നെയ്യാറ്റിന്‍കര : ആവശ്യത്തിനു ഡോക്ടര്‍മാരും ജീവനക്കാരുമില്ല, വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പരിഗണന ലഭിക്കുന്നില്ല... തുടങ്ങി നിരവധി പരാതികളാണ് ദിവസവും ഉരുന്നത്. നെയ്യാറ്റിന്‍കര ഗവ. ജനറല്‍ ആശുപത്രി സംബന്ധിച്ചാണ് ഈ വിഷയങ്ങള്‍ വീണ്ടും ഉയര്‍ന്നിരിക്കുന്നത്. ആശുപത്രി വികസന സമിതി രോഗികളുടെ വൈഷമ്യങ്ങള്‍ കൂടി മുഖവിലയ്ക്കെടുക്കണമെന്ന ആവശ്യവും ശക്തം.
നൂറ്റാണ്ടിലേറെ പഴക്കമുള്ള നെയ്യാറ്റിന്‍കരയിലെ ഈ സര്‍ക്കാര്‍ ആതുരാലയത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും പല തരത്തിലുള്ള പരാതികൾ ഉയർന്നിരുന്നു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രോഗികള്‍ പുലര്‍ച്ചെ അഞ്ചു മുതല്‍ ഇവിടെക്കാ ണും. ഒപി ടിക്കറ്റിനായി ക്യൂ നിന്ന് അവ നേടിയശേഷം വളരെ വൈകിയായിരിക്കും ഡോക്ടര്‍മാരില്ലെന്ന് അറിയുക. പ്രത്യേകിച്ചും സർജറി, ഓർത്തോ, നേത്രം, സ്കിൻ മുതലായ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം എല്ലാ ദിവസവും ലഭ്യമല്ലെന്നും രോഗികള്‍ പറയുന്നു.
ടോക്കൺ ലഭിക്കുകയെന്ന താണ് മറ്റൊരു വലിയ കടന്പ. ഓരോ വിഭാഗത്തിനും പരിമിതമായ ടോക്കണാണ് അനുവദിച്ചിട്ടുള്ളത്. ലാബ് പരിശോധനയുമായി ബന്ധപ്പെട്ടും പരാതികളുണ്ട്.
ഫീസടയ്ക്കാനും ടോക്കണിനും രക്തം ശേഖരിക്കാനും ഫലം ലഭിക്കാനുമെല്ലാം വ്യത്യസ്ത ക്യൂവാമ്. ഓരോ ക്യൂവിലും രോഗിയോ കൂട്ടിരിപ്പുകാരോ ഏറെനേരം ചെലവഴിക്കേണ്ടിയും വരുന്നു. ഇനി പരിശോധനാഫലം കിട്ടിയാലോ, അപ്പോഴേയ്ക്കും ഡോക്ടർ വാർഡിലേയ്ക്ക് പോയിരിക്കും. ഇതു സംബന്ധിച്ചു ജീവനക്കാരും രോഗികളും തമ്മില്‍ വാക്കുതര്‍ക്കം നിത്യകാഴ്ചയാണ്. പലതും ഒഴിവാക്കാനാവുന്നതാണെങ്കിലും ഇരുകൂട്ടരുടെയും അനാവശ്യ പിടിവാശികള്‍ അന്തരീക്ഷത്തെയാകെ ബഹളമയമാക്കും.
രാഷ്ട്രീയ കക്ഷി പ്രതിനിധികളും ജനപ്രതിനിധികളും ആശുപത്രി അധികൃതരുമൊക്കെ അംഗങ്ങളായ വികസന സമിതി ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും രോഗികള്‍ ആവശ്യപ്പെട്ടു. ഈ സര്‍ക്കാര്‍ ആതുരാലയത്തില്‍ രോഗീസൗഹൃദ അന്തരീക്ഷം നിലനിര്‍ത്താന്‍ അധികൃതരും വികസന സമിതി അംഗങ്ങളും തയാറാകണമെന്ന ആവശ്യവു ഉയരുന്നുണ്ട്.
Tags : Local News Nattuvishesham Thiruvananthapuram