റിജാസ്, ഷൈജു
നാദാപുരം: മെഡിക്കൽ ഷോപ്പിലും, ആക്രി കടയിലും മോഷണം നടത്തിയ അന്തർ സംസ്ഥാന ബന്ധമുള്ള പ്രതികൾ പിടിയിൽ. കടമേരി സ്വദേശി എടച്ചേരി റിജാസ് (37), തൊട്ടിൽപ്പാലം സ്വദേശി മൊയിലോത്തറ നാരോള്ള പറമ്പത്ത് ഷിജു എന്ന ഷൈജു (44) എന്നിവരെയാണ് നാദാപുരം ഡിവൈഎസ്പി കെ.ജി. പ്രവീൺ കുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും പോലീസും ചേർന്ന് പിടികൂടിയത്. കാസർകോട് ഉപ്പളയിൽ നിന്നാണ് പ്രതികൾ പിടിയിലായത്.
പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ജൂലായ് ഒന്നിനാണ് മൂന്നംഗ സംഘം ഇരിങ്ങണ്ണൂർ നീതി മെഡിക്കൽ ഷോപ്പിന്റെ ഷട്ടർ കുത്തിത്തുറന്ന് 22000 രൂപ കവർന്നത്. മോഷണത്തിൽ പങ്കെടുത്ത കർണാടക സ്വദേശിയായ അഷ്റഫിനെ പിടികിട്ടാനുണ്ട്.
മോഷണത്തിന് പിന്നാലെ മുങ്ങിയ പ്രതികൾ ജൂലായ് പത്തിന് അമ്പലക്കുളങ്ങരയിൽ ആക്രിക്കടയിൽ നിന്ന് ഒരു ലക്ഷത്തി അറുപത്തിയേഴായിരം രൂപ കവരുകയായിരുന്നു. ആക്രിക്കടയിലെ മോഷണത്തിൽ അഷ്റഫിന് പകരം മറ്റൊരാളാണ് പങ്കെടുത്തത്.
പിടിയിലായ റിജാസ് കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഉൾപ്പെടെ 250 ലേറെ മോഷണ കേസുകളിൽ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ റിജാസിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 18 എഎച്ച് 7902 നമ്പർ വാഗണർ കാറിന്റെ ദൃശ്യങ്ങൾ ലഭിച്ചതാണ് കേസിൽ നിർണായകമായത്.
അറസ്റ്റിലായ പ്രതികളെ നാദാപുരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാദാപുരം ഇൻസ്പെക്ടർ എം. അനിൽ, കുറ്റ്യാടി ഇൻസ്പെക്ടർ എം.പി. ഷാജി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Tags : Nattuvishesham DistrictNews arrested