പാണത്തൂർ: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് നൽകാൻ ഇറക്കിയ കട്ടിലുകൾക്ക് ഗുണനിലവാരമില്ല. കട്ടിൽ വാങ്ങാൻ എത്തിയ വയോജനങ്ങൾ പ്രതിഷേധിച്ചതോടെ ഭരണസമിതി വിതരണം നിർത്തിവച്ചു. പനത്തടി പഞ്ചായത്തിലെ 2025-26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയോജനങ്ങൾക്ക് കട്ടിൽ വിതരണം പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 45 ഗുണഭോക്താക്കൾക്ക് കട്ടിൽ വിതരണം നടത്തുമെന്ന് വാർഡ് മെംബർമാർ മുഖാന്തരം ഗുണഭോക്താക്കളെ അറിയിച്ചിരുന്നു. ഗുണഭോക്താക്കൾ പലരും വാഹനവുമായി എത്തിയപ്പോഴാണ് കട്ടിലുകൾ പഴകി ദ്രവിച്ചതാണെന്ന് മനസിലായത്.
തുടർന്ന് ഗുണഭോക്താക്കൾ പ്രതിഷേധിച്ചതോടെ പഞ്ചായത്ത് അധികൃതർ വിതരണം നിർത്തിവയ്ക്കുകയായിരുന്നു. കേരള ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപറേഷൻ (കാഡ്കോ) എന്ന പൊതുമേഖല ഏജൻസിക്കാണ് കട്ടിലുകൾ ഇറക്കുന്നതിന് പഞ്ചായത്ത് കൊട്ടേഷൻ നൽകിയത്.
2.10 ലക്ഷം രൂപയാണ് അടങ്കൽ തുക. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വികസനകാര്യ ചെയർമാൻ, കൂടാതെ രണ്ടു പൊതുപ്രവർത്തകർ എന്നിവരടങ്ങിയ പ്രോക്യൂയർമെന്റ് കമ്മിറ്റി നിലവിൽ ഉണ്ടായിട്ടും സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാതെ കട്ടിലുകൾ ഇറക്കിയത് ജനങ്ങളുടെ ഇടയിൽ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മുഴുവൻ ഗുണഭോക്താക്കൾക്കും ഗുണനിലവാരമുള്ള കട്ടിലുകൾ പിന്നീട് വിതരണം നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Tags : Distribution suspended