പാലാ: സമൂഹത്തിലെ അവശരും നിരാലംബരുമായവര്ക്കുവേണ്ടി പ്രവര്‍ത്തിച്ചുവരുന്ന പാലാ മരിയസദനം ഗുരുതര പ്രതിസന്ധിയിലെന്ന് ഡയറക്ടര്‍ സന്തോഷ് മരിയസദനം. 1998 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന മരിയസദനം ഭവനരഹിതരായ മാനസിക രോഗബാധിതര്‍, ഉപേക്ഷിക്കപ്പെട്ട വയോജനങ്ങള്‍, കിടപ്പുരോഗികള്‍, പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്ന അമ്മമാരുടെ മക്കള്‍ തുടങ്ങി സമൂഹത്തിലെ പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് അഭയവും ചികിത്സയും പുനരധിവാസവും നല്കിവരുന്നു.
ഔദ്യോഗികമായി 300 പേര്‍ക്ക് മാത്രമാണ് അംഗീകാരമുള്ളതെങ്കിലും ഇന്ന് മരിയസദനത്തില്‍ 450ലധികം പേരാണ് താമസിക്കുന്നത്. ഹോം എഗൈന്‍, തലചായ്ക്കാന്‍ ഒരിടം തുടങ്ങിയ പദ്ധതികളിലെ ആളുകള്‍ കൂടി ഉള്‍പ്പെടുമ്പോള്‍ ഈ എണ്ണം 550ൽ അധികമാകും.
പലരും മാനസികാരോഗ്യ ചികിത്സയ്ക്കൊപ്പം ഗുരുതരമായ ശാരീരിക അസുഖങ്ങള്‍ക്ക് തുടര്‍ചികിത്സ ആവശ്യമുള്ളവരാണ്. ഭക്ഷണം, മരുന്ന്, ചികിത്സ, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ അനിവാര്യ ചെലവുകള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുമനസുകളുടെ സഹായം അത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണ്.
Tags : Mary's House in Crisis Nattuvishesham District News