കണ്ണൂർ: എൽഡിഎഫിന്റെ ബ്ലോക്ക് പഞ്ചായത്തിലുള്ള ആധിപത്യത്തിന് തടയിടാനുള്ള തീവ്രപോരാട്ടത്തിലാണ് യുഡിഎഫ്. നിലവിൽ, 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ഇരിട്ടി മാത്രമാണ് എൽഡിഎഫിന് ഒപ്പമുള്ളത്.
പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ, പേരാവൂർ, ഇരിട്ടി, കൂത്തുപറമ്പ്, പാനൂർ, തലശേരി, എടക്കാട്, കണ്ണൂർ, കല്യാശേരി ബ്ലോക്കുകൾ എൽഡിഎഫിന് ഒപ്പമാണ്. കഴിഞ്ഞ തവണ ഇരിക്കൂറിൽ ഒപ്പത്തിനൊപ്പമെത്തിയപ്പോൾ നറുക്കെടുപ്പിലൂടെ എൽഡിഎഫ് അധ്യക്ഷ സ്ഥാനം നേടിയെടുക്കുകയായിരുന്നു.
കൂടുതൽ ബ്ലോക്കുകൾ പിടിച്ചെടുക്കാനാണ് യുഡിഎഫ് ശ്രമം. നിലവിലുള്ളവയിൽ ഭൂരിപക്ഷം ഉയർത്താനും 11 ബ്ലോക്കിലും ആധിപത്യം ഉറപ്പിക്കാനുമാണ് എൽഡിഎഫ് ശ്രമം. "നാട്ടിലോട്ടി'ൽ കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലൂട ദീപിക സഞ്ചരിക്കുന്നു.
പയ്യന്നൂർ
നേരത്തെ 13 ഡിവിഷനുകളാണ് പയ്യന്നൂർ ബ്ലോക്കിൽ ഉണ്ടായിരുന്നത്. ഇക്കുറി 14 ആയി വർധിച്ചു. തുടക്കം മുതൽ എൽഡിഎഫിനാണ് ഭരണം. രാമന്തളി, കുഞ്ഞിമംഗലം, കരിവെള്ളൂർ-പെരളം, എരമം-കുറ്റൂർ, പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ്, ചെറുപുഴ എന്നീ പഞ്ചായത്തുകൾ അടങ്ങിയതാണ് പയ്യന്നൂർ ബ്ലോക്ക്. പയ്യന്നൂർ ബ്ലോക്ക് പരിധിയിലെ മുഴുവൻ പഞ്ചായത്തുകളും ഇടതുപക്ഷമാണ് ഭരിക്കുന്നത്. നിലവിലെ കക്ഷിനില: എൽഡിഎഫ്-12, യുഡിഎഫ്-ഒന്ന്.
തളിപ്പറമ്പ്
തളിപ്പറമ്പ് ബ്ലോക്കിലും ഭൂരിപക്ഷം എൽഡിഎഫിനാണ്. ഉദയഗിരി, ആലക്കോട്, ചപ്പാരപ്പടവ്, നടുവിൽ, ചെങ്ങളായി, കുറുമാത്തൂർ, പരിയാരം, പട്ടുവം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകൾ അടങ്ങിയതാണ്. ആറ് പഞ്ചായത്തുകൾ എൽഡിഎഫിനൊപ്പം. ആലക്കോട്, ചപ്പാരപ്പടവ്, നടുവിൽ പഞ്ചായത്തുകളിൽ യുഡിഎഫ്. ഇത്തവണ ഒരു ഡിവിഷൻ കൂടി വർധിച്ച് 17 ആയി. നിലവിലെ കക്ഷിനില: എൽഡിഎഫ്-10, യുഡിഎഫ്-ആറ്.
