ചിറ്റൂർ: കൊയ്ത്തു കഴിഞ്ഞ് നെല്ല് ഒരു മാസത്തിലേറെയായി ചാക്കിലാക്കി വെച്ചിട്ടും മില്ലുടമകൾ സംഭരണത്തിനെത്താത്തതിൽ കർഷകർക്ക് ആശങ്കയേറുന്നു. മഞ്ഞ രശീത് കൊടുത്ത് ഒരാഴ്ചയിൽ കൂടുതലായി. മില്ലുടമകൾ വന്നില്ലെങ്കിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നറിയാതെ കർഷകർ വലയുകയാണ്.
സർക്കാരോ കൃഷിവകുപ്പോ വെള്ളനെല്ല് കൃഷിയിറക്കണ്ട എന്ന മുന്നറിയിപ്പ് നൽകിയിരുന്നില്ല. എന്നിട്ടും വെള്ളനെല്ല് എടുക്കണമെങ്കിൽ ക്വിന്റലിന് രണ്ട് കിലോ കുറയ്ക്കണമെന്ന് പറഞ്ഞ് പലകർഷകരുടേയും സംഭരണം നീണ്ടു പോവുകയാണ്. മില്ലുടമകൾ വകുപ്പ് അധികൃതരുമായി ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ കർഷകരെ അറിയിക്കണമെന്നതും അടിയന്തരാവശ്യമായിരിക്കുകയാണ്.
നെല്ല് സംഭരിക്കാമെന്ന് സമ്മതിച്ച ശേഷം നാളിതുവരെ ഇല്ലാത്ത നിബന്ധനകൾ ഏജന്റുമാർ അടിച്ചേൽപ്പിക്കുന്നതിൽ കൃഷിവകുപ്പ് മൗനം പാലിക്കുന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നെൽപ്പാടത്തുതന്നെ നെല്ല് ഉണങ്ങിയശേഷം കോൺക്രീറ്റ് മുറ്റത്തിൽ വീണ്ടും ഉണക്കി വിന്നോവറിൽ പതിരും വേർപെടുത്തിയാണ് ചാക്കിൽ കെട്ടി സുരക്ഷിതമായി സംരക്ഷിച്ചു വരുന്നത്.
എന്നിട്ടും വിവിധ തരത്തിൽ പോരായ്മകൾ പറഞ്ഞ് ഏജൻസികൾ കർഷകരെ വലയ്ക്കുന്നതിൽ കൃഷിവകുപ്പ് അധികൃതർ ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെട്ടു.