മഴയിൽ കുതിർന്ന പ്രതീക്ഷ... ഉത്രാടദിനത്തിൽ മികച്ച കച്ചവടം പ്രതീക്ഷിച്ചിരിക്കെ പുലർച്ചെ മുതൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് വഴിയോരക്കച്ചവടക്കാർ സാധനസാമ
തൃശൂർ: തോരാമഴ പെയ്തിറങ്ങിയത് ആശങ്കയ്ക്കിടയാക്കിയെങ്കിലും ഉത്രാടസന്ധ്യയിൽ ഓണംവിപണി ഉണർന്നു.
രാവിലത്തെ കനത്തമഴയിൽ വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലായെങ്കിലും വൈകീട്ടോടെ മഴ മാറിനിന്നതോടെ നഗരവീഥികളിൽ ജനം നിറഞ്ഞു. അവസാന മണിക്കൂറുകളിൽ തിങ്ങിനിറഞ്ഞ ജനത്തിരക്ക് പ്രതിസന്ധിയിലായ കച്ചവടക്കാർക്ക് വലിയ ആശ്വാസമായി.
ഇന്നലെയും മിനിഞ്ഞാനും പെയ്ത കനത്ത മഴ കാരണം രാവിലത്തെ ഉത്രാടപ്പാച്ചിൽ പാടെ മുടങ്ങിയിരുന്നു. ജില്ലയിൽ യെല്ലോ അലർട്ടാണു പ്രഖ്യാപിച്ചിരുന്നതെങ്കിലും പുലർച്ചെ മഴ ശക്തമായതോടെ കാലാവസ്ഥാവകുപ്പ് മൂന്നുമണിക്കൂർ വീതം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതാണ് തുടക്കത്തിൽ മാർക്കറ്റുകളെ തളർത്തിയത്. തിങ്കളാഴ്ച മികച്ച രീതിയിൽ കച്ചവടം നടന്നതാണു കച്ചവടക്കാർക്ക് ഏക ആശ്വാസം.
വൈകീട്ടോടെ തിരക്കേറി
തിരുവോണത്തിനും അവിട്ടത്തിനും കടകൾ അടഞ്ഞിരിക്കുമെന്നിരിക്കെ ഇറക്കിവച്ച പഴങ്ങളും പച്ചക്കറികളും പൂക്കളും ചീഞ്ഞുപോകുമോ എന്ന ഭീതിയിലായിരുന്നു കച്ചവടക്കാർ. നാലാം ഓണത്തിനു പുലിക്കളിയുള്ളതിനാൽ അന്നേദിവസവും കടകൾ തുറക്കാൻ സാധ്യത കുറവാണ്.
എന്നാൽ ഉച്ചയ്ക്കുശേഷം അന്തരീക്ഷം തെളിയുകയും വൈകീട്ടോടെ മഴയുടെ ശക്തി കുറയുകയും ചെയ്തതോടെ ആളുകൾ കൂട്ടത്തോടെ നഗരത്തിലിറങ്ങി അവസാനഘട്ടത്തിൽ കച്ചവടം പൊടിപൊടിച്ചു. മഴ പ്രതിസന്ധി തീർത്തപ്പോഴും കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ഓണം വിപണനമേള ഉൾപ്പെടെ ജില്ലയിലെ വിവിധ ഓണംമേളകളിൽ ഇന്നലെയും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു.
Tags : NattuVishesham DistrictNews