ആലപ്പുഴ: കുട്ടനാടന്‍ ജനതയുടെ ദീര്‍ഘകാല ആവശ്യമായ കൃഷി ഏകോപനത്തിന് ഒരു നോഡല്‍ ഓഫീസര്‍ എന്നത് ബജറ്റില്‍ ഇടം നേടുമോ എന്ന ആകാംക്ഷയിലാണ് കുട്ടനാടന്‍ ജനത. കുട്ടനാടിന്റെ വികസനത്തിനായി കുട്ടനാട് ഡവലപ്മെന്റ് അഥോറിട്ടി രൂപീകരിക്കുമെന്ന് യുഡിഎഫ് പറഞ്ഞിരുന്നു. ഇതില്‍ പുഞ്ച സ്പെഷല്‍ ഓഫീസ്, വൈദ്യുത ഓഫീസ്, കൃഷിഭവന്, സപ്ലൈകോ എന്നീ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ഒരു നോഡല്‍ ഓഫീസറുണ്ടാകുമോ എന്നാണ് കര്‍ഷകര്‍ ഉറ്റുനോക്കുന്നത്.
കുട്ടനാടിലെ പാടങ്ങളില്‍ പമ്പ് പ്രവര്‍ത്തിപ്പിക്കുന്നതിനും മറ്റുമായി എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കര്‍ഷകര്‍തന്നെയാണ് വൈദ്യുത ഓഫീസിലെത്തി ഇതു പരിഹരിക്കേണ്ടത്. വിത്തു വരണമെങ്കില്‍ കര്‍ഷകര്‍തന്നെ കൃഷി ഓഫീസിലെത്തണം, പണത്തിന്റെ പ്രശ്നമുണ്ടായാല്‍ പുഞ്ച സ്പെഷല്‍ ഓഫീസറെ വിളിക്കേണ്ടതും കര്‍ഷകര്‍തന്നെ. ഓരുമുട്ട് ഇടുന്നതിലോ തോട്ടപ്പള്ളി സ്പില്‍വേ, തണ്ണീര്‍മുക്കം ബണ്ട് എന്നിവിടങ്ങളില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാലോ ജലസേചന വിഭാഗത്തിലെത്തി കര്‍ഷകര്‍ പരാതി നല്‍കണം. ഇവിടൊന്നും തീരുമാനമായില്ലെങ്കില്‍ കളക്ടറെ കാണേണ്ടതും കര്‍ഷകര്‍തന്നെ. ഇതെല്ലാം ഏകോപിപ്പിക്കാന്‍ ഒരു നോഡല്‍ ഓഫീസറുണ്ടായാല് അദ്ദേഹത്തെ കണ്ട് വേഗത്തില്‍ പ്രശ്നപരിഹാരമുണ്ടാക്കാമല്ലോ എന്നാണ് കുട്ടനാട്ടുകാര്‍ പറയുന്നത്.
നെല്ലുസംഭരണത്തിന്
റിവോള്‍വിംഗ് ഫണ്ട്
നെല്ലുസംഭരണത്തിന് 1000 കോടിയുടെ ഒരു റിവോള്‍വിംഗ് ഫണ്ട് അഥോറിട്ടിയുടെ ഭാഗമായി ബജറ്റില്‍ അനുവദിച്ചാല്‍ നെല്ലുവിലയ്ക്കായി ബാങ്കുകള്‍ കയറിയിറങ്ങുന്ന പ്രതിഭാസം അവസാനിപ്പിക്കാം. നെല്ലെടുത്തതിനു ശേഷം പണത്തിനായി സമരം നടത്തി ബാങ്കുകളെക്കൊണ്ട് സമ്മതിപ്പിക്കുന്നതാണ് നിലവില്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം.
കാര്‍ഷിക കലണ്ടര്‍
യാഥാര്‍ഥ്യമാകണമെങ്കിലും
നോഡല്‍ ഓഫീസര്‍ വേണം
രണ്ടു ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന സമുദ്രനിരപ്പിനേക്കാള്‍ താഴെ കൃഷി നടക്കുന്ന ലോകത്തിലെ അപൂര്‍വ പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 0.6 മുതല്‍ രണ്ടു മീറ്റര്‍ വരെ താഴെയുള്ള പാടങ്ങളില്‍ കൃഷി നടക്കുന്ന പ്രദേശം. നെല്ലു കൂടാതെ തെങ്ങ്, വാഴ, പച്ചക്കറികള്‍, താറാവ് വളര്‍ത്തല്‍, മത്സ്യബന്ധനം എന്നിവയെല്ലാമാണ് കുട്ടനാട്ടിലെ ജനങ്ങളുടെ പ്രധാന ഉപജീവന മാര്‍ഗങ്ങള്‍.
