നെടുംപൊയിൽ-പേര്യ ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡിൽ പതിച്ച പാറക്കല്ലുകളും മറ്റും പൂർണമായും മാറ്റാത്ത നിലയിൽ.
ഏലപ്പീടിക: നെടുംപൊയില്‍ - പേര്യ ചുരത്തിലെ 29-ാം മൈലില്‍ നാലാം ഹെയര്‍പിന്‍ വളവിന് സമീപം റോഡിലേക്ക് ഇടിഞ്ഞു വീണ മണ്ണും പറക്കല്ലുകളും ഒരു മാസത്തിലേറെ ആയിട്ടും പൂർണമായും നീക്കിയില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് രാത്രിയായിരുന്നു റോഡിലേക്ക് മണ്ണും കൂറ്റന്‍ പാറക്കല്ലുകളും ഇടിഞ്ഞു വീണത്. ചുരത്തിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി റോഡിന്റെ ഒരുവശത്ത് നിന്ന് മാത്രമാണ് മണ്ണും പാറക്കല്ലുകളും നീക്കിയത്.
ഇവ റോഡില്‍ നിന്നും പൂര്‍ണമായി നീക്കാത്തതിനാൽഒരു വശത്ത് കൂടി മാത്രമാണ് വാഹനങ്ങൾ കടന്നുപോകുന്നത്. രണ്ടു വശത്തും നിന്നു വാഹനങ്ങൾ വരികയാണെങ്കിൽ ഒന്ന് കടന്നുപോകുന്നത് വരെ രണ്ടാമത്തെ വാഹനം കാത്തുനിൽക്കേണ്ടി വരികയാണ്. മണ്ണിടിച്ചില്‍ ഉണ്ടായിടത്ത് ഇനിയും ഇടിച്ചിൽ സാധ്യത നിലനിൽക്കുന്ന ഭീഷണി ഉയർത്തുന്നുണ്ട്. പാറകളില്‍ വിളളല്‍ രൂപപ്പെട്ട നിലയിലാണ്.
കണ്ണൂരിനെ വയനാടുമായും കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിൽ ഒന്നാണിത്. യാത്രാ, ചരക്കുവാഹനങ്ങളായി രാപ്പകൽ വ്യത്യാസമില്ലാതെ ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ചുരം പാത കൂടിയാണിത്. മണ്ണും പാറക്കല്ലും പൂർണമായു നീക്കാത്തത് വാഹന ഡ്രൈവർമാരെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
Tags : NattuVishesham DistrictNews