പ്രതീകാത്മക ചിത്രം
കുറവിലങ്ങാട്: ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ തൂഫാർ സജീവമാകുന്നതിനൊപ്പം ലഹരി മാഫിയയും പിടിമുറുക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളാണ് പ്രധാനമായും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച് ലഹരി വിറ്റഴിക്കുന്നത്. വിൽപ്പനക്കാരും വിതരണക്കാരും അതിഥി തൊഴിലാളികളാണെങ്കിലും ഉപയോഗിക്കുന്നവരേറെയും നാട്ടുകാരാണ്. വിദ്യാർത്ഥികളെ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ഈ മേഖലയിൽ ലഹരി വല വീശുന്നത്.
ലക്ഷങ്ങൾ നേടുന്ന കച്ചവടമായി ലഹരി പരിപാടി മാറിയതോടുകൂടിയാണ് തൊഴിലാളികൾ ഇതിന്റെ പ്രധാന വിതരണക്കാരായി മാറിയത്. തുച്ഛമായ വിലയ്ക്കാണ് ഇതര സംസ്ഥാനങ്ങളിൽ കഞ്ചാവ് അടക്കമുള്ള ലഹരി ലഭിക്കുന്നത്. ട്രെയിൻ മാർഗ്ഗം നാട്ടിലെത്തിക്കുന്ന ഈ ലഹരി ലക്ഷക്കണക്കിന് രൂപയ്ക്കാണ് വിറ്റഴിക്കുന്നത്.
എക്സൈസ് കഴിഞ്ഞയാഴ്ച കോഴയിൽ നിന്ന് പിടികൂടിയ മൂന്നു കിലോ കഞ്ചാവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഞെട്ടിക്കുന്നതാണ് . വെമ്പള്ളിയിൽ നിന്ന് പോലീസ് കഴിഞ്ഞദിവസം പിടികൂടിയ മരുന്ന് വലിയ ലാഭം ലക്ഷ്യമിട്ടാണ് വിറ്റഴിക്കുന്നത്.
കഞ്ചാവും രാസ ലഹരിയും പതിന്മടങ്ങ് ലാഭത്തിലാണ് വിൽക്കുന്നത്. പോലീസും എക്സൈസും രംഗത്ത് സജീവമാണെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് ലഹരി മാഫിയയുടെ കണ്ണികൾ ഇപ്പോഴും സജീവമാണ്.
രാസലഹരിയും സജീവം
രാസലഹരിയുടെ ഉപയോഗവും ഈ മേഖലയിൽ സജീവമാകുന്നുണ്ട്. വേദനസംഹാരികൾ അടക്കമുള്ള മരുന്നുകൾ ലഹരി വസ്തുക്കളായി ഉപയോഗിക്കുന്നുണ്ട്. ഓൺലൈൻ മാർക്കറ്റിംഗിലൂടെയാണ് ഇത്തരം വസ്തുക്കൾ നാട്ടിൽ എത്തുച്ചു നൽകുന്നത്.
Tags : Drug mafia NattuVishasham DistrictNews