ഇരിട്ടി: ഇരിട്ടിയിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന വയോധികനെ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് തൊഴിലാളി മർദിച്ച സംഭവത്തിൽ പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. തലശേരി കൂട്ടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന കെ എൽ 78 സി 5488 ബസാണ് കസ്റ്റഡിയിലെടുത്തത്. ബസ് ജീവനക്കാരൻ വഴിയാത്രക്കാരനായ വയോധികനെ മർദിച്ച വാർത്ത ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
മർദനമേറ്റയാൾ പരാതി നൽകിയിരുന്നെങ്കിലും വാർത്ത ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് പോലീസ് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. കോക്കാട് ഉന്നതിയിലെ വയോധികനായിരുന്നു മർദനമേറ്റത്. എന്നാൽ മർദനമേറ്റ ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
വയോധികൻ റോഡ് മുറിച്ചു കടന്ന് പാതി ഭാഗം പിന്നിട്ടപ്പോൾ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് വലതു വശത്തേക്ക് അപകടകരമായി ഓടിച്ചു കയറ്റുകയും ജീവനക്കാരൻ ഇറങ്ങി മർദിക്കുകയുമമായിരുന്നു. ബസ് ഓടിച്ചു കയറ്റിയപ്പോൾ എതിർ വശത്തുനിന്ന് മറ്റു വാഹനങ്ങൾ വരാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. ടൗണിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് എത്താൻ ചുരുങ്ങിയ ദൂരം മാത്രമുള്ളപ്പോഴായിരുന്നു അപകടകരമായ രീതിയിൽ അമിത വേഗതയിൽ ബസ് എത്തിയത്.