അടയ്ക്കാത്തോട്: പൊയ്യമലയിൽ കണ്ടതിനു പിന്നാലെ കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് വെണ്ടേക്കുംചാലിലും കടുവ എത്തിയതായി സംശയം. വെണ്ടേക്കുംചാലിലെ മനയ്ക്കൽ വക്കന്റെ ഭാര്യ ലീലാമ്മയാണ് കടുവ എന്നു തോന്നുന്ന വന്യജീവിയെ കണ്ടത്.
വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. പശു കറവയ്ക്കു മുന്പായി ദന്പതികൾ ചേർന്ന് തൊഴുത്തു വൃത്തിയാക്കുന്നതിനിടെ തൊഴുത്തിന് സമീപത്തായി ലീലാമ്മയാണ് ആദ്യം കടുവയെ കണ്ടത്. ഭയന്ന ഇവർ നിലവിളിച്ചു കൊണ്ട് വക്കച്ചന് കാണിച്ചു കൊടുത്തു.
ഇരുവരും നിലവിളിച്ചതോടെ കടുവ ഇരുളിലേക്ക് ഓടി മറയുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയില്ല.
സമീപ പ്രദേശമായ പൊയ്യമലയിൽ കഴിഞ്ഞദിവസം പോത്തിനെ വന്യജീവി ആക്രമിച്ചു കൊന്നുതിന്നിരുന്നു. കടുവയെന്ന് വീട്ടുകാർ പറഞ്ഞെങ്കിലും വന്യജീവി പുലിയാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. എന്നാൽ പ്രദേശത്ത് പലയിടത്തും കടുവയുടെ സാന്നിധ്യം ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു. വന്യജീവിയെ പിടികൂടാനായി കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു.
പാലുകാച്ചി മലയുടെ അടിവാരമായ ഈ പ്രദേശത്ത് പലതവണ കടുവയെത്തി വളർത്തുമൃഗങ്ങളെ വേട്ടയാടിയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.