പുതുനഗരം: പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളുന്നത് തടയാനുള്ള നടപടികൾ കാര്യക്ഷമമല്ലാത്തത് ജനങ്ങൾക്ക് ദുരിതമാകുന്നു. മിക്ക സ്ഥലങ്ങളിലും പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം കുമിഞ്ഞുകൂടുകയാണ്. രണ്ടു വർഷം മുന്പ് പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടി പിഴയീടാക്കാൻ പഞ്ചായത്ത് ജീവനക്കാർ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു.
ഇതിനാൽ ഒരു പരിധിവരെ മാലിന്യ പ്രശ്നത്തിനു പരിഹാരമുണ്ടായിരുന്നു. നിലവിൽ അഴുക്കുചാലുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന പ്രവണത കൂടിവരികയാണ്. മുന്പ് മാലിന്യങ്ങൾക്കിടയിൽ ഭക്ഷണാവശിഷ്ടം കഴിക്കുന്നതിനിടെ പ്ലാസ്റ്റിക് കവർ അകത്തുചെന്ന് പശുക്കുട്ടി, ആട് എന്നിവ ചത്ത സംഭവവും നടന്നിരുന്നു.
പഞ്ചായത്ത് അധികൃതർ വിവിധ സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരേ ശിക്ഷണ നടപടി ഉണ്ടാവുമെന്ന് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകളും അപ്രത്യക്ഷമായിരിക്കുകയാണ്.