അനങ്ങൻമലയിലെ ഇക്കോടൂറിസം പദ്ധതി പ്രദേശം.
ഒറ്റപ്പാലം: അനങ്ങൻമലയിലേക്ക് വിനോദസഞ്ചാരികൾ ഒഴുകിയെത്തി. 1.17 ലക്ഷംരൂപയുടെ വരുമാനം. ഇത്തവണ ഓണക്കാലത്ത് ഇക്കോടൂറിസം പദ്ധതി പ്രദേശമായ അനങ്ങൻമലയിലേക്ക് അന്യജില്ലകളിൽ നിന്നുപോലും സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ഓണം അവധിക്കാലം ആഘോഷിക്കാൻ കുടുംബസമേതമുള്ള തിരക്കിന് ഇന്നലെയും കുറവുണ്ടായിരുന്നില്ല. മഴക്കാലമായതോടെ പച്ചപരവതാനി വിരിച്ച അനങ്ങൻമലയും വെള്ളച്ചാട്ടവും എല്ലാം കാണാൻ ഒട്ടേറെപ്പേരാണെത്തിയത്.
അനങ്ങൻമലയുടെ കീഴൂർ ഭാഗത്തായുള്ള അനങ്ങൻമല ഇക്കോ ടൂറിസം പദ്ധതി 2011ലാണ് ഉദ്ഘാടനംചെയ്തത്. മഴപെയ്തതോടെ അനങ്ങൻമലയ്ക്കും കൂനൻമലയ്ക്കുമിടയിലൂടെയുള്ള തോട്ടിലെ വെള്ളച്ചാട്ടം കൂടിയിരുന്നു.
മഴക്കാലത്തെ സഞ്ചാരികളുടെ ഒരു പ്രധാന ആകർഷണമാണ് ഈ വെള്ളച്ചാട്ടം. പാടശേഖരങ്ങളും തോടും കാടും ഒന്നിച്ചുചേർന്ന ഭൂപ്രകൃതിയും ഓണത്തിന് പെയ്ത മഴയും ഇത്തവണ അനങ്ങൻമലയെ കൂടുതൽ സുന്ദരമാക്കിയിട്ടുണ്ട്.
മഴമാറി വെയിലായതോടെ പാറകളിലെ പായലുകളെല്ലാം മാറിയിരുന്നു. ഇത് സന്ദർശകർക്ക് മലകയറുന്നതിനും സൗകര്യമായി. ഓഗസ്റ്റ് 22 മുതൽ 30 വരെയായി 3246 പേരാണ് വനംവകുപ്പിനു കീഴിലുള്ള ടൂറിസംകേന്ദ്രം സന്ദർശിച്ചത്. ഏറ്റവും കൂടുതൽപ്പേർ എത്തിയത് അവിട്ടംദിവസമായ വ്യാഴാഴ്ചയാണ്. കുട്ടികളടക്കം 876 പേർ അന്നെത്തി. 31,740 രൂപ അന്നുമാത്രം വരുമാനമായി ലഭിച്ചു.
ഇത്തവണ തിരുവോണനാളിൽ 21,870 രൂപയും ഉത്രാടംദിനത്തിൽ 6680 രൂപയും ചതയംദിനത്തിൽ 15,895 രൂപയുമാണ് വരുമാനമായി ലഭിച്ചത്.
എങ്കിലും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണം കുറവായിരുന്നെന്നാണ് അധികൃതർ പറയുന്നത്.
കഴിഞ്ഞവർഷം അവിട്ടംദിനത്തിൽ കുട്ടികളടക്കം 1035 പേരാണ് അനങ്ങൻമല സന്ദർശിച്ചത്. 37,125 രൂപ വരുമാനവും ലഭിച്ചിരുന്നു. കഴിഞ്ഞവർഷം ചതയംദിനത്തിൽ 25,835 രൂപയാണ് ലഭിച്ചത്. മഴയും ചെർപ്പുളശേരി- കോതകുറുശി റോഡിന്റെതകർച്ചയുമാണ് സഞ്ചാരികളുടെ എണ്ണം കുറയാൻ കാരണമായതെന്നു കരുതുന്നു.