കണ്ടക്ടർ യാത്രക്കാരനെ മർദിക്കുന്നു
നീലേശ്വരം: സ്റ്റോപ്പുള്ള സ്ഥലത്തേക്ക് ടിക്കറ്റ് നൽകാത്തത് ചോദ്യം ചെയ്ത യാത്രക്കാരനെ സ്വകാര്യ ബസ് കണ്ടക്ടർ കൈയേറ്റം ചെയ്തതായി പരാതി. പടന്നക്കാട് നെഹ്റു കോളജ് ജീവനക്കാരൻ കരിന്തളം കുമ്പളപ്പള്ളിയിലെ വി.വി. രാജ്മോഹൻ (54) ആണ് മൂകാംബിക ബസ് കണ്ടക്ടർക്കെതിരെ നീലേശ്വരം പൊലീസിലും സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ, കാസർഗോഡ് ആർടിഒ, കാഞ്ഞങ്ങാട് ജോയിന്റ് ആർടിഒ എന്നിവർക്കും പരാതി നൽകിയത്.
ബുധനാഴ്ച രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനായി കോയിത്തട്ടയിൽ നിന്ന് ബസിൽ കയറിയ രാജ്മോഹൻ പടന്നക്കാട് നെഹ്റു കോളേജ് സ്റ്റോപ്പിലേക്കാണ് ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നെഹ്റു കോളജിന് മുന്നിൽ സ്റ്റോപ്പില്ലെന്നും വേണമെങ്കിൽ നീലേശ്വരത്തേക്ക് ടിക്കറ്റ് എടുക്കാമെന്നും പറഞ്ഞ് കണ്ടക്ടർ 23 രൂപയുടെ ടിക്കറ്റ് നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. സ്ഥിരമായി ഈ റൂട്ടിൽ യാത്രചെയ്യുന്ന ആളെന്ന നിലയിൽ നെഹ്റു കോളജിന് സമീപം സ്റ്റോപ്പ് ഉണ്ടെന്ന് രാജ്മോഹൻ പറഞ്ഞെങ്കിലും അത് അംഗീകരിക്കാൻ കണ്ടക്ടർ തയ്യാറായില്ല. ബസ് നീലേശ്വരത്ത് എത്തിയപ്പോൾ അടുത്ത സ്റ്റോപ്പ് ഏതാണെന്ന് രാജ്മോഹൻ ചോദിച്ചു. ഇതോടെ കണ്ടക്ടർ പ്രകോപിതനായി മറ്റു യാത്രക്കാരുടെ മുന്നിൽ വച്ച് കൈയേറ്റം നടത്തിയതായാണ് രാജ്മോഹന്റെ പരാതി. പരിക്കേറ്റ രാജ്മോഹനൻ നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നാണ് പൊലീസിനും മോട്ടോർവാഹന വകുപ്പ് അധികൃതർക്കും പരാതി നൽകിയത്.
Tags : Complaint NattuVishasham DistrictNews