ശ്രീകാര്യം: പോങ്ങുംമൂട്ടിൽ വ്യാജമായി പ്രവർത്തിച്ചിരുന്ന ലോൺ ആപ്പ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെയും പിടിയിലായവരുടെ പങ്കു സംബന്ധിച്ചും അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു.
ലോൺ ആപ്പ് കേന്ദ്രത്തിൽനിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടറുകളുടെ വിശദമായ പരിശോധന സൈബർ പോലീസിന്റെ മേൽനോട്ടത്തിൽ തുടരുകയാണ്. ഇതിൽനിന്നു നിർണയകമായ വിവരങ്ങൾ ലഭിച്ചാലേ അമേരിക്കൻ പൗരൻമാരിൽനിന്നും എത്രത്തോളം രൂപ തട്ടിയെടുത്തു എന്നതുൾപ്പെടെ വ്യക്തമാകൂ. അഹമ്മദാബാദിൽനിന്നും അറസ്റ്റിലായി റിമാൻഡിലുള്ള അഹമ്മദാബാദ് സർദാർ നഗർ ജവഹർ കോളനി സ്വദേശി റാണാ മഹേഷ് ഭായി പാർഥിപി (40) നെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
സംഭവത്തിൽ ഒളിവിലായ ഒന്നാം പ്രതി യുപി സ്വദേശി ആകാശ് ദീപ് ചൗധരിക്കായി നേരത്തെ തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഒളിവിൽ പോയ ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നു വരികയാണ്. വ്യാജ ലോൺ ആപ്പ് തട്ടിപ്പ് സ്ഥാപനം നടത്താൻ കെട്ടിടം വാടകയ്ക്ക് എടുത്തുനൽകിയത് കഴക്കൂട്ടം സ്വദേശിയായ ബ്രോക്കറാണെന്നു കണ്ടെത്തിയെങ്കിലും ഇയാൾക്ക് തട്ടിപ്പുമായി ബന്ധമുള്ളതായി വിവരം ലഭിച്ചിട്ടില്ല. തട്ടിപ്പ് കേന്ദ്രത്തിലെ കാൾ സെന്ററിൽ ജോലി ചെയ്തിരുന്ന 10 ജീവനക്കാരെ പോലീസ് റെയ്ഡ് നടത്തിയ ദിവസംതന്നെ അറസ്റ്റ് ചെയ്തിരുന്നു.
Tags : Nattuvishesham Districtnews