ആക്രമണം നടത്തിയ കേസിൽ അറസ്റ്റിലായ ശ്രീരാജ്, ശ്രീജു, സുരാജ് എന്നിവർ.
കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി
മംഗലപുരം: കൈലാത്തുകോണത്ത് മാരകായുധങ്ങളുമായെത്തി നാലുപേരെ ആക്രമിച്ചു ഗുരുതര പരിക്കേൽപ്പിക്കുകയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 10 വാഹനങ്ങൾ തല്ലിതകർക്കുകയും ചെയ്ത കേസിൽ മൂന്നു പേർ കൂടി പിടിയിലായി.
കേസിലെ ഒന്നാം പ്രതി കൈലാത്തുകോണം അമ്പാടിനിവാസിൽ ശ്രീജു (21), രണ്ടാംപ്രതി കൈലാത്തുകോണം കാട്ടുവിള വീട്ടിൽ സുരാജ് (23), മൂന്നാം പ്രതി കൈലാത്തുകോണം കാട്ടുവിളവീട്ടിൽ ശ്രീരാജ് (26) എന്നിവരെയാണു മംഗലപുരം പൊ ലിസ് അറസ്റ്റു ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. കൈലാത്തുകോണം സ്വദേശികളായ മിഥുൻ (അമ്പാടി), ശ്രീജിത്ത്, രാഹുൽ എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
ഇന്നലെ പിടിയിലായ ശ്രീജു റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും പൊലിസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. കൈലാത്തുകോണം എൽപി സ്കൂളിനു സമീപം പൗരസമിതി സംഘടിപ്പിച്ച ഓണാഘോഷത്തിനിടെ സംഘാടകരും പ്രതികളും തമ്മിലുണ്ടായ സംഘർഷത്തിന്റെ ഭാഗമായാണ് രാത്രിയിൽ 15 അംഗ സംഘം ആക്രമണം നടത്തിയത്.
മംഗലപുരം കൈലാത്തു കോണം സ്വദേശികളായ ബിജു (ഉണ്ണി ), സഹോദരങ്ങളായ അനൂപ് (32), ദീപു (38), ഇവരുടെ സുഹൃത്ത് ജിഷ്ണു (26) എന്നിവർക്കു പരിക്കേറ്റിരുന്നു. എസ്എച്ച്ഒ വി. സജുവിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.