ഇരിട്ടി താലൂക്ക് വികസന സമിതി യോഗത്തിൽ മന്ത്രി സണ്ണി ജോസഫ് പ്രസംഗിക്കുന്നു.
ഇരിട്ടി: ഇരിട്ടി താലൂക്കിൽ റേഷൻ കാർഡ് ഇല്ലാത്ത 227 കുടുംബങ്ങൾക്ക് എത്രയും പെട്ടെന്ന് കാർഡുകൾ ലഭ്യമാക്കും. ഇരിട്ടി താലൂക്ക് വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി സണ്ണി ജോസഫ് ഇതു സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിൽ ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭയായിരുന്നു പല കുടുംബങ്ങൾക്കും റേഷൻ കാർഡുകളില്ലെന്ന കാര്യം ഉന്നയിച്ചത്. ഇതേ തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസർ നൽകിയ റിപ്പോർട്ടിൽ 227 കുടുംബങ്ങൾക്കാണ് റേഷൻ കാർഡുകളില്ലെന്ന് കണ്ടെത്തിയത്. താലൂക്കിൽ 137 കുടുംബങ്ങൾക്ക് ആധാർ കാർഡ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ജനന സർട്ടിഫിക്കറ്റും സ്കൂൾ സർട്ടിഫിക്കറ്റുകളും ഇല്ലാത്തവരാണ് ഇവർ. ഈ വിഷയം സംസ്ഥാനതലത്തിലുള്ള പൊതുവിഷയമായി കണ്ട് സർക്കാർതലത്തിൽ തീരുമാനം ഉണ്ടാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് യോഗത്തെ അറിയിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം തുടങ്ങുന്നതിനും ആവശ്യമായ ഡോക്ടർമാരുടെ തസ്തിക സൃഷ്ടിക്കാനും വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
റോഡരികിലെ അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചു നീക്കാൻ പൊതുമരാമത്ത് വകുപ്പും സാമൂഹ്യ വനവത്കരണ വിഭാഗവും യാഥാർഥ്യ ബോധത്തോടെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതിക്കായി റോഡരികുകൾ വെട്ടിപ്പൊളിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ച ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് പുനഃസ്ഥാപിക്കാത്തത് വാട്ടർ അഥോറിറ്റിയുടെ അനാസ്ഥയാണെന്ന് ആരോപണം ഉയർന്നു. സർക്കാർ ഫണ്ട് വകയിരുത്തിയിട്ടും യഥാസമയം ചെയ്യേണ്ട പ്രവൃത്തി ചെയ്യാത്തത് കൃത്യവിലോപമായി കാണേണ്ടി വരുമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.
റീസർവേയുടെ ഭാഗമായി നികുതിയടക്കുന്നതിന് പൊതുജനങ്ങൾ നേരിടുന്ന പ്രയാസം ഉടൻ പരിഹരിക്കണമെന്ന് ഇരിട്ടി നഗരസഭ ചെയർപേഴ്സൺ വി. വിനോദ്കുമാർ ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ ജില്ലാ പഞ്ചായത്തംഗങ്ങളായ ബോബി എണ്ണച്ചേരി, ജയ്സൺ കാരക്കാട്ട്, വിവിധ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ഇരട്ടി തഹസിൽദാർ എൻ. സിമ, വിവിധ വകുപ്പുദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ആനമതിൽ പൂർത്തീകരണം: യോഗം വിളിച്ചുചേർക്കും
ആറളത്തെ ആന മതിലിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കും. മതിൽ നിർമാണത്തിന്റെ മേൽനോട്ടത്തിന് ഉദ്യോഗസ്ഥർ സ്ഥലതില്ലെന്ന് ജനപ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. നിർമാണത്തിലിരിക്കുന്ന മതിൽ കഴിഞ്ഞ ദിവസം കാട്ടാന തകർത്തതും ചർച്ചയായി.
അപകടകാരിയായ വലിയ മോഴയാനയെ മയക്കുവെടി വച്ച് പിടികൂടി മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ആറളം പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. വന്യമൃഗ ശല്യം പ്രധാന വിഷയമായതിനാൽ ഡിഎഫ്ഒയുടെ പ്രതിനിധിയായി കൊട്ടിയൂർ റേഞ്ചർ യോഗത്തിൽ എത്തുന്നുണ്ടെന്ന് തഹസിൽദാർ ഉറപ്പുവരുത്തണമെന്നും യോഗം നിർദേശിച്ചു.
ആനമതിൽ ഇല്ലാത്ത പഞ്ചായത്തുകളിൽ വനാതിർത്തിയോട് ചേർന്ന ഭാഗങ്ങളിൽ തൂക്കുവേലി ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നു. സംസ്ഥാന ബജറ്റിൽ ഇതിനായി പ്രഖ്യാപിച്ച 100 കോടിയുടെ പദ്ധതിയുടെ പ്രയോജനം വനാതിർത്തിയോട് ചേർന്ന് ജീവിക്കുന്നവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി സണ്ണി ജോസഫ് ബന്ധപ്പെട്ട വകുപ്പധികൃതരോട് ആവശ്യപ്പെട്ടു. സോളാർ വേലികളുടെ പരിപാലനത്തിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേനം ലഭ്യമാക്കാനുള്ള സാധ്യത ഉണ്ടോ എന്ന കാര്യം പരിശോധിക്കും. കേളകം പഞ്ചായത്ത് പ്രസിഡന്റ ലിസി ജോസഫാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
Tags : Nattuvishesham District news