാര്‍പെറ്റ്. പന്മന വാര്‍ഡ് ആറ് - കുറ്റിവട്ടം മീന്‍ചന്ത മുതല്‍ പുതിയ വീട്ടില്‍ കിഴക്കുവശം വരെ ഓട നിര്‍മാണവും കോണ്‍ക്രീറ്റും പന്മന മേക്കാട് വാര്‍ഡില്‍ വണ്ടിത്തറ മുക്ക് - വയലിന്റെ മധ്യഭാഗത്ത് കൂടെയുള്ള റോഡ് കോണ്‍ക്രീറ്റ്,
ടാറിംഗ് (400 മീറ്റര്‍) നീണ്ടകര താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ വാഹനങ്ങളും കാല്‍നട യാത്രക്കാര്‍ക്കും സഞ്ചരിക്കുന്നതിനുള്ള റോഡ് ടാറിംഗ്, കോണ്‍ക്രീറ്റ്, നടപ്പാത, നടപ്പാതയ്ക്കിരുവശവും ചെടികളും ഫുട്പാത്ത് ലൈറ്റുകളും. ചവറ ഭരണിക്കാവ് തലമുകില്‍ റോഡ് - അവിടെ നിന്നും മൊട്ടയ്ക്കല്‍ പടിഞ്ഞാറുവശം - ചവറ ഭരണിക്കാവ് റോഡ്, ചിപ്പിംഗ് കാര്‍പെറ്റ്.
ചവറ പഴയ എസ്ബി ബാങ്കിന് പടിഞ്ഞാറോട്ട് - ടി.എസ് കനാല്‍ വരെ റോഡ് ചിപ്പിംഗ് കാര്‍പെറ്റ്. മുകുന്ദപുരം -അമ്മവീട് തെക്ക് - പുത്തേഴത്ത് റോഡ് ടാറിംഗ്. തേവലക്കര (വാര്‍ഡ് - 19) കുഴംകുളം - ചോലയില്‍ പാടം ഓടയും കവറിംഗ് സ്ലാബും. ചവറ തട്ടാശേരി- ടിഎസ് കനാല്‍ റോഡ്, ഓട, ബാക്കി ഭാഗം കോണ്‍ക്രീറ്റ്, റോഡ് ടാറിംഗ്. പന്മന പോരൂക്കര വാര്‍ഡ് 22 - പൊന്‍വയല്‍ ഓഡിറ്റോറിയത്തിനു പടിഞ്ഞാറ് വശം - വാണിയത്ത് മുക്ക് -പാലയ്ക്കത്തറ റോഡ് കോണ്‍ക്രീറ്റ്, ഓട നിര്‍മാണം. കൊല്ലം കോര്പറേഷന് ഡിവിഷന് 2 - പഴയ പാലം കറങ്ങയില്‍ ജംഗ്ഷന് ബിസി ഓവര്‍ലേ. പന്മന പോസ്റ്റ് ഓഫീസിനു പടിഞ്ഞാറുവശം മുതല്‍ വടക്കോട്ട് മീനാംതോട്ടില് ക്ഷേത്രം - മേക്കാട് എ വണ്‍ ലൈബ്രറി റോഡ് ടാറിംഗ്,
ചവറ പഞ്ചായത്ത് - മുക്കുതോട് ഗ്രൗണ്ട് നിര്‍മാണം. ചവറ മിനറല്‍ പാര്‍ക്ക്, ചവറ ബസ് സ്റ്റാന്‍ഡ്് - ഒഎന്‍വി റോഡ് - അറയ്ക്കല്‍ ക്ഷേത്രം -സൊസൈറ്റി മുക്ക് - കൊട്ടുകാട് - നല്ലെഴുത്ത് മുക്ക് - ബി സി. ഓവര്‍ലേ. ചവറ - കൈതവന മുക്ക് - പുത്തന്‍കാവ് റോഡ് ടാറിംഗ്, ചിപ്പിംഗ് കാര്‍പെറ്റ് നിര്‍മാണം, മുകുന്ദപുരം - പുത്തേഴത്ത് കിഴക്കുവശം മുതല്‍ അമ്മവീട് ജംഗ്ഷന് വരെ കോണ്‍ക്രീറ്റ് എന്നിവയാണ് ബജറ്റില്‍ തുക വകയിരുത്തിയിട്ടുള്ളത്.
