വെള്ളം കയറിയ ചപ്പാരപ്പടവ് ടൗണിൽ ടി.കെ. ഗോവിന്ദൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ എന്നിവരുടെ നേതൃത്വത്തിൽ യുഡിഎഫ് സംഘം സന്ദർശനം നടത്തുന്നു.
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ടൗണിൽ ഇന്നലെയും വെള്ളം കയറി. ആലക്കോട് മൂന്നാംകുന്നിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണു ടൗണിൽ വെള്ളം കയറിയത്. വെള്ളം കയറിയതു മൂലം ആലക്കോട് ഭാഗത്തേക്കും പഞ്ചായത്ത് ഓഫീസിലേക്കുമുള്ള റോഡിൽ വളരെനേരം ഗതാഗതം തടസപ്പെട്ടു.
തിരുവോണത്തിന്റെ തലേദിവസം ആയതിനാൽ വ്യാപാരികൾ പൂക്കൾ ഉൾപ്പെടെ നിരവധി സാധനങ്ങൾ എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവ വില്പന നടത്താൻ കഴിയാതെ വരികയും ജനങ്ങൾ ടൗണിലേക്കു വരാതിരിക്കുകയും ചെയ്തു. ഇത് വ്യാപാരികൾക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
രണ്ടാഴ്ച മുമ്പ് ടൗണിൽ വെള്ളം കയറിയപ്പോഴും സ്ഥിതി ഇതുതന്നെയായിരുന്നു. തുടർച്ചയായി ചപ്പാരപ്പടവ് ടൗണിലെ വ്യാപാരികൾക്ക് കനത്ത നഷ്ടമാണ് നേരിടേണ്ടി വരുന്നത്. പുഴയിൽ നിന്നും ടൗണിലേക്ക് വെള്ളം കയറാതിരിക്കാനുള്ള നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് പദ്ധതികൾ ആസൂത്രണം ചെയ്ത് ഗവൺമെന്റിനും വകുപ്പ് മേധാവികൾക്കും നൽകിയിട്ടുണ്ടെങ്കിലും നടപടി ആയിട്ടില്ല.
പുഴയിലെ മണൽ കോരി പുഴയ്ക്ക് ആഴം കൂട്ടിയാൽ തന്നെ ടൗണിൽ വെള്ളം കയറുന്നത് പരിഹരിക്കാമെന്നാണു വ്യാപാരികളും പറയുന്നത്. വെള്ളം കയറിയ സ്ഥലങ്ങൾ തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ഉടൻ സർക്കാരിന്റെ ശ്രദ്ധയിൽ വിഷയം അവതരിപ്പിക്കുമെന്നും പ്രശ്നപരിഹാരത്തിന് സത്വര നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ വ്യാപാരികൾക്കും നാട്ടുകാർക്കും ഉറപ്പു നൽകി.
Tags : NattuVishesham DistrictNews