പ്രതീകാത്മക ചിത്രം
കോഴിക്കോട് : മസ്കുലാർ ഡിസ്ട്രോഫി രോഗബാധിതനായി കഴിയുന്ന അഴീക്കൽ വിരുപ്പിൽ സ്വദേശിയായ കുട്ടിക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ തടസമില്ലാതെ വൈദ്യുതി വിതരണം അടിയന്തരമായി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കെഎസ്ഇബി എക്സിക്യുട്ടീവ് എന്ജിനിയർക്കാണ് (ഡിസ്ട്രിബ്യൂഷൻ നോർത്തേൺ റീജിയൺ, നടക്കാവ്) കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് അടിയന്തര നിർദ്ദേശം നൽകിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ഒരാഴ്ചക്കകം കമ്മീഷന് സമർപ്പിക്കണം. ഓഗസ്റ്റ് 21 ന് രാവിലെ പത്തരക്ക് വെസ്റ്റ്ഹിൽ പൊതുമരാമത്ത് റെസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കമ്മീഷന് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
സി. ഡെന്നി ഡേവിസിന്റ് മകൻ പ്രാണവായു ശ്വസിക്കുന്നത് ഓക്സിജൻ യന്ത്രം ഉപയോഗിച്ചാണ്. കുട്ടിക്ക് ഒരുവർഷം മുമ്പാണ് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായത്. കഴുത്തിൽ ദ്വാരമിട്ട് ഓക്സിജൻ നൽകുന്ന ട്രാക്കിയോസ്റ്റമി രീതിയാണ് പിന്തുടരുന്നത്. വൈദ്യുതി മുടങ്ങിയാൽ ഓക്സിജന്റെ അളവ് കുറഞ്ഞ് സ്ഥിതി ഗുരുതരമാകും. വെള്ളിമാടുകുന്ന് കെഎസ്ഇബി സെക്ഷനിലാണ് ഡെന്നി ഡേവിസിന്റെ വീടുളളത്.
തൊട്ടടുത്തുള്ള വീട് മെഡിക്കൽകോളേജ് കെഎസ്ഇബി സെക്ഷന് കീഴിലാണ്. മെഡിക്കൽ കോളേജ് ഉള്ളതിനാൽ ഇവിടെ വൈദ്യുതി മുടങ്ങാറില്ല. സെക്ഷൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. തുടർന്നാണ് കമ്മീഷൻ ഇടപെട്ടത്.
Tags : Local News Nattuvishesham Electricity supply provide oxygen