പ്രതീകാത്മക ചിത്രം
കോഴിക്കോട്: അപകടാവസ്ഥയിലായ വെള്ളയിൽ കോർപ്പറേഷൻ ഫ്ളാറ്റിൽ താമസിക്കുന്നവരുടെ ആശങ്കയും അനിശ്ചിതത്വവും പൂർണമായി അകറ്റി അവർക്ക് സുരക്ഷിതമായ അന്തരീക്ഷത്തിൽ സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശങ്ങൾ കോർപ്പറേഷൻ സെക്രട്ടറി സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഓഗസ്റ്റ് 21 ന് വെസ്റ്റ്ഹിൽ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
വെള്ളയിൽ ചേരി നിർമാർജ്ജന പദ്ധതി പ്രകാരമുള്ള ഫ്ളാറ്റിന്റെ ദുരവസ്ഥക്കെതിരെയാണ് പരാതി ഉയർന്നത്. ഫ്ളാറ്റിന്റെ ഘടനാപരമായ സുരക്ഷിതത്വം അടിയന്തരമായി ഉറപ്പാക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. താമസക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകാതിരിക്കാനാവശ്യമായ എല്ലാ പ്രതിരോധ, സംരക്ഷണ, പരിഹാര നടപടികളും കാലതാമസമില്ലാതെ സ്വീകരിക്കുന്നതിന് കോർപ്പറേഷൻ സെക്രട്ടറിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
1983 ൽ ഉദ്ഘാടനം ചെയ്ത ഫ്ളാറ്റിൽ 24 കുടുംബങ്ങളാണ് താമസിക്കുന്നത്. ബലക്ഷയം ഉണ്ടെന്ന് മനസിലാക്കിയതോടെ ഫ്ളാറ്റ് പൊളിക്കാൻ തീരുമാനിച്ചതായി താമസക്കാർ പറഞ്ഞു. എന്നാൽ സാങ്കേതിക കാര്യങ്ങളാൽ തീരുമാനം അനിശ്ചിതത്വത്തിലായി.