ഫുഡ് ആന്‍ഡ് അഗരിക്കള്ച്ചര് ഓര്ഗനൈസേഷന് ആഗോള കാര്‍ഷിക പൈതൃക മേഖലയായി അംഗീകരിച്ച പ്രദേശം കൂടിയാണ് കുട്ടനാട്. പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍ എന്നീ നദികള്‍ ഒഴുകി കടലില്‍ ചേരുന്ന പ്രദേശം. കേരളത്തിലെ മൊത്തം നെല്ലുത്പാദനത്തിന്റെ ഏകദേശം 20- 25 ശതമാനം വരെ സംഭാവന ചെയ്യുന്ന കുട്ടനാട്ടില്‍ ഉത്പാദിപ്പിക്കുന്ന നെല്ലിന്റെ വിപണി മൂല്യം ഏകദേശം 500 മുതല്‍ 600 കോടി വരെയാണ്. ഇത്രയധികം പ്രാധാന്യമുള്ള കുട്ടനാട് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം കൃഷിക്കായി തീരുമാനിച്ചിട്ടുള്ള കാര്‍ഷിക കലണ്ടര്‍ താളം തെറ്റുന്നു എന്നതാണ്.
വിത്ത് സമയത്തു ലഭിക്കാത്തതു മുതല്‍ വിതയിലുണ്ടാകുന്നതാമസം, തണ്ണീര്‍മുക്കം, തോട്ടപ്പള്ളി സ്പില്‍വേകളുടെ പ്രവര്‍ത്തനം, ഷട്ടറുകള്‍ തകര്‍ന്ന തോട്ടപ്പള്ളി സ്പില്‍വേയുടെ പുനരുജ്ജീവനം, നെല്‍കൃഷിയെ ഉപ്പുവെള്ളത്തില്‍നിന്ന് രക്ഷിക്കാനിടുന്ന ഓരുമുട്ടുകള്‍ സ്ഥാപിക്കുന്നതും നീക്കുന്നതുമായ പ്രശ്നങ്ങള്‍, കൊയ്ത്തുയന്ത്രങ്ങളും വിത്തും വളവും ലഭ്യമാക്കല്‍, നല്കിയ നെല്ലിന്റെ വില കര്‍ഷകര്‍ക്കു നല്കല് തുടങ്ങി ഒരു നോഡല്‍ ഓഫീസിന് ചെയ്യാന്‍ ഏറെയുണ്ടിവിടെ.
വിത്തു ലഭിക്കാനെടുക്കുന്ന താമസം മൂലം പലപ്പോഴും വിത താമസിക്കുന്നതാണ് കാര്‍ഷിക കലണ്ടര്‍ താളംതെറ്റുന്നതിനുള്ള പ്രധാന കാരണം. ഇത്തവണയും ഇതു സംഭവിച്ചു. കാര്‍ഷിക കലണ്ടര്‍ അനുസരിച്ച് ജൂണ്‍ 20ന് വിത തീരണമെന്നാണ്. എന്നാല്‍, ഇത്തവണ വിത്തു ലഭിക്കാന്‍ താമസിച്ചതിനാല്‍ ജൂലൈ പകുതിയോടെയെ വിത തീരൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത് അടുത്ത കൃഷിയായ പുഞ്ചയുടെ വിതയും വിളവെടുപ്പും താമസിപ്പിക്കും.
വര്‍ഷത്തില്‍ ഒരു കൃഷിമാത്രം നടക്കുന്ന (ഒരുപ്പൂ) കായല്‍ നിലങ്ങള്‍ നവംബര്‍ 15ന് വിതച്ച് മാര്‍ച്ച് അവസാനത്തോടെ കൊയ്ത്തിന് പാകമാകും. വര്‍ഷത്തില്‍ രണ്ടു പ്രവശ്യം നടക്കുന്ന ഇരുപ്പൂകൃഷിയും ഒരുപ്പൂ കൃഷിയും ഒരേസമയത്ത് വിളഞ്ഞാലേ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകളും കൃത്യസമയത്ത് തുറക്കാനാകൂ. ഷട്ടറുകള്‍ മാര്‍ച്ച് 31ന് തുറന്നാലെ കടലില്‍നിന്ന് ഉപ്പുജലമെത്തി കുട്ടനാട് ശുചീകരിക്കപ്പെടൂ. മത്സ്യങ്ങളുടെ പ്രജനനത്തിനും ഉപ്പുജലത്തിന്റെ സാന്നിധ്യം ആവശ്യമാണ്.
എന്നാല്‍, രണ്ടാം കൃഷി വിത താമസിക്കുന്നതിനാല്‍ കഴിഞ്ഞ ഏപ്രില്‍ 21നാണ് തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിത്തുടങ്ങിയത്. ഉപ്പുജലം കുട്ടനാട്ടില്‍ ഒഴുകിയെത്താന്‍ 10- 15 ദിവസമെങ്കിലുമെടുക്കും. ഈ സമയത്ത് വേനല്‍മഴയും തുടര്‍ന്ന് കാലവർഷവും ശക്തിപ്രാപിച്ചാല്‍ കുട്ടനാട്ടല് ഉപ്പുജല സാന്നിധ്യം കാര്യമായുണ്ടാവില്ല. ഈ പ്രശ്നങ്ങളെല്ലാം പഠിച്ച് തീരുമാനമെടുക്കാൻ ഡവലപ്മെന്റ് അഥോറിട്ടിയും നോഡൽ ഓഫീസ് പ്രഖ്യാപനവും ബജറ്റിൽ ഉൾപ്പെടുത്തണമെന്നതാണ് കുട്ടനാട്ടുകാരുടെ പ്രധാന ആവശ്യം.
Tags : budget Nattuvishesham District News