കൊച്ചി കോര്‍പറേഷന്റെ മാമംഗലം സോണല്‍ ഓഫീസിലെ ഇന്ദിരാ കാന്റീനിലെ ജീവനക്കാര്‍. -ദീപിക
കൊല്ലം: കൊച്ചി കോര്‍പറേഷന്റെ ഇന്ദിരാ കാന്റീന് മാതൃകയില്‍ കൊല്ലം നഗരസഭയുടെ നേതൃത്വത്തില്‍ കാന്റീന് ആരംഭിക്കുന്നതിന് പദ്ധതി തയാറാകുന്നു. രണ്ടുമാസത്തിനകം കാന്റീന് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
പോളയത്തോട് ഷോപ്പിംഗ് കോംപ്ലക്സിലെ ഒഴിഞ്ഞുകിടക്കുന്ന കടമുറികളിലാകും കാന്റീന് തുടങ്ങുക.
നാല് കടമുറികള്‍ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനം. പാചകത്തിനുള്ള പാത്രങ്ങള്‍, ഭക്ഷണം ഇരുന്ന് കഴിക്കാനുള്ള മുറികള്‍, ഇന്റീരിയര്‍, ശൗചാലയം തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ 50 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കാനുമുള്ള തുകയ്ക്കായി സിഎസ്ആര്‍ ഫണ്ട് കണ്ടെത്താനാണ് ആലോചിക്കുന്നത്. കൂടുതല്‍ ഉപഭോക്താക്കളെത്തിയാല്‍ പിന്നീട് സ്വന്തം നിലയില്‍ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ.
പാഴ്സല്‍ ലഭ്യമാക്കും
10 രൂപയ്ക്ക് പ്രഭാത ഭക്ഷണം, 20 രൂപയ്ക്ക് ഊണ്, 10 രൂപയ്ക്ക് രാത്രി ഭക്ഷണം എന്നിങ്ങനെയാണ് ആലോചന. ഈ മൂന്ന് നേരത്തെ ഭക്ഷണം പാഴ്സലായും ലഭിക്കും. പായ്ക്കിംഗ് ചാര്‍ജ് അധികമായി നല്‍കണം. ഓണ്‍ലൈന്‍ ബുക്കിംഗ് ഏര്‍പ്പെടുത്തുന്നതിനായി വിവിധ ഏജന്‍സികളുമായി ചര്‍ച്ച നടത്തിവരികയാണ്. രാവിലെ ഇഡ്ഡലി അല്ലെങ്കില്‍ ദോശയും വെജിറ്റബിള്‍ കറിയും. രാത്രി ചപ്പാത്തിയും വെജിറ്റബിള്‍ കറിയും. ഉച്ചയ്ക്ക് രണ്ട് കറിയും ചോറും അച്ചാറും തോരനും എന്നിങ്ങനെയായിരിക്കും മെനു. വിലയും മെനുവും കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്ത് അന്തിമമായി നിശ്ചയിക്കും.
കൊച്ചിയിലെ സമൃദ്ധിയില്‍
ദിവസേന എത്തുന്നത് രണ്ടായിരം പേര്
കൊച്ചി കോര്‍പറേഷനു കീഴില്‍ സൗജന്യ വിലയില്‍ രണ്ടു കാന്റീനുകളാണ് പ്രവര്‍ത്തിക്കുന്നത്. കോര്‍പറേഷന്റെ സോണല്‍ ഓഫീസായ മാമംഗലം ഇടപ്പള്ളി സോണല്‍ ഓഫീസിലാണ് ഇന്ദിരാ കാന്റീന് പ്രവര്‍ത്തിക്കുന്നത്. രണ്ടാമത്തെ കാന്റീനായ സമൃദ്ധി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് 200 മീറ്റര്‍മാറി മെയിന്‍ റോഡിനു സമീപം പ്രവര്‍ത്തിക്കുന്നു. ഇവിടെ ദിവസം ശരാശരി രണ്ടായിരം പേര് എത്തുന്നുണ്ട്. ആദ്യഘട്ടത്തില്‍ 20 ജീവനക്കാരാണുണ്ടായിരുന്നത്. ഇപ്പോള്‍ ജീവനക്കാരുടെ എണ്ണം നൂറായി ഉയര്‍ന്നിട്ടുണ്ട്.
എറണാകുളം നോര്‍ത്ത് സമൃദ്ധിയില്‍ രാവിലെ ഏഴുമുതല്‍ 11 വരെ ഇഡ്ഡലി, പുട്ട്, ചപ്പാത്തി, ഉപ്പുമാവ്, മസാല ദോശ തുടങ്ങിയവ ലഭിക്കും. 11 മുതല്‍ ഊണ് നല്കി തുടങ്ങും. 10 രൂപയായിരുന്നു ഊണിന്റെ തുടങ്ങിയപ്പോഴുള്ള വില. പിന്നീട് 20 രൂപയായി ഉയര്‍ത്തി.
