നെടുമങ്ങാട് ജില്ലാ ആശുപത്രി
നെടുമങ്ങാട്: മലയോര മേഖലയിലെ ആയിരങ്ങളുടെ ആശ്ര യമായ ആതുരാലയത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ രോഗികളും കൂട്ടിരിപ്പുകാരും വീർപ്പുമുട്ടുന്നെന്ന് ആക്ഷേപം.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. എത്തുന്ന രോഗികളാകട്ടെ, ആശുപത്രിയിലെ കടുത്ത ദുരിതങ്ങൾ കാരണം ചികിത്സ പൂർത്തിയാക്കാതെ മടങ്ങുന്ന കാഴ്ചയാണുള്ളത്. 89.46 കോടിയുടെ കിഫ്ബി ഫണ്ട് ചെലവിട്ടെന്ന അവകാശവാദങ്ങൾക്കിടെയാണ് നിർമാ ണ പ്രവൃത്തികൾ ഇഴഞ്ഞു നീങ്ങുന്നത്.
അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗി ഡോക്ടറെ കണ്ടശേഷം ലാബ് പരിശോധനകൾക്കായി പുതുതായി കെട്ടിടത്തിൽ എത്തണം. എന്നാൽ കെട്ടിടത്തിന്റെ മൂന്നാം നിലയിലെത്തുമ്പോൾ മാത്രമാണ് പണമടയ്ക്കാനുള്ള കൗണ്ടർ താഴെ പ്രസവ വാർഡിന് സമീപമാ ണെന്നറിയുക. പണമടച്ചു വീണ്ടും തിരികെ ചെന്നശേഷ മേ ടെസ്റ്റുകൾ നടത്താൻ സാധിക്കൂ. ടെസ്റ്റ് റിസൾട്ട് വാങ്ങിയശേഷം വീണ്ടും ഡോക്ടറെ കാണാൻ പോകണം. ഡോക്ടർ മരുന്നു കുറിച്ചാൽ പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ഫാർമസിയിലെത്തണം.
പുതിയ കെട്ടിടത്തിലാകട്ടെ ലിഫ്റ്റ് സംവിധാനങ്ങളില്ല. അസുഖ ബാധിതരായി അവശരായെത്തുന്ന രോഗികൾ, പ്രത്യേകിച്ച് വയോജനങ്ങൾ, പടവുകൾ കയറിയിറങ്ങി വേണം മരുന്നു വാങ്ങാൻ. വലിയ അസുഖങ്ങളുമായി എത്തുന്നവരുടെ സ്ഥിതി ഇതിലും ദയനീയമാണ്. ഈ പ്രതിസന്ധികൾക്കു പുറമെയാണ് ഫാർമസിയുടെ മാറ്റം സൃഷ്ടിച്ച ദുരിതം. നേരത്തെ വളരെ പെട്ടന്ന് മരുന്നു ലഭിച്ചിരുന്ന ആശുപത്രി ഫാർമസി പ്രവർത്തിച്ചുകൊണ്ടിരുന്ന കെട്ടിടം ഇപ്പോൾ "കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി'യാക്കി മാറ്റിയത് ജനങ്ങളെ കൂടുതൽ വലച്ചിരിക്കുകയാണ്.
മുൻപ് പ്രവർത്തിച്ചിരുന്ന ആ പഴയ കെട്ടിടത്തിൽ തന്നെ ഫാർമസി തിരികെ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും ആവശ്യം. ആശുപത്രിയുടെ നിർമാണ പ്രവൃത്തികൾ അനന്തമായി നീളുന്നതാണ് ഈ മുഴുവൻ പ്രശ്നങ്ങൾക്കും കാരണം. അധികൃതരുടെ ഭാഗത്തുനിന്നുള്ള ശക്തമായ ഇടപെടലുകളുടെ കുറവും കരാറുകാരുടെ അലംഭാവവുമാണ് 89 കോടി രൂപയുടെ പദ്ധതി ഇങ്ങനെ ഇഴയാൻ കാരണം.
Tags : Nattuvishesham DistrictNews DeepikaNews District Hospital