സി.ജി. ജിജാസൽ
തൃശൂർ: ജില്ലയിലെ ക്രമസമാധാനനില തകർക്കാൻ ശ്രമിക്കുന്ന ഗുണ്ടാ ലഹരി മാഫിയകൾക്കെതിരേ സർവസന്നാഹങ്ങളുമായി പോലീസ്.
കഴിഞ്ഞ ഒരു വർഷത്തിനിടെമാത്രം അസാധാരണമായ നടപടികളാണ് ജില്ലയിൽ പോലീസ് സ്വീകരിച്ചിരിക്കുന്നത്. നിയമവാഴ്ചയെ വെല്ലുവിളിച്ച 273 പേർക്കെതിരെ റൂറൽ പോലീസിനു കീഴിൽ മാത്രം കാപ്പ ചുമത്തിയപ്പോൾ 97 കുറ്റവാളികളെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്, മറ്റ് 176 പേരെ ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കി നാടുകടത്തിയുമാണ് സേന സുരക്ഷാവലയം തീർത്തത്.
എന്നാൽ, കേവലം അറസ്റ്റുകൾകൊണ്ടുമാത്രം പരിഹരിക്കാനാവാത്തവിധം ജില്ലയിലെ കുറ്റകൃത്യങ്ങളുടെ സ്വഭാവം മാറുന്നതു പോലീസിനെയും പൊതുസമൂഹത്തെയും ഒരുപോലെ ആശങ്കയിലാക്കുന്നു.
കൗമാരം
വഴിതെറ്റുന്നു
ജില്ലയിൽ സമീപകാലത്തുണ്ടായ പ്രധാന അക്രമസംഭവങ്ങളിലെല്ലാം പ്രതിസ്ഥാനത്തു വരുന്നത് 20 വയസിൽതാഴെയുള്ള യുവാക്കളാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
സോഷ്യൽ മീഡിയയിലെ ക്രിമിനൽ ഗ്രൂപ്പുകളും സിനിമകളിലെ അധോലോകനായക പരിവേഷങ്ങളുംകണ്ട് ആകൃഷ്ടരാകുന്ന കൗമാരക്കാർ, മാരകായുധങ്ങളുമായി തെരുവിലിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. വാടാനപ്പിള്ളിയിൽ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലും, അരിമ്പൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ സംഘംചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിലും പിടിയിലായവരിലേറെയും കൗമാരക്കാരായിരുന്നു.
വെറും ഷോയ്ക്കുവേണ്ടിയും സോഷ്യൽ മീഡിയയിൽ പബ്ലിസിറ്റിക്കുവേണ്ടിയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഇത്തരം സംഘങ്ങൾ നാടിന്റെ സമാധാനം കെടുത്തുകയാണ്.
തകർക്കപ്പെട്ട
കവർച്ചാശൃംഖലകൾ
ജില്ലയിലെ സംഘടിത കവർച്ചാസംഘങ്ങളെ അമർച്ച ചെയ്യുന്നതിൽ ഈ വർഷം പോലീസ് വലിയ മുന്നേറ്റമാണ് നടത്തിയത്.
കഴിഞ്ഞ പതിനൊന്നിന് 34 അംഗ അന്തർജില്ലാ കവർച്ചാസംഘത്തെ പിടികൂടിയതോടെ വലിയൊരു ക്രൈം സിൻഡിക്കേറ്റാണ് തകർന്നത്. സ്ഫോടകവസ്തുക്കളും മാരകായുധങ്ങളുമായി വീടുകളിലും സ്ഥാപനങ്ങളിലും കയറി പണംതട്ടുന്ന സംഘങ്ങളെ നിരീക്ഷിക്കാൻ പ്രത്യേക ഷാഡോ സ്ക്വാഡുകളെയും പട്രോളിംഗ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
വരാനിരിക്കുന്ന ഉത്സവ സീസണുകൾ മുന്നിൽക്കണ്ട് വിപണികളിലും പൊതുപരിപാടികളിലും നിരീക്ഷണം ഇരട്ടിയാക്കിയിട്ടുണ്ട്.
ലഹരിമാഫിയയുടെ
വേരറുക്കാൻ
ലഹരിവിതരണ ശൃംഖലയുടെ ഓരോ കണ്ണികളെയും പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പോലീസ്.
റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുനടത്തിയ മിന്നൽപരിശോധനയിൽ അഞ്ചുകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായതും, ലക്ഷങ്ങൾ വിലവരുന്ന 555 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായതും പോലീസിന്റെ ജാഗ്രതയ്ക്കു തെളിവാണ്. ലഹരിയുടെ ഉറവിടം കണ്ടെത്തുന്നതിനായി രഹസ്യാന്വേഷണവിഭാഗം ജില്ലയിലുടനീളം സജീവമായി രംഗത്തുണ്ട്.
പൊതുജനങ്ങൾക്കു മുന്നറിയിപ്പ്
കുറ്റകൃത്യങ്ങൾ തടയാൻ പോലീസിനൊപ്പം ജനങ്ങളുടെ പങ്കാളിത്തവും അത്യാവശ്യമാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഓർമിപ്പിക്കുന്നു. സ്വന്തം മക്കളുടെ പെരുമാറ്റത്തിലും സൗഹൃദങ്ങളിലും രക്ഷിതാക്കൾക്കു പ്രത്യേക ശ്രദ്ധ വേണം. വീടിനു പരിസരത്തോ പൊതുസ്ഥലത്തോ സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ പോലീസിനെ വിവരമറിയിക്കണം. നിയമലംഘകർക്ക് യാതൊരു ഇളവും നൽകില്ലെന്നും കുറ്റവാളികളെ പിടികൂടുന്നതിനായി ജില്ലയിലുടനീളം പരിശോധന തുടരുമെന്നും പോലീസ് അറിയിച്ചു.
Tags : Drug trafficking nattuvishesham local news