ചിന്നക്കട ആകാശപാത: കൊല്ലത്തിന്റെ മുഖഛായ മാറ്റും
കൊല്ലം : നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി കൊല്ലം റെയിൽവേ സ്റ്റേഷൻ മുതൽ താലൂക്ക് ഓഫീസ് വരെ നീളുന്ന പുതിയ എലിവേറ്റഡ് ഫ്ലൈഓവർ നിർമിക്കുമെന്ന പ്രഖ്യാപനം നഗരത്തിന്റെ മുഖഛായ മാറ്റും.
ചിന്നക്കട സ്കൈവേ ആൻഡ് അർബൻ പാർക്ക് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ചു കോടി രൂപ അനുവദിച്ചിട്ടുണ്ട്.കൊല്ലം കോർപറേഷൻ രൂപരേഖ തയാറാക്കി സമർപ്പിച്ച ഈ പദ്ധതിക്ക് ആകെ 200 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
നഗരത്തെ രണ്ടായി മുറിക്കുന്ന നിലവിലെ റെയിൽവേ ഓവർബ്രിഡ്ജിന്റെ വലിയ വൻമതിൽ' പൊളിച്ചുമാറ്റി, തൂണുകളിൽ വലിയ ആകാശപ്പാത നിർമിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഈ പദ്ധതിയുടെ പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്:രണ്ട് ഘട്ടങ്ങളായുള്ള നിർമാണത്തിന്റെ ഒന്നാം ഘട്ടം ചിന്നക്കട ക്ലോക്ക് ടവർ മുതൽ കോൺവെന്റ് ജംഗ്ഷൻ വരെയുള്ള 900 മീറ്റർ നീളത്തിലുള്ള ആകാശപ്പാത നിർമാണമാണ് ഇതിന് 120 ചെലവ് വരും.
രണ്ടാംഘട്ടത്തിൽ ക്ലോക്ക് ടവറിൽ നിന്നും പബ്ലിക് ലൈബ്രറി ഭാഗത്തേക്ക് 400 മീറ്റർ ദൂരത്തിൽ പാത നീട്ടും. ആകെ 1.10 കിലോമീറ്റർ ദൂരത്തിലാണ് ഈ സ്കൈവേ നിർമിക്കുന്നത്. ഇതിന് 80 കോടിയാണ് ചിലവ്.
അത്യാധുനിക ഡിസൈനും അർബൻ പാർക്കും
ആകാശപ്പാതയ്ക്ക് താഴെയുള്ള സ്ഥലം പൂർണമായും പൊതുജനങ്ങൾക്കായി തുറന്ന കളിക്കളങ്ങൾ, ലാൻഡ്സ്കേപ്പ് ഗാർഡനുകൾ, നടപ്പാതകൾ എന്നിവയടങ്ങുന്ന സ്മാർട്ട് അർബൻ പാർക്കാക്കി മാറ്റും. 12 മീറ്റർ വീതിയിൽ രണ്ടുവരി പാതയായി ഒറ്റത്തൂണുകളിലാണ് ഇത് നിർമിക്കുക.
ഇതിന്റെ പ്രവേശന കവാടം ചുണ്ടൻവള്ളത്തിന്റെ രൂപത്തിലും കൈവരികൾ തിരമാലകളുടെ രൂപത്തിലുമായിരിക്കും. നിലവിലെ ട്രാഫിക് റൗണ്ടിൽ 4 തൂണുകളിലായി ഒരു ട്രിബ്യൂട്ട് ടവറും അതിനു മുകളിൽ ഗ്ലോബും സ്ഥാപിക്കും.
നിലവിലുള്ള മേൽപാലത്തിന്റെ വശങ്ങളിലെ വലിയ കോൺക്രീറ്റ് മതിൽ കാരണം ചിന്നക്കടയിലെയും പായിക്കടയിലെയും വ്യാപാരികളുടെ ബിസിനസ്സ് സ്ഥാപനങ്ങൾ മറഞ്ഞുപോവുകയും കാൽനടയാത്ര തടസപ്പെടുകയും ചെയ്തിരുന്നു. ഈ വൻമതിൽ ഒഴിവാക്കി തൂണുകളിലേക്ക് മാറ്റുന്നതോടെ നഗരത്തിന് കൂടുതൽ ഭംഗിയും മികച്ച ഗതാഗത സൗകര്യവും കൈവരും.
Tags : Local News Nattuvishesham Kollam