രാത്രിയില്‍ രാവിലത്തെ വിഭവങ്ങള്‍ക്കു പുറമേ പൊറോട്ട, ചിക്കന്‍ വിഭവങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തി. രാവിലെ 20 രൂപയ്ക്ക് അഞ്ച് ഇഡ്ഡലിയും സാമ്പാറും ലഭ്യമാക്കിയാണ് ജനപ്രീതിയാര്‍ജിച്ചത്. പുട്ടിന് സൗജന്യമായി സാമ്പാര്‍ ലഭ്യമാക്കും. രാവിലത്തെ കാപ്പി ഇനങ്ങള്‍ക്ക് കടലക്കറി, കിഴങ്ങുകറി, മുട്ടക്കറി എന്നിവക്ക് 40 രൂപയാണ് വില.
വറുത്ത മീനിന് 30 രൂപയായിരുന്നത് 60 രൂപയാക്കിയിട്ടുണ്ട്. ഇറച്ചി, ബിരിയാണി, തന്തൂരി ചിക്കന്‍ ഇനങ്ങളില്‍ നിന്നുള്ള ലാഭം ഉപയോഗിച്ച് ഊണിനും രാവിലത്തെ ഇഡ്ഡലിക്കും സബ്സിഡി നല്കി വരികയാണ്. സിഎസ്ആര്‍ ഫണ്ട്് ആദ്യകാലത്ത് ചില സ്ഥാപനങ്ങള്‍ നല്‍കിയെങ്കിലും പിന്നീട് നിര്‍ത്തിവച്ചത് കോര്പറേഷന് തിരിച്ചടിയായി മാറിയിരുന്നു.
ഭക്ഷണ പാചകത്തിനായി ആധുനിക പാചക സാമഗ്രികളും വിപുലമായ അടുക്കളയുമാണ് കൊച്ചിയിലുള്ളത്. ഉച്ചഭക്ഷണത്തിന് കായല്‍ മീന്‍ വിഭവങ്ങള്‍ ലഭിക്കുന്നതിനാല്‍ ധാരാളം പേര് കുറച്ചുദൂരം യാത്ര ചെയ്തും ഭക്ഷണം കഴിക്കാന്‍ എത്തുന്നു. രാത്രിയിലെ ഇറച്ചി വിഭവങ്ങളും ബിരിയാണിയും ജനപ്രീതിയാര്ജിച്ചതിനാല് രാത്രി പത്തുവരേയും നല്ല തിരക്കാണ്.
മീന്‍ ലഭ്യത
നീണ്ടകരയില്‍ ബോട്ടുകാരില്‍ നിന്നും കൊല്ലം പോര്‍ട്ട്, തങ്കശേരി- വാടി മത്സ്യബന്ധന കേന്ദ്രങ്ങള്‍, ശക്തികുളങ്ങര ഹാര്‍ബര്‍ എന്നിവിടങ്ങളില്‍ നിന്ന് കേടാകാത്ത മത്സ്യം ലഭിക്കും.
അതിനാല്‍ മത്സ്യവിഭവങ്ങള്‍ ലഭ്യതക്കനുസരിച്ച് മെനുവില്‍ ഉള്‍പ്പെടുത്താനാകും. മത്സ്യലഭ്യത പ്രകാരം സ്പെഷ്യല്‍ ഇനങ്ങള്‍ക്ക് വില നിശ്ചയിക്കാനും കഴിയും. ലഭ്യതക്കനുസരിച്ച് സ്പെഷ്യല്‍ മീന്‍ വിഭവങ്ങള്‍ നല്‍കുന്നതാണ് കൊച്ചി ഇന്ദിരാ കാന്റീനിന്റെ പ്രത്യേകത. രാത്രിയില്‍ ബിരിയാണിയും പൊറോട്ടയും ഇറച്ചിയും അടങ്ങിയ പാക്കേജുകള്‍ ഉള്‍പ്പടുത്തിയാല്‍ കൂടുതല്‍പേര്‍ കഴിക്കാനെത്തും. സബ്സിഡി ഇല്ലാതെ നല്ല ലാഭത്തില്‍ വില്‍ക്കുന്ന വിഭവങ്ങളാണ് കൊച്ചിയിലെ സമൃദ്ധി കാന്റീനിന്റെ വിജയ ഫോർമുല.
Tags : Nattuvishesham DistrictNews DeepikaNews