ഇരിക്കൂർ
ഇടതിനും വലതിനും ഒരുപോലെ പ്രതീക്ഷയുള്ള ബ്ലോക്ക് പഞ്ചായത്ത്. 2020ൽ ഇരു മുന്നണികളും ഏഴു വീതം സീറ്റുകൾ നേടിയപ്പോൾ നറുക്കെടുപ്പിലൂടെ എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനവും യുഡിഎഫിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു. ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തിൽ ഭരണം നേടുകയാണ് ഇരുപക്ഷത്തിന്റെയും ശ്രമം. നേരത്തെ ഇടതുപക്ഷം മാത്രം ഭരിച്ചിരുന്ന ബ്ലോക്കിൽ കഴിഞ്ഞതവണ യുഡിഎഫ് കൂടുതൽ സീറ്റുകൾ നേടുകയായിരുന്നു. കുറ്റ്യാട്ടൂർ, മയ്യിൽ, മലപ്പട്ടം, പടിയൂർ-കല്യാട്, ഇരിക്കൂർ, പയ്യാവൂർ, ഏരുവേശി, ഉളിക്കൽ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നു. നിലവിലെ കക്ഷിനില: എൽഡിഎഫ്-ഏഴ്, യുഡിഎഫ്-ഏഴ്.
പേരാവൂർ
തുടക്കത്തിൽ മൂന്നുതവണ യുഡിഎഫിനൊപ്പം. പിന്നീട് തുടർച്ചയായി എൽഡിഎഫ് ഭരിക്കുന്ന ബ്ലോക്ക്. 2005ലാണ് എൽഡിഎഫ് പേരാവൂർ ബ്ലോക്ക് പിടിച്ചെടുക്കുന്നത്. കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, കോളയാട്, മാലൂർ, മുഴക്കുന്ന് പഞ്ചായത്തുകൾ ഉൾപ്പെടുന്നു. കൊട്ടിയൂർ ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളും ഭരിക്കുന്നത് എൽഡിഎഫ്. ഇത്തവണ ഒരു ഡിവിഷൻ കൂടി 14 ആയി. നിലവിലെ കക്ഷിനില: എൽഡിഎഫ്-10, യുഡിഎഫ്-മൂന്ന്.
കല്യാശേരി
ബ്ലോക്ക് പഞ്ചായത്ത് നിലവിൽ വന്നത് മുതൽ ഇടത് ആധിപത്യം. കല്യാശേരി, കണ്ണപുരം, മാട്ടൂൽ, മാടായി, ഏഴോം, ചെറുതാഴം, നാറാത്ത് പഞ്ചായത്തുകൾ ഉൾപ്പെടുന്നു. അഞ്ച് പഞ്ചായത്തുകൾ എൽഡിഎഫും രണ്ടെണ്ണം യുഡിഎഫുമാണ് ഭരിക്കുന്നത്. ഇത്തവണ രണ്ട് ഡിവിഷനുകളിൽ വർധിച്ച് 16 ആയി. നിലവിലെ കക്ഷിനില: എൽഡിഎഫ്-ഒമ്പത്, യുഡിഎഫ്-അഞ്ച്.
ഇരിട്ടി
ജില്ലയിൽ യുഡിഎഫിന്റെ കൈവശമുള്ള ഏക ബ്ലോക്ക് പഞ്ചായത്ത്. കഴിഞ്ഞ തവണയാണ് ഒരു സീറ്റിന്റെ മുൻതൂക്കത്തിൽ യുഡിഎഫ് ഭരണം പിടിച്ചത്. ഇത്തവണ ഇടത്, വലത് മുന്നണികൾക്ക് അഭിമാനപോരാട്ടമാണ്. ഭരണം പിടിക്കാൻ വാർഡുകൾ ഏകപക്ഷീയമായ രീതിയിൽ വിഭജിച്ചെന്ന ആരോപണം യുഡിഎഫിനുണ്ട്. ആറളം, അയ്യൻകുന്ന്, പായം, തില്ലങ്കേരി, കീഴല്ലൂർ കൂടാളി പഞ്ചായത്തുകൾ ഉൾപ്പെടുന്നു. അയ്യൻകുന്ന് മാത്രം യുഡിഎഫിനൊപ്പം. ഇത്തവണ ഡിവിഷൻ ഒന്ന് വർധിച്ച് 14 ആയി. നിലവിലെ കക്ഷിനില: യുഡിഎഫ്-ഏഴ്, എൽഡിഎഫ്-ആറ്.
