തില്ലങ്കേരി കാഞ്ഞിരാട്ടെ ജൈവ കർഷകൻ ഷിംജിത്തിന്റെ വാഴക്കൃഷിക്ക് ചുഴലിക്കാറ്റിൽ ഉണ്ടായ നാശനഷ്ടം.
ഇരിട്ടി: ചുഴലിക്കാറ്റിലും മഴയിലും വിളമനയിലും തില്ലങ്കേരി കാഞ്ഞിരാടും കൃഷി നാശം. മേഖലയിൽ നിരവധി വാഴകൾ നിലംപൊത്തി. വിളമന അമ്പലത്തട്ടിൽ ഇളമ്പിലാൻ നാരായണന്റെ കുലച്ച നൂറോളം വാളകളാണ് നശിച്ചത്. സമീപത്തെ വീട്ടുപറമ്പിലെ വാഴകളും നശിച്ചു.
വ്യാഴാഴ്ച്ച വൈകുന്നേരം മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിലാണ് വാഴകൾ നിലംപൊത്തിയത്. കാറ്റിനെ പ്രതിരോധിക്കാൻ വാഴയ്ക്ക് താങ്ങ് സ്ഥാപിച്ച് കൂട്ടിക്കെട്ടിയെങ്കിലും ശക്തമായ കാറ്റിൽ തകരുകയായിരുന്നു.
തില്ലങ്കേരി കാഞ്ഞിരാടും കാറ്റ് വലിയ നാശം ഉണ്ടാക്കി. മേഖലയിൽ നിരവധി കുലച്ചതും കുലയ്ക്കാറായതുമായ വാഴകളാണ് നശിച്ചത്. ജൈവകർഷകൻ ഷിംജിത്തിന്റെ നൂറിലധികം വാഴകളും കാറ്റിൽ നശിച്ചു.
സ്ഥലം പാട്ടത്തിനെടുത്ത് ഷിംജിത്തും സുഹൃത്തുകളായ ദിലീപൻ, ശ്രീജിത്ത്, നന്ദനൻ എന്നിവർ ചേർന്ന് നടത്തിയ കൃഷിയിലാണ് വലിയ നശമുണ്ടായത്. കുരങ്ങിന്റെയും കാട്ടുപന്നിയുടെയും ശല്യം രൂക്ഷമായ പ്രദേശത്ത് കൃഷിയിടത്തിന് ചുറ്റും വേലി സ്ഥാപിച്ചും കാവലിരുന്നും സംരക്ഷിച്ച കൃഷിയാണ് കാറ്റിലും മഴയിലും തകർന്നത്.
കാലവർഷത്തിന്റെ ആരംഭത്തിൽ ഉണ്ടാകാറുള്ള നഷ്ടം ഒഴിവാക്കാൻ മഴക്കാലത്തിന്റെ അവസാന മാസങ്ങളിൽ കൃഷി നടത്തി വേനൽക്കാലത്ത് വിളവ് ലഭിക്കുന്ന രീതിയിൽ നട്ട കൃഷിയാണ് നശിച്ചത്.
കൃഷിയിടത്തിലെ പൊക്കംകുറഞ്ഞ റോബസ്റ്റ ഇനത്തിൽപ്പെട്ട വാഴകളിൽ നിന്ന് പന്നികൾ കുലതിന്ന് ഉണ്ടാക്കുന്ന നഷ്ടവും ഏറെയാണ്. പ്രകൃതി ദുരന്തമായി കണക്കാക്കി നഷ്ടപരിഹാരം ഉടൻ അനുവദിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
Tags : Cyclone nattuvisesham locl news