പ്രതീകാത്മക ചിത്രം
കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്ര വെടിക്കെട്ട് ദുരന്ത കേസിന്റെ വിചാരണ കൊല്ലം കോടതിയില്‍ തുടരുന്നു. വിചാരണയുടെ ഭാഗമായി 18-ാം സാക്ഷിയായ കുറുമണ്ടല്‍ അയണിവിള പൗര്ണമിയില് സുധീഷിനെ 15-ാം സാക്ഷിയായി പുറ്റിംഗല്‍ കേസ് പരിഗണിക്കുന്ന ഒഡ്ജി എം.സി. ആന്റണി മുമ്പാകെ വിസ്തരിച്ചു.
കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ മത്സരക്കമ്പം നടക്കുന്നതായും കമ്പപ്പുരയ്ക്ക് സമീപമാണ് തന്റെ വീടെന്നും സാക്ഷി മൊഴി നല്കി. കമ്പം കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് കൊല്ലം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായും ഇതിന്റെ അടിസ്ഥാനത്തില്‍ വീടിന് 200 മീറ്റര്‍ അകലെ മാത്രമേ കമ്പം നടത്താവൂ എന്ന് നിബന്ധന വച്ചിരുന്നെങ്കിലും ക്ഷേത്രകമ്മിറ്റിക്കാര്‍ അത് പാലിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്പസ്ഥലത്തിന് സമീപമുള്ള പങ്കജാക്ഷി എന്ന സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് 2016-ല്‍ കമ്പത്തിന് അനുമതി ലഭിച്ചിരുന്നില്ല. എന്നാല്‍ അനുമതിയില്ലാതെ കമ്മിറ്റിക്കാര് കമ്പം നടത്തുകയായിരുന്നു. വെടിക്കെട്ടിനിടെ അമിട്ടുകള്‍ ഉയരത്തില്‍ പോകാതെ തറനിരപ്പില്‍ തന്നെ പൊട്ടുകയും കമ്പക്കാര് നിരനിരയായി കൊണ്ടുവന്ന അമിട്ടുകളില്‍ തീപ്പൊരി വീണ് അപകടം സംഭവിക്കുകയുമായിരുന്നു. കമ്പക്കാരുടെ വീഴ്ച മൂലമാണ് വന്‍ ദുരന്തമുണ്ടായതെന്നും കെട്ടിടങ്ങള്‍ക്കും കെഎസ്ഇബി ട്രാന്‍സ്ഫോര്‍മറിനും നാശനഷ്ടം സംഭവിച്ചതെന്നും സാക്ഷി മൊഴി നല്കി.
അതേസമയം, കേസില്‍ സാക്ഷികളായി വിസ്തരിച്ച ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരായ കാപ്പില്‍ സ്വദേശി ബ്രഹ്മാനന്ദന്, ബാബു എന്നിവര്‍ കോടതിയില്‍ കൂറുമാറി. കളക്ടറുടെ അനുമതി ഇല്ലെങ്കിലും മത്സരക്കമ്പം നടത്താന്‍ ക്ഷേത്രകമ്മിറ്റി ഓഫീസില്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചിരുന്നുവെന്ന പോലീസിന് നല്കിയ മൊഴിയെക്കുറിച്ച് അറിയില്ലെന്നാണ് ഇരുവരും കോടതിയില്‍ വ്യക്തമാക്കിയത്.
തുടര്‍ന്ന് പ്രോസിക്യൂഷന് അപേക്ഷപ്രകാരം ഇരുവരെയും കൂറുമാറിയതായി പ്രഖ്യാപിച്ച് ക്രോസ് വിസ്താരം നടത്തുകയും പൊലീസിന് നല്കിയ മുന്‍ മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തു.
കേസിലെ മറ്റ് സാക്ഷികളായ ശിവപ്രസാദ്, ഷിബു, നിമേഷ് എന്നിവരെ 13നും സരസമ്മ, സദാനന്ദന് എന്നിവരെ 14നും വിസ്തരിക്കുന്നതിനായി കോടതി സമണ്‍സ് അയച്ചു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. ജബ്ബാര്‍,അമ്പിളി ജബ്ബാര്‍ എന്നിവരും പ്രതിഭാഗത്തിന് വേണ്ടി ഓച്ചിറ എന്‍. അനില്‍കുമാര്‍, ജി. മോഹന്‍ രാജ് തുടങ്ങിയ അഭിഭാഷകര്‍ ഹാജരായി.
Tags : Local News Nattuvishesham Puttingal shooting tragedy Trial continues