താനൂർ ഇരിങ്ങാവൂർ മീശപ്പടിയിൽ നവീകരിച്ച സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോർ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തപ്പോൾ.
മലപ്പുറം: വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകളിലൂടെ സാധിച്ചതായി ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്.
സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി താനൂർ നിയോജക മണ്ഡലത്തിലെ ഇരിങ്ങാവൂർ മീശപ്പടിയിൽ നവീകരിച്ച സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോർ നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഓണക്കാലത്ത് സപ്ലൈകോ, റേഷൻ കടകൾ എന്നിവ വഴി 1,65,000 മെട്രിക് ടണ് അരി വിതരണം ചെയ്യാൻ സർക്കാരിന് സാധിച്ചത് വിലക്കയറ്റം വലിയ തോതിൽ നിയന്ത്രിക്കാൻ സഹായിച്ചു.
കേന്ദ്ര സർക്കാർ നയങ്ങൾ കാരണം ടൈഡോവർ വിഹിതത്തിൽ കുറവുണ്ടായെങ്കിലും, 26 രൂപ നിരക്കിൽ സ്പെഷൽ അരി വിതരണം ചെയ്ത് ജനങ്ങൾക്ക് ആശ്വാസമേകാൻ സർക്കാരിനായെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി 50,000 മുൻഗണന കാർഡുകൾ നൽകാൻ ലക്ഷ്യമിട്ട സ്ഥാനത്ത് 73,000 കാർഡുകൾ വിതരണം ചെയ്യാൻ വകുപ്പിന് കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ പി.കെ. നവാസ് എംഎൽഎ അധ്യക്ഷത വഹിച്ചു.
താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. നൗഷാദ് ആദ്യവിൽപന നിർവഹിച്ചു. ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. നാസർ വിശിഷ്ടാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കമറുന്നിസ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ എൻ. സുനീർ, വി. മുഹമ്മദ് ഇർഷാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. സുൽഫത്ത്, എസ്. ഷിഹാബ്, സി. ഫൗസിയ, സി.കെ. സഹർബാൻ, സെലീന, യൂനുസ് കല്ലേരി, ചെറിയമുണ്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വൈ. സൽമാൻ, വിവിധ രഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സപ്ലൈകോ റീജിയണൽ മാനേജർ (ഇൻ ചാർജ്) പ്രമീളാകുമാരി, ജില്ലാ സപ്ലൈ ഓഫിസർ കെ.കെ. മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.