ഡോ.രമേഷ് കുമാറുംഡോ. ബിനിഷ്മയും
നെയ്യാറ്റിന്‍കര : വായന പകരുന്ന ഊര്‍ജം തിരിച്ചറിയുക എന്ന ഹൃദയസന്ദേശവുമായി എഴുത്തുകാരായ അധ്യാപക ദന്പതികള്‍. സ്വന്തം വരുമാനത്തിന്റെ ഒരു ഭാഗം വ്യത്യസ്ത പ്രസാധകർ പുറത്തിറക്കിയ പുസ്തകങ്ങൾ വാങ്ങാനായി നീക്കി വയ്ക്കുക മാത്രമല്ല, അവയെല്ലാം താലൂക്കിലെ വിവിധ ഗ്രന്ഥശാലകള്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യുന്നു.
പാറശാല ഗവ. വൊക്കേഷണൽ ഹയർസെക്കന്‍ഡറി സ്കൂളിലെ ഡോ. രമേഷ് കുമാറും അദ്ദേഹത്തിന്റെ ജീവിതപങ്കാളി വെങ്ങാനൂർ ഗവ.മോഡൽ സ്കൂളിലെ ഡോ. ബിനിഷ്മയുമാണ് വായനായനത്തിന്റെ കരുത്തുറ്റ സാരഥികള്‍.
വായനയുടെ പ്രാധാന്യവും ഗ്രന്ഥശാലകളുടെ സാമൂഹ്യപ്രസക്തിയും പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യമെന്ന് ഇരുവരുടെയും സാക്ഷ്യം. ചില സുഹൃത്തുക്കളുടെയും പിന്തുണയോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. ജനപ്രതിനിധികളും എഴുത്തുകാരും വായനക്കാരും ഗ്രന്ഥശാലാ പ്രവർത്തകരും ബാലവേദി അംഗങ്ങളുമെല്ലാം അടങ്ങിയ സദസിനു മുന്‍പാകെയാണ് പുസ്തക കൈമാറ്റം.
ഡോ.എസ് രമേഷ് കുമാർ രചിച്ച പുനർവായനകൾ, കാവ്യഭാഷയിലെ പ്രതിരോധങ്ങൾ, മലയാളത്തിന്റെ പരിസ്ഥിതി ലാവണ്യം, ഡോ. ബിനിഷ്മ രചിച്ച ചട്ടമ്പിസ്വാമി നവോത്ഥാന വിദ്യാധിരാജൻ, ചട്ടമ്പിസ്വാമി പുതു യുഗത്തിന്റെ ഗുരു എന്നീ പുസ്തകങ്ങളാണ് ഇതിനകം നെയ്യാറ്റിന്‍കര താലൂക്കിലെ വിവിധ ഗ്രന്ഥശാലകള്‍ക്ക് സൗജന്യമായി നൽകിയത്.
മലയോരമായ വെള്ളറടയിലെ മുത്തുക്കുഴി റോയൽസ് ഗ്രന്ഥശാല മുതൽ കടലോരമായ പുല്ലുവിളയിലെ വനിതാ ലൈബ്രറി വരെയും സംസ്ഥാന അതിർത്തിയായ കളിയിക്കാവിളക്കു സമീപം വന്യക്കോട് വിദ്യാവർദ്ധിനി മുതൽ ബാലരാമപുരത്തെ ലൈബ്രറി വരെയും സന്ദര്‍ശിച്ച് ഈ ദമ്പതിമാർ പുസ്തകങ്ങള്‍ സമ്മാനിച്ചു.
നെയ്യാറ്റിൻകര ജിജിഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകൾ മൈഥിലിയും വായനായനം യാത്രയിൽ ഒപ്പമുണ്ട്. രചന വേലപ്പൻനായർ , ഡോ. ഫ്രാങ്ക്ളിൻ ബി. വർഗീസ്, ഡോ. അഗസ്റ്റിൻ ജോസ്, ഷൈൻ വിത്സ്, വേലുക്കുട്ടിപ്പിള്ള എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് വായനായനം സാംസ്കാരിക പ്രയാണത്തിലെ സഹയാത്രികര്‍.
വായനായനം പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളിൽ സ്കൂൾ ലൈബ്രറികളിലേയ്ക്കും സംസ്ഥാനത്തെ മറ്റ് ഗ്രന്ഥശാലകളിലേയ്ക്കും വ്യാപിപ്പിക്കുമെന്നും രമേഷും ബിനിഷ്മയും പറഞ്ഞു.
Tags : Local News Nattuvishesham Thiruvananthapuram