പ്രതീകാത്മക ചിത്രം
മുവാറ്റുപുഴ : മുവാറ്റുപുഴ മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ മന്ത്രി പി.കെ. ബഷീറുമായി ചർച്ച നടത്തി.
ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി മുവാറ്റുപുഴ മണ്ഡലത്തിലെ വിവിധ റോഡുകൾ നവീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. പ്രധാനമായും എംസി റോഡിന്റെ നവീകരണമാണ് എംഎൽഎ ചൂണ്ടിക്കാട്ടിയത്.
ശബരിമല തീർഥാടനം ആരംഭിക്കുന്നതിനു മുന്പു തന്നെ പദ്ധതികൾ പൂർത്തീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. എംസി റോഡിന്റെ മുവാറ്റുപുഴ മണ്ഡലത്തിലെ ഭാഗങ്ങളുടെ നവീകരണമാണ് എംഎൽഎ കൂടിക്കാഴ്ച്ചയിൽ ഉന്നയിച്ചത്. റോഡിന്റെ പല ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കൃത്യമായ ഇടവേളകളിൽ അറ്റകുറ്റ പണികൾ നടത്താത്തത് മൂലം റോഡുകൾ വളരെ മോശം അവസ്ഥയിലാണ്. ബിഎംബിസി നിലവാരത്തിൽ റോഡുകൾ ടാർ ചെയ്താലും ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ബിസി നിലവാരത്തിൽ ഓവർലേ ടാറിംഗ് ചെയ്താൽ മാത്രമേ റോഡുകൾ ദീർഘകാലം നിലനിൽക്കുകയുള്ളുവെന്ന് എംഎൽഎ പറഞ്ഞു.
അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ക്രാഷ് ബാരിയർ, സ്പീഡ് ബ്രേക്കർ, റിഫ്ലക്ടർ, സൈൻബോർഡ്, സ്പീഡ് കൺട്രോൾ സിസ്റ്റം എന്നിവ സ്ഥാപിക്കണം. ഇതിനായി റോഡ് സേഫ്റ്റി ഫണ്ട് വിനിയോഗിക്കണം. വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ കാനകളുടെ ശുചീകരണം, എംസി റോഡിലെ തെരുവ് വിളക്കുകളുടെ നവീകരിക്കണം എന്നിവയും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
മുൻപ് സ്ഥാപിച്ച സോളാർ ലൈറ്റുകൾ ഇപ്പോൾ പ്രവർത്തന രഹിതമാണ്. ആവശ്യത്തിന് വെളിച്ചം ഇല്ലാത്തത് മൂലമാണ് എംസി റോഡിൽ അപകടങ്ങൾ കൂടുതലും സംഭവിക്കുന്നതും എംസി റോഡിനായി പ്രത്യേക റോഡ് സുരക്ഷ പദ്ധതി സർക്കാർ നടപ്പിലാക്കണമെന്നും എംഎൽഎ മന്ത്രിയോട് ആവശ്യപ്പെട്ടു.