നാലുകെട്ട് റോഡിലുണ്ടായ മണ്ണിടിച്ചിൽ.
കൊരട്ടി: വാലുങ്ങാമുറി - നാലുകെട്ട് പൊതുമരാമത്ത് റോഡിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശവാസികളും വഴിയാത്രക്കാരും ആശങ്കയിൽ. ഒരാഴ്ച മുമ്പ് ഇവിടെ ചെറിയ തോതിലുണ്ടായ മണ്ണിടിച്ചിലിൽ പരിഹാര നടപടികൾ സ്വീകരിക്കാത്തതാണ് നിലവിൽ പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു. മഴ കടുത്തതോടെ കൂടുതൽ മണ്ണ് ഇടിഞ്ഞ് റോഡിന്റെ സുരക്ഷ തന്നെ അപകടത്തിലായിരിക്കുകയാണ്.
ഗതാഗതമേറെയുള്ള പൊതുമരാമത്ത് റോഡാണിത്. മഴ ഇനിയും ശക്തി പ്രാപിച്ചാൽ മണ്ണിടിച്ചിൽ കൂടുമെന്നും അപകടങ്ങൾക്ക് സാധ്യതയേറുമെന്നുമാണ് നാട്ടുകാർ പറയുന്നത്. റോഡിലേക്ക് ഇടിഞ്ഞു വീണ മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്നും സംരക്ഷണഭിത്തി നിർമിച്ച് പ്രദേശം സുരക്ഷിതമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.