അയ്മനം തുരുത്തിക്കാട്ടുകണ്ടം പാടത്ത് കരകവിയുന്നതു തടയാനുള്ള കർഷകരുടെയും പ്രദേശവാസികളുടെയും ശ്ര
കുമരകം: കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ മഴ കുറവായിരുന്നെങ്കിലും പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഒട്ടും കുറവില്ലാതെ തത്സ്ഥിതി തുടരുന്നു. വെള്ളപ്പൊക്ക കെടുതി രൂക്ഷമായ തിരുവാർപ്പ്, അയ്മനം പ്രദേശങ്ങളിൽ കൂടുതൽ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇന്നലെയും എത്തി.
കുമരകത്ത് ഇന്നലെ വെള്ളത്തിന്റെ അളവ് കഴിഞ്ഞ ദിവസങ്ങളിലേക്കാൾ രണ്ടിഞ്ച് വർധിച്ചു. നിലവിൽ ക്യാമ്പുകളിൽ താമസിക്കുന്ന ദുരിത ബാധിതർ ക്യാമ്പുകളിൽ തന്നെ തുടരുന്നു. കുമരകത്ത് എസ്എൻ കോളജിൽ ഒരു ക്യാമ്പ് കൂടി പുതുതായി ആരംഭിച്ചു.
പടിഞ്ഞാറൻ പ്രദേശങ്ങളിലെ നെൽകൃഷി ഒട്ടുമിക്ക പാടശേഖരങ്ങളിലും മടവീണും പുറംബണ്ടു വഴി വെള്ളം കയറിയും നശിച്ചു. കോട്ടയം-കുമരകം റോഡിലൂടെ ഏതാനും ചില സ്വകാര്യ ബസുകൾ സർവീസ് നടത്തിയതൊഴിച്ചാൽ മറ്റു വാഹനങ്ങൾ ഓടിയില്ല. കിഴക്കൻ പ്രദേശങ്ങളിൽ മഴ കുറഞ്ഞതുമൂലം മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തുന്നത് നല്ല തെളിഞ്ഞ വെള്ളമാണ്.
വ്യാപക കൃഷി നാശം
കുമരകം: ഓടിയെത്തിയ ജലപ്രളയം കുട്ടനാട്ടിൽ വ്യാപകമായി നെൽകൃഷിക്ക് നാശം വിതച്ചു. നടാറായതും വിതച്ചിട്ട് ദിവസങ്ങൾ മാത്രമായതും വിതക്കാനായി ഒരുക്കം പൂർത്തിയാക്കിയതുമായ നിരവധി പാടശേഖരങ്ങൾ മടവീണും പെട്ടി മട തള്ളിയും ബണ്ട് കവിഞ്ഞും വെള്ളത്തിലായി കഴിഞ്ഞു. അയ്മനം, കുമരകം, തിരുവാർപ്പ് കൃഷിഭവനുകളുടെ കീഴിലുള്ള പല പാടങ്ങളും വെള്ളം കയറി നശിച്ചു.
ഇന്നലെ അയ്മനം പഞ്ചായത്തിലെ തുരുത്തിക്കാട്ടുകണ്ടം പാടശേഖരം വെള്ളം കരകവിഞ്ഞു കയറി പൂർണ്ണമായും മുങ്ങി. വെള്ളം തടയാനുള്ള നാട്ടുകാരുടെ ശ്രമം വിഫലമാകുകയായിരുന്നു, ഇതോടെ നൂറോളം കുടുംബങ്ങൾ ദുരിതത്തിലായി. ഈ പാടശേഖരം വെള്ളം കവിഞ്ഞുകയറി മുങ്ങിയതോടെ മാങ്ങാക്കണ്ടം ചിറയിലൂടെ കൊടുവത്ര പാടശേഖത്തിലേക്കും വെള്ളം കയറി. പാടശേഖരസമിതി സെക്രട്ടറി ജോളി കളമ്പുകാട്ടുശേരി, കാർഷിക വികസന സമിതി അംഗം പി. പി. ബിജോഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ മട വീഴ്ച തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
കഴിഞ്ഞ മാസം 13ന് വിതച്ച 250 ഏക്കറിലെ നെൽകൃഷിയാണ് വെള്ളത്തിനടിയിലായത്. പാടശേഖരത്തിന് ചുറ്റും താമസിക്കുന്ന കുടുംബങ്ങളിലെ വീടുകളിലും വെള്ളംകയറി. ആറ്റിലും ജലനിരപ്പ് ഉയർന്നതിനൽ ഈ പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. 20 ദിവസം വളർച്ചയെത്തിയ നെൽ ചെടികൾക്ക് വളം ഇടുകയും മരുന്നടിക്കുകയും ചെയ്ത ശേഷം അപ്രതീക്ഷിതമായി വെള്ളം കയറിയത് കർഷകർക്ക് വലിയ നഷ്ടമായി.
കഴിഞ്ഞ ദിവസം അയ്മനത്തെ തന്നെ പുത്തൻകരി പാടത്തെ പെട്ടിമട തള്ളി 260 ഏക്കറിലെ കൃഷി നശിച്ചിരുന്നു. കുമരകത്ത് മങ്കുഴി, ഇടവട്ടം, പടിഞ്ഞാറ്റുകാട്,കൊല്ലകരി പാടങ്ങൾ ബണ്ട് കവിഞ്ഞ് വെള്ളം കയറിയാണ് മുങ്ങിയത്. കൃഷി നശിക്കുന്നതിനൊപ്പം പ്രദേശവാസികളുടെ വീടുകളിലും വെള്ളം കയറുന്നത് ഇരട്ടി ദുരിതമാണ് സൃഷ്ടിക്കുന്നത്. ക്രമാതീതമായി അരി വില വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നെൽകൃഷിയുടെ തകർച്ച വീണ്ടും വില വർദ്ധനയ്ക്കു കാരണമാകും.
Tags : Nattuvishesham Local News Disaster Western Region