കൂത്തുപറമ്പ്
തുടക്കം മുതൽ എൽഡിഎഫ് ആധിപത്യം. കോട്ടയം, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, പാട്യം, കുന്നോത്തുപറമ്പ്, തൃപ്രങ്ങോട്ടൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്നു. തൃപ്രങ്ങോട്ടൂർ ഒഴികെ ബാക്കിയുള്ളവ എൽഡിഎഫിന്റെ പഞ്ചായത്തുകൾ. നിലവിലെ കക്ഷിനില: എൽഡിഎഫ്-ഒമ്പത്, യുഡിഎഫ്-നാല്.
പാനൂർ
2010ൽ നിലവിൽ വന്നത് മുതൽ എൽഡിഎഫ് മാത്രമാണ് ഭരിച്ചത്. ചൊക്ലി, പന്ന്യന്നൂർ, മൊകേരി, കതിരൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്നു. നാലും എൽഡിഎഫിനൊപ്പം. മുഴുവൻ സീറ്റുകളിൽ വിജയിച്ചതും എൽഡിഎഫ്. ഇത്തവണ ഒരു ഡിവിഷൻ കൂടി ഉൾപ്പെടുത്തി 14 ആയി.
തലശേരി
തുടക്കം മുതൽ എൽഡിഎഫ് കോട്ട. മുഴുവൻ സീറ്റിലും ഇടതുപക്ഷം. പിണറായി, ധർമടം, അഞ്ചരക്കണ്ടി, വേങ്ങാട്, മുഴപ്പിലങ്ങാട്, ന്യൂമാഹി, എരഞ്ഞോളി പഞ്ചായത്തുകളടങ്ങുന്നു. ഇത്തവണ ഒരു ഡിവിഷൻ കൂടി 15 ആയി.
എടക്കാട്
ശക്തമായ മത്സരം നടക്കാൻ സാധ്യതയുള്ള ബ്ലോക്ക് പഞ്ചായത്ത്. നിലവിൽ ഒരു സീറ്റിന്റെ ലീഡിൽ ഇടതുഭരണം. ചെമ്പിലോട്, കൊളച്ചേരി, കടമ്പൂർ, മുണ്ടേരി, പെരളശേരി പഞ്ചായത്തുകളാണ് ബ്ലോക്കിലുള്ളത്. കൊളച്ചേരി, കടമ്പൂർ പഞ്ചായത്തുകൾ ഒഴികെ ഇടതുഭരണം. ബ്ലോക്ക് പിടിക്കാൻ യുഡിഎഫ് ശ്രമിക്കുമ്പോൾ നിലനിർത്താനുള്ള ശ്രമത്തിലാണ് എൽഡിഎഫ്. നിലവിലെ കക്ഷിനില: എൽഡിഎഫ്-ഏഴ്, യുഡിഎഫ്-ആറ്.
കണ്ണൂർ
സീറ്റുകൾ ഒപ്പത്തിനൊപ്പമെത്തിയപ്പോൾ ഒരുതവണ നറുക്കെടുപ്പിലൂടെ യുഡിഎഫ് പ്രസിഡന്റ് സ്ഥാനത്തിരുന്നതൊഴികെ മറ്റെല്ലാതവണയും എൽഡിഎഫിനൊപ്പം. അഴീക്കോട്, ചിറക്കൽ, പാപ്പിനിശേരി, വളപട്ടണം എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നു. വളപട്ടണം പഞ്ചായത്ത് ഒഴികെ എൽഡിഎഫിനൊപ്പം. ഒരു ഡിവിഷൻ വർധിച്ച് 14 ആയി. നിലവിലെ കക്ഷിനില: എൽഡിഎഫ്-10, യുഡിഎഫ്-മൂന്ന്.
Tags : Is dominance in the bloc enough? nattuvisesham locl news