ആരോഗ്യ വകുപ്പ് അധികൃതർ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നു.
കണ്ണൂർ: ഹെൽത്തി കേരള കാമ്പയിൻ ആരോഗ്യ ജാഗ്രത പ്രവര്‍ത്തന പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ 97 സ്ക്വാഡുകള്‍ ജില്ലയിലെ വിവിധ ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
വൃത്തി, ശുചിത്വം, ഹെല്‍ത്ത് കാര്‍ഡ്, ലൈസന്‍സ്, ജലഗുണനിലവാര സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാത്ത 69 സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ലീഗല്‍ നോട്ടീസ് നല്കി. ഹോട്ടല്‍, ബേക്കറി, ജ്യൂസ്കട, തട്ടുകടകള്‍ ഉള്‍പ്പെടെ അഞ്ച് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും നിര്‍ദേശിച്ചു. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, ജ്യൂസ് കടകള്‍, തട്ടുകടകള്‍, കരിമ്പിന് ജ്യൂസ് കടകൾ ഉള്‍പ്പെടെ 1245 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
പുകവലി നിരോധിത ബോര്‍ഡ് സ്ഥാപിക്കാത്ത 70 കടകളില്‍ നിന്ന് 14,800 രൂപ പുകവലി നിയമപ്രകാരം പിഴയീടാക്കി. ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താന്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന ശക്തിപ്പെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി കര്‍ശനമാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. കെ.സി. സച്ചിന് അറിയിച്ചു.
ആലക്കോട്: ആലക്കോട് ടൗൺ, അരങ്ങം എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഹെൽത്തി കേരളയുടെ ഭാഗമായി പരിശോധന നടത്തി.
മെഡിക്കൽ ഓഫീസർ ഡോ. ഇ.വി. സീമിയുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജേഷ് പ്രശാന്തിയിൽ, എം. ലിഖിന, വി.ടി. ശ്രീരാജ്, കെ. നിധീഷ്, ബി. അഭിജിത്ത്, മെൽബിൻ സെബാസ്റ്റ്യൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പരിശോധനയിൽ വീഴ്ചകണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമമനുസരിച്ച് നോട്ടീസ് നൽകി.