മലയോര ഹൈവേയുടെ നിർമാണവുമായി ബന്ധപ്പെട്ട് ചേർന്ന അവലോകന യോഗത്തിൽ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ പ്രസംഗിക്കുന്നു.
കൂരാച്ചുണ്ട്: മലയോര ഹൈവേയുടെ കൂരാച്ചുണ്ട് പഞ്ചായത്തിലെ നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടികൾ വേഗത്തിലാക്കാൻ ജനപ്രതിനിധികൾ, കെആർഎഫ്ബി, ജൽജീവൻ മിഷൻ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നവരുടെ അവലോകന യോഗം ചേർന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
മലയോര ഹൈവേയുടെ പ്രവർത്തികൾ ആരംഭിക്കുന്നതിനു മുമ്പ് ജൽജീവൻ മിഷന്റെ ജല വിതരണ പൈപ്പുകൾ സ്ഥാപിക്കൽ പൂർത്തീകരിക്കാനും ഒരാഴ്ചക്കകം റോഡ് റീസ്റ്റോറേഷൻ എസ്റ്റിമേറ്റ് തയാറാക്കി കെആർഎഫ്ബി, വാട്ടർ അഥോറിറ്റി എന്നിവർക്ക് സമർപ്പിക്കും. ഇതിനായി വാർഡ് അംഗങ്ങൾ, കെആർഎഫ്ബി- ജൽജീവൻ മിഷൻ ഉദ്യോഗസ്ഥർ എന്നിവർ ജോയിന്റ് ഇൻസ്പെക്ഷൻ നടത്തിയാണ് എസ്റ്റിമേറ്റ് തയാറാക്കുന്നത്.
കൂടാതെ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി നേരത്തെ പൊളിച്ച റോഡുകളുടെ അറ്റകുറ്റ പണികൾ പൂർത്തിയാക്കും. കൂരാച്ചുണ്ട് പഞ്ചായത്തിലുള്ള ആറ് ടാങ്കുകളുടെയും നിർമാണം പൂർത്തിയായിട്ടുണ്ട്. പെരുവണ്ണാമൂഴിയിലെ 100 എംഎൽഡി ജലശുദ്ധീകരണശാലയുടെ പണികൾ അന്തിമ ഘട്ടത്തിലാണുള്ളത്. റോഡ് റീസ്റ്റോറേഷൻ പ്രവർത്തനങ്ങൾക്ക് വാട്ടർ അഥോറിറ്റി കെആർഎഫ്ബിക്ക് കൈമാറേണ്ട ഫണ്ട് സംബന്ധിച്ച നടപടികൾ എംഎൽഎ മുഖേന വേഗത്തിലാക്കും.
സ്ഥിരം സമിതിയംഗങ്ങളായ ഡാർളി ഏബ്രഹാം, ചെറിയാൻ ജോസഫ്, ബ്ലോക്ക് അംഗം അരുൺ ജോസ്, പഞ്ചായത്ത് അംഗങ്ങളായ സണ്ണി ജോസഫ്, എൻ.കെ. കുഞ്ഞമ്മദ്, എൻ.ജെ. ആൻസമ്മ, പ്രബീഷ് തളിയോത്ത്, ജലീൽ കുന്നുംപുറത്ത്, അസിസ്റ്റന്റ് സെക്രട്ടറി കെ.പി. മനിൽ കുമാർ, കേരള വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.പി. അബ്ദുസലാം തുടങ്ങിയവർ പ്രസംഗിച്ചു.