പൂരനഗരിയിൽ തലയെടുപ്പോടെ... ഓണാഘോഷങ്ങളുടെ ഭാഗമായി ഉത്രാടദിനത്തിൽ തൃശൂർ തേക്കിൻകാട് മൈതാനിയിൽ സമർപ്പണരാമായണ ഫെസ്റ്റ് ഒരുക്കിയ ഭീമൻ തൃക്കാക്കരയപ്പൻ. -ദീപിക.
തൃശൂർ: പൂക്കളവും സദ്യയും ഓണക്കോടിയും കുമ്മാട്ടിയുമായി മലയാളിക്ക് ഇന്ന് തിരുവോണം. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷകളുമായി മലയാളികൾ നാടൊട്ടാകെ തിരുവോണം ആഘോഷിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മഴ വില്ലനായതു വിപണിയെ ചെറുതായി ബാധിച്ചെങ്കിലും ഇന്നു മഴ മുന്നറിയിപ്പുകൾ ഇല്ലാത്തത് ആഘോഷങ്ങൾക്കു മാറ്റുകൂട്ടും.
വീടുകളിൽ പുലർച്ചെമുതൽ പൂക്കളമൊരുക്കിയും ഓണക്കോടിയണിഞ്ഞും പ്രിയപ്പെട്ടവർ തിരുവോണത്തെ വരവേൽക്കും. കുടുംബാംഗങ്ങളും ബന്ധുക്കളും ഒത്തുചേരുന്ന വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളും നാട്ടിൻപുറങ്ങൾക്കും വീടുകൾക്കും ഒരുപോലെ ഉത്സവച്ചൂടേകും. മാവേലി നാടുവാണീടും കാലം... എന്ന ഓർമകളോടെ സ്നേഹവും സമത്വവും പങ്കുവച്ചാണു മലയാളി മാവേലിമന്നനെ നെഞ്ചിലേറ്റുന്നത്.
തെരുവുകളിൽ കുമ്മാട്ടിപ്പെരുമ
തൃശൂരിന്റെ തനത് ഓണാഘോഷമായ കുമ്മാട്ടിക്കൂട്ടങ്ങൾ ആടിയും പാടിയും ഇന്നുമുതൽ തെരുവുകളെ കീഴടക്കും. ഇന്നലെയും വിവിധ ഇടങ്ങളിൽ കുമ്മാട്ടിക്കൂട്ടങ്ങൾ അരങ്ങേറിയിരുന്നു. ശനിയാഴ്ച വരെ നീളുന്ന കുമ്മാട്ടിക്കളിയിൽ ഇന്നു കിഴക്കുംപാട്ടുകര പൃഥി കുമ്മാട്ടി ഉൾപ്പെടെ ഒന്പതു പ്രമുഖ സംഘങ്ങളാണ് നഗര-ഗ്രാമ വീഥികളിൽ അണിനിരക്കുന്നത്.
തിരുവോണത്തോടനുബന്ധിച്ച് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഗുരുവായൂർ ക്ഷേത്രനടയിൽ ഇന്നലെ പ്രശസ്തമായ കാഴ്ചക്കുല സമർപ്പണവും നടന്നു.
തേക്കിൻകാട്ടിൽ കലാസന്ധ്യകൾ,
പുഴകളിൽ വള്ളംകളി
സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിൽ (ഡിടിപിസി), ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷങ്ങൾക്ക് തേക്കിൻകാട് മൈതാനിയിൽ ഇന്നലെ തിരിതെളിഞ്ഞു.
29 വരെ നീളുന്ന ആഘോഷങ്ങൾക്കു തുടക്കമിട്ട് ഇന്നു വൈകീട്ട് വിശ്വപ്രസാദ് അവതരിപ്പിക്കുന്ന വയലിൻ നാദവിസ്മയവും കൊച്ചിൻ ഗിന്നസിന്റെ മെഗാഷോയും അരങ്ങേറും. കലാപരിപാടികൾക്കു പുറമേ ജലാഘോഷങ്ങൾക്കും ഇന്നു തുടക്കമാകും. തൃപ്രയാർ കിഴക്കേനട സരയൂതീരത്ത് ഉച്ചകഴിഞ്ഞ് രണ്ടിനു ജലോത്സവം അരങ്ങേറും.
നാളെ കണ്ടശാംകടവിലും ചുണ്ടൻവള്ളങ്ങളും ഇരുട്ടുകുത്തിവള്ളങ്ങളും മാറ്റുരയ്ക്കുന്ന ജലമേളയും വള്ളംകളിയും നടക്കും.
Tags : NattuVishesham DistrictNews